തോട്ടം തൊഴിലാളികളുടെ സമരം ന്യായമെന്ന് മുഖ്യമന്ത്രി; കളക്ടര്‍ വിളിച്ച ഒത്തുതീർപ്പ് ചർച്ച പാളി, സമരം തുടരും

തോട്ടം തൊഴിലാളികളുടെ സമരം , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , മൂന്നാര്‍ , ബിജിമോൾ എംഎൽഎ
തിരുവനന്തപുരം/മൂന്നാർ| jibin| Last Modified വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (17:38 IST)
മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ ഏഴ് ദിവസമായി തുടരുന്ന സമരം ന്യായമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രശ്‌നം ചര്‍ച്ചയിലൂടെ എത്രയും വേഗം പരിഹരിക്കാന്‍ ശ്രമിക്കും. നിലവിലെ സാഹചര്യത്തില്‍ ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. സര്‍ക്കാരും തൊഴിലാളികളുമായി ഞായറാഴ്‌ച ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, തൊഴിലാളികളുടെ സമരം അവസാനിപ്പിക്കാന്‍ കളക്ടര്‍ വിളിച്ച ചര്‍ച്ച പരാജയപ്പെട്ടു. ബിജിമോൾ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയില്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് കണ്ണൻ ദേവൻ കമ്പനി പ്രതിനിധികളറിയിച്ചു. ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ തൊഴിലാളികളുടെ ആവശ്യങ്ങൾ അടങ്ങിയ റിപ്പോർട്ട് ജില്ലാ കലക്ടർ സർക്കാരിന് സമർപ്പിക്കും.

സമരം അവസാനിപ്പിക്കണമെന്ന കളക്ടറുടെ നിര്‍ദ്ദേശം സമരസമിതി പ്രതിനിധികള്‍ തള്ളി. തൊഴിലാളികളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാമെന്നും അതിനു രണ്ടു ദിവസം സമയം വേണമെന്നും അതുവരെ സമരം അവസാനിപ്പിക്കണമെന്നുമായിരുന്നു കളക്ടര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ അവകാശങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് സമരസമിതി പ്രഖ്യാപിക്കുകയായിരുന്നു.

തൊഴിലാളികളുമായി ചർച്ചയ്ക്ക് തയാറാണെന്നു കലക്ടർ വി.രതീശൻ അറിയിച്ചതിനെ തുടർന്നാണ് ബിജിമോളുടെ നേതൃത്വത്തിൽ ചർച്ച നടന്നത്. മൂന്നാറിൽ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കും വരെ കുത്തിയിരിപ്പു സമരം നടത്തുമെന്നു ഇ.എസ്. പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :