ബാര്‍ കോഴ, മാണിയെ കുടുക്കാന്‍ ഉറച്ച് ബിജു രമേശ്, തെളിവുകള്‍ ഇന്നു കൈമാറും

തിരുവനന്തപുരം| vishnu| Last Modified തിങ്കള്‍, 19 ജനുവരി 2015 (08:29 IST)
ബാര്‍ കോഴകേസിലെ നിര്‍ണായക തെളിവ് ബിജു രമേശ് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. കെ.എം.മാണിക്ക് കോഴ നല്‍കിയതായി ബാറുടമകള്‍ സമ്മതിക്കുന്ന സംഭാഷണമാണ് കൈമാറുക. പൂട്ടിയ 312 ബാറുകളുടെ ഉടമകളില്‍ ചിലര്‍ കോഴ നല്‍കിയതിന്റെ തെളിവായ ശബ്‌ദരേഖ ഇന്ന്‌ ഉച്ചകഴിഞ്ഞു വിജിലന്‍സിനു കൈമാറുമെന്ന്‌ കൈക്കൂലി ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശ്‌ വ്യക്‌തമാക്കിയിട്ടുണ്ട്‌.

ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരായ മൊഴി തിരുത്താന്‍ മന്ത്രി പി.ജെ. ജോസഫും ജോസ്‌ കെ. മാണി എം.പിയും സമ്മര്‍ദ്ദം ചെലുത്തിയെന്നും ഇന്നലെ ആരോപണം ഉന്നയിച്ചിരുന്നു. ബാര്‍ കോഴക്കേസ്‌ അന്വേഷിക്കുന്ന വിജിലന്‍സില്‍ വിശ്വാസമില്ലെന്നും അന്വേഷണ സംഘത്തിനു രഹസ്യമായി നല്‍കിയ മൊഴിപ്പകര്‍പ്പുകള്‍ രാഷ്‌ട്രീയക്കാരുടെ കൈവശമെത്തുന്നതായും ബിജു രമേശ്‌ ഇന്നലെ
ആരോപിച്ചു. പറഞ്ഞ വിവരങ്ങള്‍ മാറ്റിപ്പറയുന്ന പ്രശ്‌നമില്ലെന്നും കേസ്‌ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ബിജു രമേശ്‌ പറഞ്ഞു.

അതേസമയം പുതിയ തെളിവുകള്‍ കൈമാറുന്നതിനാല്‍ ബിജുരമേശന്റെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും. 418 ബാറുകള്‍ തുറക്കാതിരിക്കാന്‍ ഒരു വിഭാഗം ബാറുടമകള്‍ രണ്ട് കോടി രൂപ കൊടുത്തൂവെന്ന ആരോപണത്തിന് തെളിവായാണ് സംഭാഷണ രേഖകള്‍ വിജിലന്‍സിന് കൈമാറുന്നത്. എറണാകുളത്തെ ബാറുടമ അനിമോന്റെ ശബ്ദരേഖയാണ് അന്വേഷണ ഉദ്യോഗസഥനായ എസ്‌പി സുകേശന് ഇന്ന് കൈമാറുമെന്നത്. നാലു മണിക്കൂര്‍ നീണ്ട ശബ്ദരേഖയിലെ പ്രധാന ഭാഗങ്ങളാകും കൈമാറുക. ഈ ശബ്ദരേഖയില്‍ രാജ്കുമാര്‍ ഉണ്ണി ഉള്‍പ്പെടെ ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ മറ്റ് നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ട്.

മന്ത്രി മാണിയെ രണ്ടുതവണ പാലായിലെ വീട്ടിലും തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലും സന്ദര്‍ശിച്ചെങ്കിലും പണമോ പാരിതോഷികമോ നല്‍കിയില്ലെന്നും സഹായം അഭ്യര്‍ഥിക്കുക മാത്രമാണു ചെയ്‌തത്‌ എന്നും പറഞ്ഞ്‌ ബാര്‍ കോഴക്കേസില്‍ ബാറുടമകളുടെ അസോസിയേഷന്‍ നേതാക്കള്‍ വിജിലന്‍സ്‌ പ്രത്യേക അന്വേഷണസംഘത്തിനു ദുര്‍ബലമായ മൊഴി നല്‍കിയതിനുപിന്നാലെയാണ്‌ ബിജു രമേശ്‌ കടുത്ത ആരോപണങ്ങളും തെളിവുകളുമായി പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്‌.

പൂട്ടിയ 418 ബാറുകള്‍ തുറക്കാനായി രണ്ടു കോടി രൂപ കോഴ നല്‍കിയെന്ന അസോസിയേഷന്‍ ഭാരവാഹി അനിമോന്റെ ശബ്‌ദരേഖ തന്റെ കൈവശമുണ്ട്‌. മാണിക്കു പണം നല്‍കിയ കാര്യങ്ങള്‍ ബാര്‍ ഉടമകള്‍ ഡിസംബര്‍ 31ന്‌ നടന്ന അസോസിയേഷന്‍ യോഗത്തില്‍ പറയുന്ന കാര്യങ്ങളാണ്‌ ശബ്‌ദരേഖയിലുള്ളത്‌. ഇത്‌ ഇന്ന്‌ വിജിലന്‍സിനു കൈമാറുമെന്നും ബിജു രമേശ്‌ പറഞ്ഞു. കേസ്‌ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ വലിയ ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. വിജിലന്‍സ്‌ അന്വേഷണത്തിലെ വിവരങ്ങളെല്ലാം ചോരുകയാണ്‌. ക്വിക്ക്‌ വേരിഫേക്കഷനില്‍ ബാര്‍ ഉടമകള്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ്‌ കൈയില്‍വച്ചാണ്‌ ഇതു മാറ്റിപ്പറയണമെന്ന്‌ പി.ജെ. ജോസഫ്‌ ആവശ്യപ്പെട്ടത് എന്നും ബിജു പറയുന്നു.

കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ഭാരവാഹിയായ ഫാ ടിജെ ആന്റണിയെ ബാറുകള്‍ക്കെതിരായ സമരത്തിനായി സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നതു ബാറുടമയാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. യുഡിഎഫില്‍ ബാര്‍വിഷയം തണുത്തതിനുപിന്നാലെ ശനിയാഴ്‌ചത്തെ കെപിസിസി നിര്‍വാഹകസമിതിയും ബാര്‍വിഷയത്തിന്‌ ഔദ്യോഗിക അവസാനം പ്രഖ്യാപിച്ചിരുന്നു. ബാര്‍ മുതലാളിമാരും കോണ്‍ഗ്രസ്‌ നേതൃത്വവും തമ്മിലുള്ള അന്തര്‍നാടകങ്ങളിലൂടെ ഏറെക്കുറെ ഒത്തുതീര്‍പ്പായ ബാര്‍കോഴയാണ്‌ ബിജു രമേശിന്റെ രണ്ടുംകല്‍പിച്ചുള്ള നീക്കവുമായി ചൂടുപിടിച്ചിരിക്കുന്നത്‌.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :