കേരള കോണ്‍ഗ്രസില്‍ ഭിന്നത; മാണിയും ജോസഫും നേര്‍ക്കുനേര്‍

ബാര്‍ കോഴക്കേസ് , പിജെ ജോസഫ് , മോന്‍സ് ജോസഫ് , കേരള കോണ്‍ഗ്രസ് , കെഎം മാണി
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 10 നവം‌ബര്‍ 2015 (10:34 IST)
ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയ ധനമന്ത്രി കെഎം മാണി രാജിവെക്കില്ലെന്നും വ്യക്തമാക്കിയതോടേ കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത രൂക്ഷം. പി ജെ ജോസ്‌ഫ് വിഭാഗമാണ് മാണിക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

അഞ്ച് എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്നും രാജിവെക്കേണ്ടി വന്നാല്‍ പിന്തുണ പിന്‍വലിക്കുമെന്നും മാണി കോണ്‍ഗ്രസിനെ അറിയിച്ചു. അതേസമയം, പിജെ ജോസഫും, മോന്‍സ് ജോസഫും, ടിയു കുരുവിളയും രാജി വയ്ക്കില്ല എന്ന് അറിയിക്കുകയും ചെയ്‌തു. ഇതോടെയാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത രൂക്ഷമായത്.

മാണിക്ക് പിന്തുണയുമായി അഞ്ച് എംഎല്‍എമാര്‍ പരസ്യമായി രംഗത്തെത്തി. മാണി രാജിവയ്‌ക്കേണ്ടതില്ലെന്നാണ് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെ അഭിപ്രായം. മാണി കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല. എന്നാല്‍, പിജെ ജോസഫ് വിഭാഗം മാണിയുടെ രാജിക്കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.

രാവിലെ 9 മണിക്കാണ് യുഡിഎഫ് യോഗം ചേരാന്‍ നിശ്ചയിച്ചിരുന്നതെങ്കിലും കേരള കോണ്‍ഗ്രസ് യോഗതീരുമാനം കൂടി അറിഞ്ഞ ശേഷമായിരിക്കും യുഡിഎഫ് യോഗം ചേരുക. മാണി രാജിവയ്ക്കണമെന്ന ആവശ്യമാണ് പൊതുവെ യുഡിഎഫിനകത്ത് ഉയര്‍ന്നിട്ടുള്ളത്. കക്ഷിഭേദമെന്യേ ഇക്കാര്യത്തില്‍ എല്ലാ യുഡിഎഫ് നേതാക്കളും ഒറ്റക്കെട്ടാണ്.

അതേസമയം, താൻ കുറ്റക്കാരാനാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്ന് മാണി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു. കോടതിയുടേത് വെറും നിരീക്ഷണങ്ങൾ മാത്രമാണ്. അതിന്റെ പേരിൽ തനിക്കു നേരെ വാളോങ്ങുന്നത് അംഗീകരിക്കാനാവില്ല. ആരോപണ വിധേയൻ ആയതു കൊണ്ട് മാത്രം രാജി വയ്ക്കുന്നതിൽ അർത്ഥമില്ല. പാമോയിൽ കേസിൽ കോടതി വിധി വന്നപ്പോൾ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ടൈറ്റാനിയം കേസിൽ മന്ത്രി രമേശ് ചെന്നിത്തലയും രാജി വച്ചില്ലല്ലോയെന്ന കാര്യവും മാണി ചൂണ്ടിക്കാട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :