മാണിയുടെ രാജിയില്‍ തീരുമാനം നാളെയെന്ന് മുഖ്യമന്ത്രി; രാജിവെക്കണമെന്ന് സുധീരനും ഹൈക്കമാന്‍ഡും

 ബാര്‍ കോഴക്കേസ് , മുഖ്യമന്ത്രി ഉമ്മൻചാണ്ടി , വിഎം സുധീരന്‍ , കെപിസിസി , യുഡിഎഫ്
തിരുവനന്തപുരം| jibin| Last Updated: തിങ്കള്‍, 9 നവം‌ബര്‍ 2015 (17:49 IST)
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ധനമന്ത്രി കെഎം മാണിക്കെതിരെ രൂക്ഷമായ പരാമര്‍ശം നടത്തിയ സാഹചര്യത്തില്‍ മാണിയുടെ രാജിക്കാര്യത്തിൽ നാളെ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മാണിയെ ഫോണിൽ വിളിച്ചു കാര്യങ്ങള്‍ സംസാരിച്ചു. നാളെ യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ എന്ത് തീരുമാനമുണ്ടായാലും മാധ്യമങ്ങളെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ബാര്‍ കോഴ ആരോപണത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് കെഎം മാണി പറഞ്ഞു. നാളെ പാര്‍ട്ടി യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ രാഷ്‌ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. അതിനുശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കും. യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും മാണി കൊച്ചിയില്‍ പറഞ്ഞു.

അതേസമയം, കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ഹൈക്കമാന്‍ഡും മാണിയുടെ രാജി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫോണില്‍ വിളിച്ച് മാണിയെ സാഹചര്യം അറിയിച്ചതായും രാജി ആവശ്യം ഉന്നയിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഘടകകക്ഷി നേതാക്കള്‍ മാണിയുടെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ്.

മാണിക്കെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം വിമര്‍ശനം നടത്തിയ സാഹചര്യത്തില്‍ അടിയന്തരമായി യോഗം വിളിച്ചു ചേര്‍ക്കുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലികുട്ടി പറഞ്ഞു. ഇന്നു വൈകിട്ടോ നാളെയോ വിഷയം ചര്‍ച്ച ചെയ്യാനായി യുഡിഎഫ് ചേരും. കൂടുതല്‍ കൂടിയാലോചനകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കോടതിയില്‍ നിന്ന് ഇത്തരം പരാമര്‍ശം നടത്തിയ സാഹചര്യത്തില്‍ നേതാക്കള്‍ ഇനി വ്യത്യസ്‌ത അഭിപ്രായങ്ങള്‍ പറയേണ്ടതില്ല. കൂട്ടായ തീരുമാനമാകും ഉണ്ടാകുക. തിരുവനന്തപുരത്തോ കൊച്ചിയിലോ കോട്ടയത്തോ യുഡിഎഫ് യോഗം ചേരും. മാണിയുമായി സംസാരിക്കാന്‍ സാധിച്ചില്ലെങ്കിലും മറ്റു നേതാക്കന്മാരുമായി ഫോണില്‍ സംസാരിച്ചുവെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.


മാണിക്കെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം വിമര്‍ശനം നടത്തിയ സാഹചര്യത്തില്‍ മാണിക്കെതിരെ കെപിസിസി ഉപാധ്യക്ഷന്‍ വിഡി സതീശനും ടി എന്‍ പ്രതാപനും രഗത്തെത്തി. ബാര്‍ കോഴക്കേസില്‍ ഇനിയും മാണിയെ ചുമക്കാന്‍ ആകില്ലെന്ന് സതീശന്‍ ആവശ്യപ്പെട്ടു. മാണി രാജിവെച്ചു മാറി നില്‍ക്കണമെന്ന് പ്രതാപനും ആവശ്യപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :