മാണിയുടെ രാജി; കൂട്ടായ തീരുമാനത്തിനാണ് പ്രാധാന്യം: കുഞ്ഞാലിക്കുട്ടി

 കേരള കോണ്‍ഗ്രസ് (എം) , കോണ്‍ഗ്രസ് , ബാര്‍ കോഴ കേസ് , ഉമ്മന്‍ചാണ്ടി , മുസ്‌ലിം ലീഗ്
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 10 നവം‌ബര്‍ 2015 (10:17 IST)
കേരള കോണ്‍ഗ്രസ് (എം) നേതാവും ധനമന്ത്രിയുമായ കെഎം മാണിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ചേര്‍ന്നിട്ടില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. ഇപ്പോള്‍ നടന്നത് അനൗദ്യോഗിക ചര്‍ച്ചകള്‍ മാത്രമാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി വിഷയത്തില്‍ ചര്‍ച്ച നടത്തി. ലീഗുമായി കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

മാണിയുടെ രാജിയെന്ന കാര്യത്തില്‍ മറ്റു ഘടകകക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തും. ഇക്കാര്യത്തില്‍ എല്ലാവരുമായും ചര്‍ച്ച ചെയ്ത ശേഷം കൂട്ടായ തീരുമാനമാണ് എടുക്കുക. കൂട്ടായ തീരുമാനത്തിനാണ് പ്രാധാന്യമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

അതേസമയം, ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനം ഏറ്റുവെങ്കിലും താന്‍ രാജിവെക്കില്ലെന്ന് കെഎം മാണി പറഞ്ഞു. ഹൈക്കോടതിയുടെ പരാമര്‍ശം തനിക്കെതിരയല്ലെ. താന്‍ രാജിവയ്ക്കണമെങ്കില്‍ സര്‍ക്കാരും രാജിവെക്കണം. കോടതി നടത്തിയ പരാമര്‍ശം മറ്റ് നേതാക്കള്‍ക്കും ബാധകമാണെന്നും മാണി പറഞ്ഞു. രാജിവെക്കില്ലെന്നു മാണി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഫോണില്‍ അറിയിക്കുകയും ചെയ്‌തു.

മാണിക്ക് പിന്തുണയുമായി അഞ്ച് എംഎല്‍എമാരും പരസ്യമായി രംഗത്തെത്തി. മാണി രാജിവയ്‌ക്കേണ്ടതില്ലെന്നാണ് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെ അഭിപ്രായം. മാണി കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല. എന്നാല്‍, പിജെ ജോസഫ് വിഭാഗം മാണിയുടെ രാജി ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. മാണി രാജിവെച്ചാല്‍ ജോസ്‌ഫ് രാജിവെക്കണമെന്ന നയത്തോടെ മോന്‍സ് ജോസഫും, ടിയു കുരുവിളയും എതിരാണ്. തങ്ങള്‍ രാജിക്കില്ലെന്ന് ഇരുവരും ജോസഫിനെ അറിയിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :