അവളോട് പലവട്ടം പറഞ്ഞതാ വേണ്ടാന്ന്, കേട്ടില്ല; കുടുംബത്തിന്റെ അപമാനം ഭയന്ന് കുത്തിക്കൊന്നു: ദുരഭിമാനകൊലയെന്ന് സമ്മതിച്ച് പിതാവ്

ദളിതനെ വിവാഹം കഴിക്കരുതെന്ന് ഒരുപാട് തവണ പറഞ്ഞിരുന്നു: രാജന്‍

അപര്‍ണ| Last Modified ശനി, 24 മാര്‍ച്ച് 2018 (07:44 IST)
അരീക്കോട് വിവാഹത്തലേന്ന് മകളെ കുത്തിക്കൊല്ലാന്‍ പിതാവിനെ പ്രേരിപ്പിച്ചത് വരന്റെ ജാതി തന്നെയെന്ന് തുറന്ന് സമ്മതിച്ച് അച്ഛന്‍ രാജന്റെ മൊഴി. അരീക്കോട് പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്ങൽ വീട്ടിൽ രാജന്റെ മകൾ ആതിര(22)യാണ് ദുരഭിമാനക്കൊലയ്‌ക്ക് ഇരയായത്.

ആതിര വിവാഹം ചെയ്യാനൊരുങ്ങിയ ബ്രിജേഷ് താഴ്ന്ന ജാതിക്കാരനായതാണ് കൊല നടത്താന്‍ രാജനെ പ്രേരിപ്പിച്ചത്. ദളിത് വിഭാഗത്തില്‍ പെട്ട യുവാവുമായുള്ള ബന്ധത്തില്‍ താല്‍പ്പര്യമില്ലെന്ന് രാജന്‍ ആതിരയെ അറിയിച്ചിരുന്നു. പ്രണയത്തില്‍ നിന്നും പിന്മാറണമെന്ന് പലവട്ടം ആതിരയോട് പറഞ്ഞുവെന്ന് രാജന്‍ പറയുന്നു.

എന്നാല്‍, ആതിര പിന്മാറിയില്ല. ഒടുവില്‍ പൊലീസ് വരെ ഇടപെട്ടു. പൊലീസിന്റെ അഭിപ്രായം മാനിച്ചാണ് രാജന്‍ ഒടുവില്‍ വിവാഹത്തിന് സമ്മതിച്ചത്. എന്നാല്‍ തനിക്ക് ഇതിനോട് പിന്നീട് പൊരുത്തപ്പെടാനായില്ല. അതിനാലാണ് വിവാഹതലേന്ന് മകളെ കുത്തിക്കൊന്നതെന്ന് രാജന്‍ പോലീസിനോട് സമ്മതിച്ചു. കുറ്റം ചെയ്യുന്ന സമയത്ത് രാജന്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു.

രാത്രിയാണ് രാജന്‍ മകളെ കത്തികൊണ്ട് കുത്തിവീഴ്‌ത്തിയത്. മരണ വെപ്രാളത്തില്‍ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയ ആതിര കട്ടിലിനടിയിൽ ഒളിച്ചെങ്കിലും പിന്നാലെ എത്തിയ രാജന്‍ വീണ്ടും കുത്തുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ആതിരയെ ആശുപത്രിയിലെത്തിക്കും മുമ്പെ മരിച്ചു. വിവാഹം നിശ്ചയിച്ച ശേഷം വീട്ടില്‍ പ്രശ്നങ്ങള്‍ പതിവായിരുന്നെന്ന് ആതിര പറഞ്ഞതായി ബ്രിജേഷ് വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :