തിരുവനന്തപുരം|
jibin|
Last Modified ശനി, 25 ജൂലൈ 2015 (11:12 IST)
കോപ്പിയടി വിവാദത്തെ തുടര്‍ന്ന് റദ്ദാക്കിയ അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ ആരംഭിച്ചു. കര്‍ശന പരിശോധന നടക്കുന്നതിനാല്‍ ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീക്ക് പ്രവേശനപ്പരീക്ഷ എഴുതാനായില്ല. കാഞ്ഞിരംകുളം ജവഹർ സെൻട്രൽ സ്കൂളിലെ കന്യാസ്ത്രീയായ സിസ്റ്റർ സെബയ്ക്കാണ് പരീക്ഷ എഴുതാന്‍ കഴിയാതെ പോയത്. ശിരോവസ്ത്രം മാറ്റിയാൽ പരീക്ഷയെഴുതിക്കാമെന്ന് അധികൃതർ പറഞ്ഞതായും ഇതിനു തയാറല്ലാത്തതിനാൽ ഇവര്‍ മടങ്ങിപ്പോകുകയായിരുന്നു.
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ക്രമക്കേടുകള്‍ തടയാനായി കര്‍ശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു വസ്തുവും പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിച്ചില്ല. കോപ്പിയടി തടയാനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായിട്ടാണ് കര്‍ശനമായ പരിശേധനകളെന്ന് സിബിഎസ്‌ഇ വ്യക്തമാക്കി.
വിദ്യാര്‍ഥികള്‍ക്കായി വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങൾ സിബിഎസ്ഇ പുറത്തിറക്കിയിരുന്നു. ലളിതമായ വസ്ത്രങ്ങൾ ധരിച്ചുവേണം പരീക്ഷയ്ക്ക് എത്തേണ്ടതെന്നും ഇതിൽ വ്യക്തമാക്കിയിരുന്നു. വാച്ച്, തൊപ്പി, പേന, ആഭരണങ്ങള്‍, മോതിരം, ചെരുപ്പ് എന്നിങ്ങനെയുള്ള ഒരു വസ്തുവും പരീക്ഷാ ഹാളില്‍ പ്രവേശിപ്പിച്ചില്ല.