സിനിമയിൽ വില്ലൻ തന്നെ, പക്ഷേ ജീവിതത്തിലും എന്നെ അങ്ങനെ ആക്കല്ലേ: വെട്ടേറ്റ സംഭവത്തോട് പ്രതികരിച്ച് ബാബുരാജ്

വെട്ടിനു പിന്നിലെ സത്യം: ബാബുരാജ് പറയുന്നു

aparna shaji| Last Modified ബുധന്‍, 15 ഫെബ്രുവരി 2017 (14:17 IST)
നടൻ ബാബുരാജിന് വെട്ടേറ്റ വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. കല്ലാർ കമ്പിലൈനിലെ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ വച്ച് ഇന്നലെയായിരുന്നു സംഭവം. നെഞ്ചിലാണ് വെട്ടേറ്റത്. റിസോർട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് സമീപവാസികളുമായുള്ള തർക്കത്തിനിടെ ഒരാൾ വാക്കത്തി ഉപയോഗിച്ച് ബാബുരാജിനെ വെട്ടുകയായിരുന്നു.

കല്ലാർ സ്വദേശി സണ്ണി തോമസ് ആണ് ബാബുരാജിനെ വെട്ടിയതെന്നു പൊലീസ് പറഞ്ഞു. സണ്ണിയുടെ പിതാവ് തോമസ് സണ്ണിയിൽ നിന്നും വർഷങ്ങൾക്ക് മുമ്പ് ബാബുരാജ് വാങ്ങിയതാണ് ഈ ഭൂമി. അവർ തമ്മിൽ ചില സ്വത്ത് പ്രശ്നങ്ങൾ നിലനിന്നിരുന്നു. മക്കൾ അറിയാതെ ആയിരുന്നു തോമസ് ഭൂമി തനിക്ക് വിറ്റത്. ഇക്കാര്യം പ്രശ്നമായതോടെ ഇദ്ദേഹത്തിനെതിരെ അടിമാലി കോടതിയിൽ വഞ്ചനയ്ക്കും ആൾമാറാട്ടത്തിനും കേസ് കൊടുത്തിട്ടുണ്ടെന്ന് ബാബുരാജ് മനോരമ ഓൺലൈനോട് പറഞ്ഞു.

ഈ കുളത്തിലെ വെള്ളമാണ് സമീപവാസികളിൽ ചിലർ ഉപയോഗിക്കുന്നത്. വെള്ളം തീരെ ലഭിക്കാത്ത ഈ സമയത്ത് കുളം വറ്റിക്കാൻ ബാബുരാജ് തീരുമാനിച്ചുവെന്നും അതിൽ പ്രകോപിതനായിട്ടാണ് സണ്ണി ബാബുരാജിനെ വെട്ടിയതെന്നുമായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഇത് സത്യമല്ലെന്ന് താരം തന്നെ പറയുന്നു.

ഞാൻ കുളം വറ്റിക്കാൻ ചെന്നതൊന്നുമല്ല. വെള്ളം കുറഞ്ഞപ്പോൾ മോട്ടർ ഇറക്കി വയ്ക്കാനും കുളം വൃത്തിയാക്കാനും എത്തിയതാണ്. മൂന്നാർ ട്രിബ്യൂണൽ കോടതിയിൽ നിന്നും ഇൻജങ്ഷൻ ഓർഡറുമായാണ് ഞാൻ ചെന്നത്. അല്ലാതെ കയ്യേറിയതല്ല. എന്നാൽ ഇതൊന്നും കേൾക്കാൻ സണ്ണിയെന്ന വ്യക്തി തയ്യാറായില്ല.
സംസാരിച്ച് കൊണ്ടിരിക്കെ പ്രകോപനമൊന്നുമില്ലാതെ തന്നെ അയാൾ തന്നെ വെട്ടുകയായിരുന്നുവെന്ന് ബാബുരാജ് പറയുന്നു.

ബാബുരാജ് ഒരു ആവശ്യവുമില്ലാതെ കുളം വറ്റിക്കാൻ പോയി എന്നതല്ല യഥാർഥ സംഭവം. പരുക്ക് കാര്യമായിത്തന്നെയുണ്ട്. ബാബുരാജ് എന്നു കേൾക്കുമ്പോഴേ എല്ലാവർക്കും എന്തോ കുഴപ്പംപിടിച്ച പോലെയാണ്. എന്നെ ഏറ്റവും വിഷമിപ്പിച്ചതും അതുതന്നെയാണ്. സിനിമയിൽ വില്ലൻ വേഷങ്ങൾ ചെയ്തിട്ടുണ്ട്. എന്നുവെച്ച് ജീവിതത്തിൽ താൻ വില്ലനല്ല. എന്നെ ജീവിതത്തിലും വില്ലനാക്കല്ലേ എന്ന അപേക്ഷ മാത്രമേയുള്ളുവെന്നും ബാബുരാജ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :