ആലപ്പുഴ

WEBDUNIA|
ചരിത്രം

സംഘകാലത്തിനു മുന്‍പുള്ള ജില്ലയുടെ ചരിത്രം അജ്ഞാതമാണെങ്കിലും തീരദേശ ഭൂപ്രകൃതികളിലൊന്നായ ഇവിടം സമുദ്രത്തിലെ ചളിയും മണലും അടിഞ്ഞുകൂടി രൂപപ്പെട്ടതാണെന്ന് കരുതപ്പെടുന്നു. ക്രിസ്തുവിനുശേഷം ഒന്‍പതാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടക്ക് ചേരരാജവംശത്തിനു കീഴില്‍ ആലപ്പുഴ അഭിവൃദ്ധി പ്രാപിച്ചു. പതിനാറാം നൂറ്റാണ്ടോടെ ഇവിടെ മുത്തേടത്ത് ഇളകിടത്ത് തുടങ്ങിയ കുടുംബങ്ങളുടെ വാഴ്ച നിലവില്‍ വന്നു. ഏതാണ്ടിതേ കാലഘട്ടത്തില്‍ പോര്‍ചുഗീസുകാര്‍ ജില്ലയില്‍ വരുകയും ക്രിസ്തുമതത്തിന് ശക്തമായൊരു അടിത്തറ പാകുകയും ചെയ്തു.

അടുത്ത നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരുടെ സുവര്‍ണ്ണകാലം അസ്തമിക്കുകയും ഡച്ചുകാര്‍ ആ സ്ഥാനം കൈയടക്കുകയും ചെയ്തു. നാട്ടുരാജ്യങ്ങളെ പാട്ടിലാക്കി പാണ്ടികശാലകള്‍ നിര്‍മ്മിച്ച അവര്‍ തരം കിട്ടിയപ്പോഴൊക്കെ ചെറുരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനും തുടങ്ങി. ഈ പ്രതിസന്ധിയിലാണ് ആധുനിക തിരുവിതാം കൂറിന്‍െറ ശില്പി എന്നറിയപ്പെടുന്ന മാര്‍ത്താണ്ഡവര്‍മ്മ വൈദേശികാധിപത്യത്തില്‍ ശ്രദ്ധ തിരിച്ചത്.
ഏറെ താമസിയാതെ ജില്ലയിലെ ഭൂരിഭാഗം സ്ഥലങ്ങളും തിരുവിതാംകൂറിനോട് ചേര്‍ക്കപ്പെടുകയും മാര്‍ത്താണ്ഡവര്‍മ്മയുടെ മേല്‍നോട്ടത്തില്‍ മാവേലിക്കര, ജില്ലയുടെ ആസ്താനമായി മാറുകയും ചെയ്തു.

പതിനെട്ടാം നൂറ്റാണ്ടിന്‍െറ അവസാനത്തോടെ കേരളത്തിലെ എല്ലാ പ്രദേശങ്ങളെയും പോലെ ആലപ്പുഴയും ബ്രിട്ടീഷുകാരുടെ പിടിയിലമര്‍ന്നു. ഇതുപതാം നൂറ്റാണ്ടിന്‍െറ ആദ്യശതകങ്ങളില്‍ രൂപപ്പെട്ടുവന്ന കൊച്ചി തുറമുഖം ആലപ്പുഴയെന്ന തീരദേശജില്ലയുടെയും തുറമുഖത്തിന്‍െറയും പ്രാധാന്യം കുറച്ചു. എന്തായാലും ഇന്നും ഈ ജില്ല കയറുല്പന്നങ്ങള്‍, കൊപ്ര, വെളിച്ചെണ്ണ തുടങ്ങിയവയുടെ കയറ്റുമതിയില്‍ മറ്റു ജില്ലകളേക്കാള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :