ബാറ്റില്‍ പന്ത് തട്ടിയിട്ടില്ലല്ലോ, രോഹിത്തിന്റേത് ഔട്ടാണോ?; അംപയറുടെ തീരുമാനം വിവാദം

രേണുക വേണു| Last Modified ചൊവ്വ, 10 മെയ് 2022 (11:53 IST)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയുടെ ഔട്ട് വിവാദത്തില്‍. രോഹിത് ഔട്ടായിരുന്നോ എന്നാണ് ആരാധകരുടെ ചോദ്യം. അംപയറുടെ തീരുമാനത്തെയാണ് എല്ലാവരും പഴിക്കുന്നത്.

ടിം സൗത്തിയുടെ ആദ്യ ഓവറിലെ അവസാന പന്തിലാണ് രോഹിത് ശര്‍മ പുറത്തായത്. ആറ് പന്തില്‍ രണ്ട് റണ്‍സുമായാണ് രോഹിത് മടങ്ങിയത്. ടിം സൗത്തിയുടെ ഷോട്ട് ലെങ്ത് ബോള്‍ കളിക്കാന്‍ രോഹിത് ക്രീസില്‍ അല്‍പ്പം ഉയര്‍ന്നു ചാടി. ലെഗ് സൈഡിലേക്കു പന്തു പ്രതിരോധിക്കാനാണു താരം ശ്രമിച്ചത്. എന്നാല്‍ രോഹിത്തിന്റെ തൈ പാഡില്‍ തട്ടിയ പന്ത്, വിക്കറ്റിനു പിന്നിലേക്കു പറന്നു. വിക്കറ്റ് കീപ്പര്‍ ഷെല്‍ഡന്‍ ജാക്‌സന്‍ വലത്തേക്കു ചാടി പന്തു പിടിക്കുകയും ചെയ്തു. ഔട്ടിനായി കൊല്‍ക്കത്ത താരങ്ങള്‍ കൂട്ടത്തോടെ അപ്പീല്‍ ചെയ്‌തെങ്കിലും രോഹിത് ഔട്ടല്ലെന്നു ഫീല്‍ഡ് അംപയറുടെ തീരുമാനം. ഉടന്‍ ഡിആര്‍എസ് എടുക്കാന്‍ കീപ്പര്‍ ഷെല്‍ഡന്‍ ജാക്‌സന്‍ കൊല്‍ക്കത്ത നായകന്‍ ശ്രേയന് അയ്യരോട് ആവശ്യപ്പെട്ടു. വിഡിയോ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചു പരിശോധിച്ചതിനു ശേഷം, തേര്‍ഡ് അംപയര്‍ ബ്രൂസ് ഓക്‌സെന്‍ഫോര്‍ഡ് രോഹിത് ഔട്ടാണെന്ന് വിധിക്കുകയായിരുന്നു.
എന്നാല്‍ രോഹിത്തിന്റെ ബാറ്റില്‍ തട്ടുന്നതിനു മുന്‍പുതന്നെ പന്തിന്റെ സ്വാഭാവിക ഗതി മാറിയതായി അള്‍ട്രാ എഡ്ജ് പരിശോധനയ്ക്കിടെ തെളിഞ്ഞിരുന്നു. ബാറ്റില്‍ പന്തു തട്ടിയോ എന്നു പരിശോധിക്കുന്ന സാങ്കേതിക വിദ്യയുടെ സാധുതയെത്തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പിഴവാണു വിഡിയോ പുനപ്പരിശോധനയില്‍ കണ്ടത്. ഫീല്‍ഡ് അംപയറുടെ തീരുമാനത്തെ മറികടന്ന്, രോഹിത് ഔട്ടാണെന്നു വിധിക്കത്തക്ക നിഗമനത്തില്‍ എത്താനുള്ള തെളിവുകള്‍ (കണ്‍ക്ലൂസീവ് എവിഡന്‍സ്) ഉണ്ടായിരുന്നില്ലെങ്കിലും, പിന്നാലെ ബിഗ് സ്‌ക്രീനില്‍ രോഹിത് ഔട്ടാണെന്നു തെളിഞ്ഞത് താരത്തെയും ആരാധകരെയും ക്രിക്കറ്റ് വിദഗ്ധരെയും ഒരുപോലെ ഞെട്ടലിലാക്കി. തേര്‍ഡ് അംപയറുടെ തീരുമാനം രോഹിത്തിനേയും ചൊടിപ്പിച്ചു. ഏറെ നിരാശനായാണ് രോഹിത് കളംവിട്ടത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :