ടൈറ്റാനിക് ദുരൂഹതയ്ക്ക് അന്ത്യം; തുണയായത് ഡി‌എന്‍‌എ പരിശോധന

ലണ്ടന്‍| WEBDUNIA|
PRO
PRO
മഞ്ഞ് മലയിലിടിച്ച് ടൈറ്റാനിക്ക് മുങ്ങിയതിനെ തുടര്‍ന്ന് ലോകത്തെ വേട്ടയാടിയ അവസാന ദുരൂഹതക്ക് ഒടുവില്‍ ഉത്തരമായി. ടൈറ്റാനിക്ക് കപ്പല്‍ മുങ്ങിയപ്പോള്‍ കപ്പലിലുണ്ടായിരുന്ന രണ്ട് വയസ്സുകാരിയെ ചൊല്ലിയുളള വിവാദങ്ങള്‍ക്കാണ് ഡിഎന്‍എ പരിശോധനയിലൂടെ അറുതിയായത്. ടൈറ്റാനിക്കിലുണ്ടായിരുന്ന രണ്ട് വയസ്സുകാരി താനാണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന സ്ത്രീയുടെ വാദം പൂര്‍ണമായി തെറ്റാണെന്നാണ് നൂറ്റാണ്ടിനിപ്പുറം തെളിഞ്ഞിരിക്കുന്നത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് ഇക്കാര്യം തെളിഞ്ഞത്.

1912ല്‍ ടൈറ്റാനിക്കില്‍ കുടുംബത്തോടൊപ്പമുള്ള യാത്രക്കിടെ കപ്പലിനൊപ്പം മുങ്ങിയ രണ്ട് വയസ്സുകാരി ലൊറെയ്ന്‍ അലിസണെ താനാണെന്ന് അവകാശപ്പെട്ട് ഹെലന്‍ ക്രേമര്‍ എന്ന വനിത രംഗത്തുവരുകയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം 1940ലാണ് ഇവര്‍ ഇക്കാര്യം ഉന്നയിച്ച് രംഗത്ത് വന്നത്. ലോറെയ്ന്‍ ദുരന്തത്തില്‍ പെട്ടെന്ന വാദം തെറ്റാണെന്നും കപ്പലിലുണ്ടായിരുന്ന മറ്റൊരാള്‍ തന്നെ രക്ഷിച്ച് ഇത്രയും കാലം വളര്‍ത്തുകയായിരുന്നുവെന്നുമായിരുന്നു അവരുടെ അവകാശവാദം. എന്നാല്‍ രണ്ടു വയസ്സുകാരിയുടെ കുടുംബം ഇവരുടെ വാദത്തെ പൂര്‍ണ്ണമായും തളളികളയുകയാണ് ചെയതത്.

ഇത് പതിറ്റാണ്ടുകളോളം ലോകത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും ഹെലന്‍ ക്രേമറിന് അനുകൂലമായും പ്രതികൂലമായും ധാരാളം വാദമുഖങ്ങള്‍ ഉയരുകയും ചെയ്തു. ഒടുവില്‍ 1992ല്‍ തന്റെ വാദമുഖങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് തന്നെ അവര്‍ മരണത്തിന് കീഴടങ്ങി. എന്നാല്‍ ഇതോടെ അവസാനിക്കുമെന്നു കരുതിയ വിവാദം അവരുടെ പൗത്രി വീണ്ടും ഉന്നയിച്ച് സജീവമാക്കുകയായിരുന്നു. ഇതോടെയാണ് ശാസ്ത്രജ്ഞന്‍മാര്‍ ഡിഎന്‍എ പരിശോധന നടത്തി പതിറ്റാണ്ടുകളോളം നീണ്ട വിവാദത്തിന് വിരാമമിട്ടത്. ഇരു കുടുംബങ്ങളിലെയും രണ്ടു പേരില്‍ നടത്തിയ പരിശോധനയിലാണ് വാദം പൂര്‍ണമായി തെറ്റാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :