പലസ്‌തീന്‍ മുന്‍ പ്രസിഡന്റ് യാസര്‍ അറഫാത്തിന്റെ കബറിടം തുറന്ന് ഭൌതികാവശിഷ്ടം പുറത്തെടുത്തു. ഫ്രാന്‍സ്, റഷ്യ, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധസംഘത്തിന്റെ മേല്‍നോട്ടത്തിലും അറഫാത്തിന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലുമാണു വെസ്റ്റ് ബാങ്കിലെ മുഖാത്താ സമുച്ചയത്തിലുള്ള കബറിടം തുറന്നത്.
പലസ്‌തീന്‍ വിമോചനമുന്നണി നേതാവും സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവുമായിരുന്ന അറഫാത്ത് 2004 നവംബര്‍ 11നാണ് പാരിസിലെ പെഴ്സി സൈനിക ആശുപത്രിയില്‍ മരണമടഞ്ഞത്. കുടുംബാംഗങ്ങളുടെ അഭ്യര്‍ഥന മാനിച്ചു മൃതദേഹം അന്നു പോസ്റ്റ്മോര്‍ട്ടം ചെയ്‌തിരുന്നില്ല. എന്നാല്‍, ഇസ്രയേല്‍ അദ്ദേഹത്തിനു വിഷംകൊടുത്തു കൊല്ലുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നതോടെ അല്‍ ജസീറ ടിവി ചാനലിന്റെ നേതൃത്വത്തില്‍ രക്‌തവും വസ്‌ത്രവും മറ്റും സ്വിറ്റ്സര്‍ലന്‍ഡിലെ വിദഗ്ധ ലാബില്‍ പരിശോധിപ്പിച്ചു.
റേഡിയോ ആക്ടീവ് മൂലകമായ പൊളോണിയത്തിന്റെ അമിത സാന്നിധ്യം പരിശോധനയില്‍ കണ്ടെത്തിയതോടെയാണു പലസ്‌തീന്റെ പ്രഥമ പ്രസിഡന്റ് കൂടിയായ അറഫാത്തിന്റെഅന്ത്യം വിവാദമായത്. തുടര്‍ന്ന് അറഫാത്തിന്റെ വിധവ സുഹയുടെ പരാതിയെത്തുടര്‍ന്നു ഫ്രഞ്ച് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പുറത്തെടുത്ത ഭൗതികാവശിഷ്ടത്തിന്റെ ഭാഗങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെയും ഫ്രാന്‍സിലെയും റഷ്യയിലെയും വിദഗ്ധര്‍ക്ക് പരിശോധനയ്ക്കായി നല്‍കും. അതിനുശേഷം വീണ്ടും കബറടക്കും. മൂന്നുരാജ്യങ്ങളിലെയും വിദഗ്ധര്‍ സ്വതന്ത്രമായാണ് പരിശോധന നടത്തുക.