സിറിയയില്‍ സമാധാനം പുനസ്ഥാപിക്കും; യുഎൻ രക്ഷാസമിതി

 യുഎൻ രക്ഷാസമിതി , ജോണ്‍ കെറി , സിറിയ
വാഷിങ്ടൺ| jibin| Last Modified ശനി, 19 ഡിസം‌ബര്‍ 2015 (08:42 IST)
ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള പദ്ധതിക്ക് ഐക്യരാഷ്ട്രസഭാ രൂപം നല്‍കി. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ അധ്യക്ഷതയില്‍ മണിക്കൂറുകൾ നീണ്ടുനിന്ന ചർച്ചക്ക് ശേഷമാണ് പ്രമേയത്തിന് അംഗീകാരം നൽകിയത്. വിഷയത്തിൽ റഷ്യയും ചൈനയും ആദ്യം എതിർപ്പ് ഉയര്‍ത്തിയെങ്കിലും പിന്നീട് കൂട്ടായ തീരുമാനത്തിന് വഴങ്ങുകയായിരുന്നു.

സിറിയന്‍ സര്‍ക്കാരും വിമതരുമായുള്ള ചര്‍ച്ചയടക്കം പ്രശ്‌നപരിഹാരത്തിന് നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചത്. അസദ് സർക്കാരും വിമതരും തമ്മിൽ ജനുവരി ആദ്യവാരം ചർച്ച നടത്തണം, ഇരുവിഭാഗങ്ങളും വെടിനിർത്തിൽ പ്രഖ്യാപിക്കണം,

ബാരൽ ബോംബ് അടക്കമുള്ള നശീകരണ ആയുധങ്ങൾ സിവിലിയൻമാർക്ക് നേരെ പ്രയോഗിക്കരുത്, സന്നദ്ധ, സഹായ വാഹനങ്ങൾക്ക് രാജ്യത്ത് നിരുപാധിക പ്രവേശം ഉറപ്പാക്കണം. മെഡിക്കൽ, വിദ്യാഭ്യാസ സംവിധാനങ്ങൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണം, മെഡിക്കൽ സംഘങ്ങൾ മനുഷ്യത്വപരമായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണം, തടങ്കലിൽ കഴിയുന്ന മുഴുവൻ പേരെയും മോചിപ്പിക്കണം എന്നിവയാണ് ഉടൻ നടപ്പാക്കാനായി യുഎൻ മുന്നോട്ടുവെക്കുന്ന മറ്റ് നിർദേശങ്ങൾ.

അമേരിക്കയുടേയും റഷ്യയുടേയും നേതൃത്വത്തില്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ തുടരും. ആറ് മാസത്തിനകം രാജ്യത്ത് നിഷ്പക്ഷമായ സര്‍ക്കാര്‍ സംവിധാനം ഉറപ്പ് വരുത്തും. 18 മാസത്തിനുള്ളില്‍ ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്രവും നീതിയുക്തവുമായ പൊതുതെരഞ്ഞെടുപ്പ് നടത്താനും യോഗത്തില്‍ ധാരണയായി.

ഒന്നര വർഷത്തിന് ശേഷം സിറിയയിൽ പൊതുതെരഞ്ഞെടുപ്പ് നടത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജോണ്‍ കെറി വ്യക്തമാക്കി. സിറയയിൽ ആഭ്യന്തര യുദ്ധം ആരംഭിച്ച് അഞ്ച് വർഷത്തിന് ശേഷം ആദ്യമായാണ് യുഎൻ രക്ഷാസമിതി പ്രമേയം പാസാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :