ട്യുണീഷ്യയില്‍ മതേതര സര്‍ക്കാര്‍ വരുന്നു, ഇസ്ലാമിസ്റ്റുകള്‍ക്ക് തിരിച്ചടി

ട്യുണിസ്| VISHNU.NL| Last Modified ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (09:11 IST)
ടുണീഷ്യയില്‍ ജനാധിപത്യ വിപ്ലവത്തിനുശേഷം നടന്ന രണ്ടാം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയും ഇസ്ലാമിക് പാര്‍ട്ടിയുമായ എന്നഹദയ്ക്ക് തിരച്ചടി. സാധാരണക്കാര്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് തോല്‍വി. വിപ്ളവത്തില്‍ സുപ്രധാന പങ്കുവഹിച്ചതും പുതിയ ഭരണഘടനയുടെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയതും അന്നഹ്ദയായിരുന്നു.

മുന്‍പ്രധാനമന്ത്രി ബെജി സെയ്ദ് എസ്സെബ്‌സി നേതൃത്വം നല്‍കുന്ന മതേതര പാര്‍ട്ടിയായ നിദാ ടൂണസ്സിനാണ് മുന്‍തൂക്കം. ആകെയുള്ള 217 സീറ്റുകളില്‍ 83 എണ്ണം നിദാ ടൂണസ് നേടി. ഫലം പ്രഖ്യാപിച്ചതില്‍ 68 സീറ്റാണ് എന്നഹദയ്ക്ക് ലഭിച്ചത്. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 60 ശതമാനം പേര്‍ വോട്ട് ചെയ്തിരുന്നു. 17 സീറ്റ് നേടിയ ഫ്രീ പാട്രിയോട്ടിക് പാര്‍ട്ടി (ഏഴു ശതമാനം) മൂന്നും 12 സീറ്റ് നേടിയ പോപുലര്‍ ഫ്രണ്ട് (അഞ്ചു ശതമാനം) നാലും സ്ഥാനത്താണുള്ളത്.

മിക്ക വിപ്ളവാനന്തര സര്‍ക്കാറുകളും പ്രയാസം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് അന്നഹ്ദ കൂടിയാലോചനാ സമിതി അംഗം അഹ്മദ് ഗാലൂല്‍ പറഞ്ഞു. വിപ്ളവത്തിന് ശേഷം ജനങ്ങളുടെ പ്രതീക്ഷകള്‍ വളരെ വലുതായിരിക്കുമെന്നതാണ് ഇതിന് കാരണം. ഒരു അധികാരശക്തിക്കെതിരെ ജനം വിപ്ളവമുണ്ടാക്കിയ ശേഷം ഭരണം നടത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

2010 -ല്‍ ടുണീഷ്യയിലാരംഭിച്ച പ്രക്ഷോഭ പരമ്പരയാണ് പിന്നീട് 'മുല്ലപ്പൂ വിപ്ലവം' എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടത്. അതിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഇസ്ലാമിക കക്ഷികള്‍ അധികാരത്തിലെത്തുകയായിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :