കാനഡയ്ക്കെതിരെയുള്ള നീക്കം ശക്തമാക്കാൻ ഇന്ത്യ, വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കും

അഭിറാം മനോഹർ| Last Modified വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (13:36 IST)
ഖലിസ്ഥാന്‍ ഭീകരവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ വിള്ളലേറ്റ ഇന്ത്യ- കാനഡ ബന്ധം കൂടുതല്‍ വഷളാകുന്നു. അന്താരാഷ്ട്ര തലത്തില്‍ കാനഡയ്‌ക്കെതിരായ നീക്കം ശക്തമാക്കാന്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കാന്‍ തയ്യാറെടുക്കുകയാണ് എന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. പ്രതിസന്ധി അനുനയത്തിലൂടെ പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങളും അണിയറയില്‍ സജീവമാണ്.

ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം മുറുകുന്നതിനിടെ കാനഡയിലുള്ള ഖലിസ്ഥാന്‍ ഭീകരര്‍ക്കെതിരെയുള്ള നടപടികള്‍ എന്‍ഐഎ വേഗത്തിലാക്കി. വിവിധ കേസുകളില്‍ പ്രതികളായ കാനഡ ബന്ധമുള്ള ഖലിസ്ഥാന്‍ തീവ്രവാദികളുടെയും ഗുണ്ടാ നേതാക്കളുടെയും പട്ടിക എന്‍ഐഎ പുറത്തുവിട്ടു. 43 പേരടങ്ങുന്നതാണ് പട്ടിക. ഇവരുടെ സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ പൊതുജനങ്ങളോട് എന്‍ഐഎ അഭ്യര്‍ഥിച്ചു. 10 ലക്ഷം രൂപയാണ് ബബര്‍ കല്‍സ എന്ന സംഘടനയിലെ അംഗങ്ങളായ ഭീകരരെ സംബന്ധിച്ച വിവരം നല്‍കുന്നവര്‍ക്ക് നല്‍കുക.

അതേസമയം ഇന്ത്യ കാനഡ നയതന്ത്രം ബന്ധം വഷളായതോടെ കാനഡയിലേക്ക് കുടിയേറിയവരും കാനഡയിലേയ്ക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്നവരും സംഭവത്തെ ആശങ്കയോടെയാണ് കാണൂന്നത്. ജസ്റ്റിന്‍ ട്രൂഡോ അധികാരത്തിലെത്തിയത് മുതല്‍ തന്നെ ഇന്ത്യ കാനഡ ബന്ധത്തില്‍ വിള്ളലുകള്‍ ദൃശ്യമായിരുന്നു. കാനഡയുടെ ജനസംഖ്യയുടെ 2 ശതമാനത്തോളം വരുന്ന തീവ്ര സിഖ് നിലപാടുകാരുടെ പാര്‍ട്ടിയായ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയെ ആശ്രയിച്ചാണ് കാനഡയില്‍ ട്രൂഡോ അധികാരത്തില്‍ തുടരുന്നത്. അധികാരത്തില്‍ തുടരുന്നതിനായി ഇന്ത്യ വിരുദ്ധ സംഘടനകളെയും നിലപാടുകളെയും ട്രൂഡോ പിന്തുണയ്ക്കുന്നു എന്നാണ് ഇന്ത്യ ആരോപിക്കുന്നത്. അതേസമയം കാനഡയില്‍ വെച്ച് കനേഡിയന്‍ വംശജനെ കൊലപാതകം ചെയ്തതോടെ കാനഡയുടെ പരമാധികാരത്തില്‍ ഇന്ത്യ ഇടപെട്ടെന്നാണ് ട്രൂഡോയുടെ ആരോപണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :