രണ്ടാംഘട്ട രക്ഷാപ്രവർത്തനം ആരംഭിച്ചു; ഭീഷണിയായി കനത്ത മഴയും വെള്ളവും

രണ്ടാംഘട്ട രക്ഷാപ്രവർത്തനം ആരംഭിച്ചു; ഭീഷണിയായി കനത്ത മഴയും വെള്ളവും

ബാങ്കോക്ക്| Rijisha M.| Last Updated: തിങ്കള്‍, 9 ജൂലൈ 2018 (10:04 IST)
പതിനാറ് ദിവസം നീണ്ട കഠിനാധ്വാനത്തിന്റേയും പ്രയത്‌നത്തിന്റേയും ഫലമായി താം ലുവോങ് നാം ഗുഹയില്‍ക്കുടുങ്ങിയ 13 പേരില്‍ നാലുകുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ ഇന്നലെ പുറത്തെത്തിച്ചു. ബാക്കിയുള്ളവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടങ്ങി. ഇന്ത്യൻ സമയം രാവിലെ 8.30നാണ് ദൗത്യത്തിന് തുടക്കം കുറിച്ചാതെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വില്ലനായി നില്‍ക്കുകയാണ് കനത്ത മഴയും വെള്ളക്കെട്ടും.

മഴ വീണ്ടും ശക്തമാകുകയാണെങ്കിൽ കാര്യങ്ങൾ വീണ്ടും കുഴപ്പത്തിലാകും. കഴിഞ്ഞ ദിവസം നാലുപേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതിന്റെ ആത്‌മവിശ്വാസത്തിലാണ് പ്രവർത്തകർ. ഗുഹയിൽ ഓക്‌സിജന്റെ സൗകര്യം ഉറപ്പാക്കിക്കഴിഞ്ഞു. ഫുട്‌ബോള്‍ കോച്ചടക്കം ഇനി ഒമ്പത് പേരെയാണ് ഗുഹയ്ക്ക് പുറത്തേക്കെത്തിക്കേണ്ടത്.

കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ആദ്യത്തെ സംഘത്തില്‍ നാലു കുട്ടികളും മറ്റു സംഘത്തില്‍ മൂന്നു വീതം കുട്ടികളുമാണ് ഉണ്ടാവുക. കോച്ച് അവസാനത്തെ സംഘത്തിലാണ് ഉള്‍പ്പെടുക. ഞായറാഴ്‌ച രാത്രിയോടെ ആദ്യദിവസത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. സംഘത്തിന്റെ പക്കലുണ്ടായിരുന്ന ഓക്‌സിജന്‍ തീര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്നും തിങ്കളാഴ്ച രാവിലെ വീണ്ടും നടപടി പുനരാരംഭിക്കുമെന്നും അറിയിച്ചു.

മഴ തുടരുകയാണെങ്കില്‍ ഗുഹക്കകത്ത് വീണ്ടും വെള്ളം കയറി രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടേക്കാം. അതുകൊണ്ടു തന്നെ ആശങ്കയിലും പ്രാര്‍ത്ഥനയിലുമാണ് പുറംലോകം. കുട്ടികളെയും പരിശീലകനെയും പുറത്തെത്തിക്കാന്‍ ബഡ്ഡി ഡൈവിംഗ് എന്ന മാര്‍ഗമാണ് സ്വീകരിക്കുന്നത്. ഒരു മുങ്ങല്‍ വിദഗ്ധന്‍ മറ്റൊരാളെയും വഹിച്ചുകൊണ്ട് നീന്തുന്ന രീതിയാണിത്. നിലവില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഓരോ കുട്ടിക്കുമൊപ്പം രണ്ട് ഡൈവര്‍മാര്‍ വീതമുണ്ടാകും. ഗുഹക്കുപുറത്തുനിന്ന് കുട്ടികളിരിക്കുന്ന സ്ഥലത്തേക്കെത്താന്‍ ആറ് മണിക്കൂര്‍ വേണം. ഒരു കുട്ടിയെ പുറത്തെത്തിക്കാന്‍ എടുക്കുക ചുരുങ്ങിയത് 11 മണിക്കൂര്‍ വേണം.

വായുസഞ്ചാരം കുറവുള്ള ഈ വഴികളിലൂടെ അതിസാഹസികമായി നീന്തിവേണം കുട്ടികളെ പുറത്തെത്തിക്കാൻ‍. പല സ്ഥലങ്ങളിലും വെള്ളത്തിനടിയിലൂടെ ഡൈവ് ചെയ്യേണ്ടിവരും. വായുസഞ്ചാരം കുറവുള്ളിടത്ത് കൂടുതല്‍ ഓക്സിജന്‍ ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ പ്രമുഖ മുങ്ങല്‍ വിദഗ്ധരാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുള്ളത്. 18 അംഗ മുങ്ങല്‍ വിദഗ്ധ സംഘത്തില്‍ 13 പേര്‍ അന്താരാഷ്ട്ര തലത്തിലേതും അഞ്ചു പേര്‍ തായ്ലന്റിലേയും വിദഗ്ധരാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :