'പങ്കാളിക്കൊപ്പം സയനൈഡ് കഴിച്ചു, പിന്നെ സ്വയം വെടിവെച്ചു'; ഹിറ്റ്‌ലറിന്റെ മരണകാരണം ഇങ്ങനെ

ഹിറ്റ്‌ലറിന്റെ മരണകാരണം ഇങ്ങനെ

Rijisha M.| Last Modified ഞായര്‍, 20 മെയ് 2018 (15:26 IST)
ജർമൻ ഭരണാധികാരി അഡോൾഫ് ഹി‌റ്റ്ലറുടെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമമിടാൻ സമയമായി. ക്രൂരതയുടെ പര്യായമായി മാറിയ ഹിറ്റ്‌ലറിന്റെ മരണകാരണം വ്യക്തമാക്കിയത് ഫ്രഞ്ച് ഗവേഷകരാണ്. ജൂതവംശഹത്യയുൾപ്പെടെയുള്ള ഹീനകൃത്യങ്ങൾ ചെയ്‌തുകൂട്ടിയ ഏകാധിപതിയുടെ പല്ലുകളാണ് മരണകാരണം കണ്ടെത്താനുള്ള വഴി തെളിച്ചത്.

രണ്ടാം ലോകമഹായുദ്ധത്തിൽ നാത്സിപ്പടയുടെ പരാജയം ഉറപ്പായതോടെ 1945 ഏപ്രിൽ 30നു ബർലിനിലെ ഭൂഗർഭ അറയിൽ ഹിറ്റ്‌ലറും പങ്കാളി ഈവ ബ്രോണും ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് ഫ്രഞ്ച് ഗവേഷകർ സ്ഥിരീകരിക്കുന്നത്. മരിക്കാനായി സയനൈഡ് കഴിച്ചതിന് ശേഷം സ്വയം വെടിവയ്‌ക്കുകയായിരുന്നു. പ്രഫ. ഫിലിപ്പ് ഷാർലിയെയും സംഘവുമാണ് മരണകാരണം വ്യക്തമാക്കിയത്.

മോസ്‌കോയിൽ സൂക്ഷിച്ചിട്ടുള്ള ഹിറ്റ്‌ലറിന്റെ പല്ലുകളുടെ ശേഷിപ്പാണ് ഗവേഷകർ പഠനത്തിന് ഉപയോഗിച്ചത്. ലോകത്തെ വിറപ്പിച്ചിരുന്ന ഏകാധിപതി സസ്യഭുക്കായിരുന്നുവെന്നതും പഠനം ശരിവയ്‌ക്കുന്നുണ്ട്. ഹിറ്റ്‌ലർ ആത്മഹത്യ ചെയ്യില്ലെന്നും
മുങ്ങിക്കപ്പലിൽ രക്ഷപെടുകയായിരുന്നുവെന്നും അഭിപ്രായമുണ്ടായിരുന്നു. ഇതിനിടയിലാണ് ഫ്രഞ്ച് ഗവേഷകരുടെ ശ്രദ്ധേയമായ പഠനം.

ഗവേഷകർ, കൃത്രിമപ്പല്ലിൽ നീലനിറമുള്ള അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു, അത് സയനൈഡുമായുള്ള രാസപ്രവർത്തനം മൂലം സംഭവിച്ചതാകാം എന്ന് പഠനത്തിൽ പറയുന്നു. ഒപ്പം ഹിറ്റ്‌ലർ വെടിവച്ചതു വായിലേക്കല്ലെന്നും നെറ്റിയിലോ, കഴുത്തിലോ ആണെന്നും പഠനം പറയുന്നു. ഹിറ്റ്ലറുടെ പല്ലുകളെക്കുറിച്ചുള്ള പഠനത്തിന്റെ പൂർണരൂപം യൂറോപ്യൻ ജേണൽ ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :