വിവാഹിതയായ സ്ത്രീയുമായി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് അടുപ്പമുണ്ടായിരുന്നെന്ന് ബിബിസി ഡോക്യുമെന്ററി

ലണ്ടന്‍| JOYS JOY| Last Modified ചൊവ്വ, 16 ഫെബ്രുവരി 2016 (09:55 IST)
ആഗോള കത്തോലിക്ക സഭയുടെ മുന്‍ പരമാധ്യക്ഷന്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് വിവാഹിതയായ സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നെന്ന് വ്യക്തമാക്കി ബി ബി സി ഡോക്യുമെന്ററി. മാര്‍പാപ്പയും അന്ന തെരേസ ടിമിനിക്ക എന്ന വനിതയും തമ്മില്‍ 30 വര്‍ഷത്തിലേറെ ബന്ധമുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന കത്തുകളാണ് ഡോക്യുമെന്ററിയില്‍ ഉള്ളത്.

പോളിഷ് ചിന്തകയും എഴുത്തുകാരിയുമാണ് അന്ന തെരേസ ടിമിനിക്ക. ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് കത്തുകളില്‍ മിക്കതും. കരോള്‍ ജോസഫ് വോസില എന്നാണ് ജോണ്‍ പോള്‍ രണ്ടാമന്റെ പൂര്‍വനാമം. 1973ല്‍ തത്ത്വചിന്തയെക്കുറിച്ച് രചിച്ച ഒരു പുസ്തകവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലൂടെയാണ് അന്നയുമായി സൗഹൃദം ആരംഭിക്കുന്നത്. ഈ പുസ്തകം പിന്നീട് അന്ന തെരേസ
ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്തു.

1978 മുതല്‍ 2005 വരെയാണ് ജോണ്‍പോള്‍ രണ്ടാമന്‍ റോമന്‍ കത്തോലിക്ക സഭയുടെ തലവനായിരുന്നത്.
1976 സെപ്‌തംബറില്‍ എഴുതിയ ഒരു കത്തില്‍ തെരേസയെ ‘ദൈവം തനിക്കു തന്ന സമ്മാനമെന്ന്’ വിശേഷിപ്പിക്കുന്നുണ്ട്. ‘പരസ്പരം പിരിയുന്നതിനെക്കുറിച്ച് നീ പറയുന്നുണ്ട്, എന്നാല്‍ എനിക്കതിന് മറുപടിയില്ല’ എന്നാണ് മറ്റൊരു കത്തിലെ വാക്കുകള്‍.

ബി ബി സിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ എഡ്വേഡ് സ്റ്റുവര്‍ട്ടനാണ് ഡോക്യുമെന്‍ററി തയാറാക്കിയിരിക്കുന്നത്. നാഷനല്‍ ലൈബ്രറി ഓഫ് ഇംഗ്ലണ്ടില്‍ നിന്ന്
ഇവരുടെതായി തനിക്ക് ലഭിച്ചത് 350ലേറെ കത്തുകളാണെന്ന് അദ്ദേഹം പറയുന്നു.

2005ലാണ് ജോണ്‍ പോള്‍ മാര്‍പ്പാപ്പ മരിച്ചത്. 2014ല്‍ അന്ന തെരേസയും മരിച്ചു. അന്നയുടെ ഭാഗത്തുനിന്നുള്ള കത്തുകള്‍ വീണ്ടെടുക്കാന്‍ ബി ബി സിക്ക് കഴിഞ്ഞിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :