പ്ലൂട്ടോയിലും വെള്ളമുണ്ട്, പര്‍വ്വതങ്ങളും; പ്രവര്‍ത്തനം ഒരു ഗ്രഹത്തേപ്പോലെ തന്നെ!

വാഷിംഗ്‌ടണ്‍| VISHNU N L| Last Modified വ്യാഴം, 16 ജൂലൈ 2015 (16:18 IST)
അമേരിക്കന്‍ ബഹിരാകാശ പേടകമായ ന്യൂഹൊറൈസണ്‍ അയച്ച സൌരയൂഥത്തിലെ വിദൂര കുഞ്ഞന്‍ ഗ്രഹമായ പ്ലൂട്ടോയുടെ നിരവധി ചിത്രങ്ങള്‍ പുറത്തുവന്നു. പ്ലൂട്ടോയില്‍ ഭൂമിയിലേതുപോലെ നിരവധി പര്‍വ്വതങ്ങള്‍ ഉണ്ടെന്നും ജലമുണ്ടാകാന്‍ സാധ്യയുണ്ടെന്നും ചിത്രങ്ങളില്‍ കൂടി ബഹിരാകാശ ശാസ്ത്രജ്ഞര്‍ പറയുന്നു. ജൂലായ് 14 ന് പ്ലൂട്ടോയ്ക്കരികിലൂടെ പറന്ന പേടകം, ആദ്യമയച്ച സമീപദൃശ്യങ്ങളിലാണ് പര്‍വതനിരകളുടെ വ്യക്തമായ ദൃശ്യങ്ങളുള്ളത്. പ്ലൂട്ടോയും അതിന്റെ മുഖ്യ ഉപഗോളമായ കെയ്‌റണും ഗ്രഹശാസ്ത്രപരമായി' പ്രവര്‍ത്തനക്ഷമമാണെന്നും സമീപദൃശ്യങ്ങള്‍ സൂചന നല്‍കി.

പ്ലൂട്ടോയുടെ മാത്രമല്ല, അതിന്റെ ഉപഗോളങ്ങളുടെയും ദൃശ്യങ്ങളില്‍നിന്ന് പുതിയ വിവരങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി തുടങ്ങി. പ്രധാന ഉപഗോളമായ കെയ്‌റണില്‍ 6.4 മുതല്‍ 9.6 കിലോമീറ്റര്‍ വരെ ആഴത്തിലുള്ള ഗര്‍ത്തമുണ്ടെന്ന് സമീപദൃശ്യം വ്യക്തമാക്കുന്നു. പ്ലൂട്ടോയുടെ ചെറു ഉപഗോളമായ ഹൈഡ്രയുടെ ആദ്യദൃശ്യങ്ങളിലൊന്നും ന്യൂ ഹൊറൈസണ്‍സ് പേടകം പകര്‍ത്തി. അതിന്റെ പ്രതലം ഹിമജലം മൂടിയതാണെന്ന് ചിത്രം വ്യക്തമാക്കുന്നു.

വടക്കേ അമേരിക്കയിലെ റോക്കി പര്‍വ്വതനിരകളുടെ പൊക്കത്തിലുള്ള പര്‍വ്വതക്കെട്ടുകള്‍ കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയിലുണ്ടെന്ന് ന്യൂ ഹൊറൈസണ്‍സ് പേടകം അയച്ച ചിത്രങ്ങള്‍ വ്യക്തമാക്കി. 11,000 അടി (3,300 മീറ്റര്‍) ഉയരമുള്ള പര്‍വ്വതങ്ങളാണ് പ്ലൂട്ടോയിലുള്ളത്.
മീഥേന്‍, കാര്‍ബണ്‍ മോണോക്‌സയിഡ്, നൈട്രജന്‍ എന്നിവയുടെ കട്ടികുറഞ്ഞ ഹിമപാളി പ്ലൂട്ടോയുടെ പ്രതലത്തിലുണ്ട്. അതുപക്ഷേ, ഇത്രയും ഉയരമുള്ള പര്‍വ്വതക്കെട്ടുകള്‍ രൂപപ്പെടാന്‍ പര്യാപ്തമല്ല. അങ്ങനെയെങ്കില്‍ അവയ്ക്കടിയില്‍ ഹിമത്തിന്റെ രൂപത്തില്‍ ജലമുണ്ടാകാമെന്നാണ് ഗവേഷകര്‍ പറയുന്നത്.

കഴിഞ്ഞ പത്തുകോടി വര്‍ഷത്തിനിടെ പ്ലൂട്ടോയില്‍ അഗ്നിപര്‍വ്വതസ്‌ഫോടനം പോലുള്ളവ സംഭവിച്ചിരിക്കാമെന്നാണ്, അവിടെ നിന്ന് ലഭിച്ച ആദ്യ സമീപദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. അഗ്നിപര്‍വ്വതസ്‌ഫോടനം പോലുള്ള ഗ്രഹശാസ്ത്ര പ്രവര്‍ത്തനം നടക്കാന്‍ താപം കൂടിയേ തീരൂ. എന്നാല്‍ സൌരയൂഥത്തില്‍ വിദൂരമായി നില്‍ക്കുന്ന പ്ലൂട്ടോയ്ക്ക് ഇതിനാവശ്യമായ താപം എവിടെയെന്ന് വ്യക്തമല്ല.
മാത്രമല്ല, ന്യൂ ഹൊറൈസണ്‍സ് പേടകം നേരത്തെ പകര്‍ത്തിയ പ്ലൂട്ടോ ദൃശ്യത്തിലെ ഹൃദയത്തിന്റെ ആകൃതിയുള്ള പ്രദേശത്തിന്, 1930 ല്‍ പ്ലൂട്ടോ കണ്ടുപിടിച്ച ജ്യോതിശ്ശാസ്ത്രജ്ഞന്‍ ക്ലൈഡ് ടോംബോയുടെ പേര് നല്‍കി.

2006 ല്‍ വിക്ഷേപിച്ച ന്യൂ ഹൊറൈസണ്‍സ് പേടകം ഒന്‍പതര വര്‍ഷംകൊണ്ട് 500 കോടി കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് പ്ലൂട്ടോ സ്ഥിതിചെയ്യുന്ന സൗരയൂഥഭാഗമായ കിയ്പ്പര്‍ ബെല്‍റ്റിലെത്തിയത്. ആ മേഖലയില്‍ പര്യവേക്ഷണം നടത്താനയച്ച ആദ്യ മനുഷ്യനിര്‍മിത പേടകമാണ് ന്യൂ ഹൊറൈസണ്‍സ്.
ജൂലായ് 14നാണ് പേടകം പ്ലൂട്ടോയ്ക്ക് അരികിലൂടെ കടന്നുപോയത്. അപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളും ശേഖരിച്ച വിവരങ്ങളും ഭൂമിയിലെത്താന്‍
16 മാസമെടുക്കുമെന്ന് നാസ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :