ഇനി മോഡി പാകിസ്ഥാനിലേക്ക്, പ്രതീക്ഷയൊടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍

ഉഫ| VISHNU N L| Last Modified വെള്ളി, 10 ജൂലൈ 2015 (19:52 IST)
റഷ്യയില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ വിജയമായതിനേതുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പാകിസ്ഥാന്‍ സന്ദര്‍ശിക്കും. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യയിലെത്തിയ മോഡിയും നവാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. അടുത്ത വർഷം പാകിസ്ഥാനിൽ നടക്കുന്ന സാർക്ക് ഉച്ചകോടിയിലേക്കാണ് മോഡി പോവുക. നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹ്മദ് ചൗധരയും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനവും ശ്രദ്ദേയമായി.

45 മിനിട്ട് നിശ്ചയിച്ചിരുന്ന ചര്‍ച്ച പിന്നീട് ഒരുമണിക്കുറോളം നീണ്ടു നിന്നു. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ഊഷ്മളമായിരുന്നെന്ന് വിദേശകാര്യസെക്രട്ടറിമാർ പറഞ്ഞു. തീവ്രവാദവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ ഇരു രാജ്യങ്ങളിലേയും ദേശീയ സുരക്ഷാ ഉപദേശകരുമായി ന്യൂഡൽഹയിൽ വച്ച് ഒരു യോഗം സംഘടിപ്പിക്കാൻ ഇന്ത്യയും പാകിസ്ഥാനും തീരുമാനിച്ചതായി എസ്. ജയശങ്കർ വ്യക്തമാക്കി.

ഡിജി ഓഫ് ബിഎസ്എഫ്, പാകിസ്ഥാൻ റേഞ്ചേഴ്സ്, ഡിജിഎംഒ എന്നിവരുമായി ചർച്ച നടത്താനും, മതവിനോദസഞ്ചാരം വർദ്ധിപ്പിക്കാനുള്ള നടപടികൾ വികസിപ്പിക്കാനും പതിനഞ്ച് ദിവസത്തിനുള്ളിൽ ഇരു രാജ്യങ്ങളിലും തടവിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളേയും അവരുടെ ബോട്ടുകളും വിട്ടുകൊടുക്കാനും കൂടിക്കാഴ്ചയിൽ തീരുമാനമായി.

അതേസമയം കൂടിക്കാഴ്ചയ്ക്ക് പുറമെ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ നടത്തിയ പത്രസമ്മേളനമാണ് ലോകശ്രദ്ധയാര്‍ജിച്ചത്. എല്ലാ തരത്തിലുള്ള ഭീകരപ്രവർത്തനങ്ങളേയും കുറ്റപ്പെടുത്തിയ നേതാക്കൾ തെക്കൻ ഏഷ്യയിൽ നിന്നും തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാൻ സഹകരിക്കുമെന്ന് ഇരു നേതാക്കളും പറഞ്ഞത് പ്രതീക്ഷയോടെയാണ് ലോക്കം കേട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :