പുകഴ്ത്തിയിട്ടും മതിയാകുന്നില്ല, മോഡി അഭിനവ റിച്ചാര്‍ഡ് നിക്സണെന്ന് ചൈനീസ് മാധ്യമങ്ങള്‍

ബെയ്ജിംഗ്| VISHNU N L| Last Updated: ശനി, 16 മെയ് 2015 (15:54 IST)
സ്വതവെ ഇന്ത്യന്‍ ഭരണാധികാരികളെ ഇകഴ്ത്തിക്കാട്ടിക്കൊണ്ടിരുന്ന ചൈനീസ് മാധ്യമങ്ങള്‍ ഇപ്പോള്‍ കളം മാറ്റി ചവിട്ടിയിരിക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനവ റിച്ചാര്‍ഡ് നിക്സണ്‍ ആണെന്നാണ് ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബൽ ടൈംസ് പുകഴ്‌ത്തുന്നത്. മോഡിയുടെ നയതന്ത്ര ചാരുത മിക്ക ചൈനീസ് പത്രങ്ങളും എടുത്ത് പറഞ്ഞിട്ടുണ്ട്. പ്രധാനപ്പെട്ട തർക്കങ്ങളിലെല്ലാം ചൈനയുമായി ഒത്തു തീർപ്പിലെത്താൻ മോഡിക്ക് കഴിയുമെന്നാണ്
അവിടുത്തെ മാധ്യമങ്ങളുടെ വിലയിരുത്തൽ.

മുൻ അമേരിക്കൻ പ്രിഡന്റ് റിച്ചാർഡ് നിക്‌സണിന്റെ നയതന്ത്ര ചാതുര്യത്തോടാണ് മോഡിയുടെ മികവിനെ പ്രമുഖ ചൈനീസ് പത്രങ്ങൾ താരതമ്യം ചെയ്യുന്നത്. ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പത്രമായ ഗ്ലോബല്‍ ടൈംസാണ് ഇത് പറഞ്ഞിരിക്കുന്നത്. പ്രായോഗികതയും പ്രധാന പ്രശ്‌നങ്ങളെ പരിഹരിക്കാനുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ മികവിനേയും ഗ്ലോബൽ ടൈംസ് പുകഴ്‌ത്തുന്നു. മോഡി ചൈനയിൽ എത്തുന്നതിന് മുമ്പ് വിമർശനാത്മക നിലപാടാണ് പത്രം സ്വീകരിച്ചത്. എന്നാല്‍ പ്രധാനമന്ത്രി ലി കെചിയാങുമൊത്തുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സെൽഫി സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് മോഡിയെ പുകശ്ത്തിക്കൊണ്ട് ചൈനീസ് മാധ്യമങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്.

ബെയ്ജിങിലെ ടെംപിൾ ഓഫ് ഹെവൻ സന്ദർശിക്കുന്നതിടെയാണ് ക്ഷേത്രത്തിന്റെ കൽപടവുകളിൽ നിന്ന് നരേന്ദ്ര മോഡി ലി കെചിയാങുമൊത്തുള്ള സെൽഫിയെടുത്തത്. കൈവശമുണ്ടായിരുന്ന സ്മാർട് ഫോൺ ഉപയോഗിച്ച് മോഡിയാണ് ചിത്രം പകർത്തിയത്. മിനിറ്റുകൾക്കുള്ളിൽ സെൽഫി സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. അതിനു മുമ്പ് ചൈനയെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ഇന്ത്യയുടെ നീക്കങ്ങളും ചൈനീസ് പത്രങ്ങളുടെ മനം മാറ്റത്തിന് കാരണമായതായി വിലയിരുത്തുന്നു. 40 മിനിറ്റിൽ 9,21,000 റീട്വീറ്റുകളിലുടെ സെൽഫികളുടെ റെക്കോർഡ് കുറിച്ച ഓസ്‌കർ വേദിയെയും ഒബാമഡേവിഡ് കാമറൺ കൂടിക്കാഴ്ചയെയും കടത്തിവെട്ടിയാണ്‍ മോഡി- ലി കെചിയാങ് സെൽഫി മുന്നേറിയത്.

അതേസമയം മോഡിയുടെ സെല്‍ഫി ലോകമാധ്യമങ്ങളും വാര്‍ത്തയാക്കിയിട്ടുണ്ട്. പുതിയ ലോകശക്തികളുടെ സമവാക്യമായാണ് യുഎസ് മാദ്ധ്യമങ്ങൾ സെൽഫിയെ വിശേഷിപ്പിച്ചത്. ഒരു ഫോട്ടോഗ്രഫറെ പോലും ഇടപെടുത്താതെ ലോകത്തിലെ മൂന്നിലൊന്ന് ജനസംഖ്യയെ മോഡി ഫ്രെയിമിലാക്കിയെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പറഞ്ഞത്. ലോകസാമ്പത്തിക ശക്തികളുടെ സെൽഫിയെന്നായിരുന്നു ഫോബ്‌സ് മാഗസിൻ ചിത്രത്തെ വിശേഷിപ്പിച്ചത്. ഇരുരാജ്യങ്ങളുടെയും ജിഡിപിയെ അടിസ്ഥാനമാക്കി ഒരുലക്ഷം കോടി അമേരിക്കൻ ഡോളറാണ് മോഡിയുടെ സെൽഫി കാണിക്കുന്നതെന്നായിരുന്നു സിഎൻബിസിയുടെ വിശേഷണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :