കശ്മീരില്‍ യു‌എന്‍ ഇടപെടില്ല, പാക്കിസ്ഥാന് തിരിച്ചടി

കശ്മീര്‍, പാക്കിസ്ഥാന്‍, ഇന്ത്യ, യു‌എന്‍
ന്യൂയോര്‍ക്ക്| VISHNU.NL| Last Updated: ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (11:40 IST)
കാശ്മീരിനെ അന്താരാഷ്ട്ര വിഷയമാക്കാനുള്ള പാക്കിസ്ഥാന്‍ നീക്കത്തിന് തിരിച്ചടി. കാശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. അന്താരാഷ്ട്ര ഇടപെടല്‍ അനിവാര്യമാണെന്ന് കാട്ടി പാക്കിസ്ഥാന്‍ യുഎന്നിന് കത്തയച്ചിരുന്നു.

അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് കത്തയച്ചത്. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് കത്തയച്ചത്.

ഇതേ തുടര്‍ന്ന് പ്രശ്നത്തില്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മ്യൂണിന്റെ സഹ വക്താവ് ഫര്‍ഹാന്‍ ഹഖാണ് നിലപാട് വ്യക്തമാക്കിയത്. കാശ്മീരിലെ സമാധാനത്തിനും സ്ഥിരതയ്ക്ക് ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ച നടത്തി തീരുമാനത്തിലെത്തണം. ദീര്‍ഘകാല പരിഹാരത്തിന് ഗൗരവമുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ ഇരു രാജ്യങ്ങളും പങ്കാളിയാകണം. നിയന്ത്രണ രേഖയിലെ സംഘര്‍ഷത്തില്‍ ഇരുഭാഗത്തുമുള്ള സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതും താമസ സ്ഥലം ഉപേക്ഷിച്ച് പോകേണ്ടി വരുന്നതും അപലപനീയമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

പ്രശ്നത്തിന് ദീര്‍ഘകാല പരിഹാരമാണ് വേണ്ടത്. ഇന്ത്യയും പാകിസ്താനും ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്നും യുഎന്‍ നിര്‍ദേശിച്ചു. കശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിക്കുന്നുവെന്ന പരാതിയുമായാണ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന് പാക് വിദേശകാര്യ ഉപദേശകന്‍ സര്‍താജ് അസീസ് കത്തയച്ചത്. ഇന്ത്യക്ക് ശക്തമായ താക്കീത് നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു.

കശ്മീര്‍ പ്രശ്‌നത്തില്‍ സമാധാന ചര്‍ച്ചയ്ക്കും പരിഹാരത്തിനും പാക്കിസ്ഥാന്‍ തയാറാണ്. എന്നാല്‍ ഇന്ത്യ പ്രശ്‌നം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പാക്കിസ്ഥാന്റെ ഈ വാദങ്ങളെ തള്ളിക്കളയുന്നതിനു തുല്യമാണ് യു‌എന്‍ പാക്കിസ്ഥാന്റെ ആവശ്യം നിരസിച്ചതിലൂടെ ഉണ്ടായത്. ഇന്ത്യയുടെ നയതന്ത്ര വിജയം കൂടിയാണ് ഐക്യരാഷ്ട്ര സഭയുടെ നിലപാട്. പ്രശ്‌നത്തെ അന്താരാഷ്ട്ര വിഷയമാക്കി മാറ്റാന്‍ പൊതു സഭയില്‍ പാക് പ്രസിഡന്റ് നവാസ് ഷെരീഷ് ശ്രമിച്ചിരുന്നു. ഈ നീക്കത്തിനുള്ള തിരിച്ചടിയാണ് ഇപ്പോള്‍ പാക്കിസ്ഥാന് ലഭിച്ചത്.

കാശ്മീരില്‍ സമാധാനം പാക്കിസ്ഥാന്‍ പുനഃസ്ഥാപിച്ചാലേ ചര്‍ച്ചയ്ക്ക് തയ്യാറാകൂ എന്നതാണ് ഇന്ത്യയുടെ നിലപാട്. മാസം 20ലധികം തവണയാണ് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. നുഴഞ്ഞുകയറ്റക്കാര്‍ക്ക് വേണ്ടിയാണിതെന്നാണ് ഇന്ത്യന്‍ നിലപാട്. ഇത് തെളിയിക്കാനുള്ള ദൃശ്യങ്ങളും ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :