ബന്ധം ദൃഡമാകുന്നു; ബ്രസീലുമായി ഇന്ത്യ ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവച്ചു

ബ്രസീല്‍| Last Modified വ്യാഴം, 17 ജൂലൈ 2014 (11:08 IST)
സഹകരണം മെച്ചപ്പെടുത്തുക എന്നലക്‌ഷ്യത്തോടെ ബ്രസീലുമായി ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫും തമ്മില്‍ നടന്ന ആദ്യ ഉഭയകക്ഷി ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. വ്യാപാര, നിക്ഷേപ രംഗങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കും. ബഹിരാകാശ രംഗത്തും പരസ്പര സഹകരണം മെച്ചപ്പെടുത്തും. ഐക്യരാഷ്ട്രസഭയിലും യുഎന്‍ രക്ഷാ സമിതിയിലും സ്ഥിര അംഗത്വം നേടാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാനും കൂടിക്കാഴ്ചയില്‍ ധാരണയായി.

ഊര്‍ജ, പ്രതിരോധ മേഖലകള്‍ക്ക് പുറമേ സൈബര്‍ സുരക്ഷാ രംഗത്തും സഹകരണം മെച്ചപ്പെടുത്താനും ധാരണയായി. രാജ്യാന്തര ഫോറങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വ്യാപിപ്പിക്കാനും തീരുമാനമെടുത്തു. ഇതിനുപുറമെ കാര്‍ഷിക മേഖലയിലും പരിസ്ഥിതി സംരക്ഷണ രംഗത്തും സഹകരണം ഉറപ്പുവരുത്താനും ധാരണയായതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പോയവര്‍ഷം 9.8 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയും ബ്രസീലുമായി നടന്നത്. ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങള്‍ക്ക് ആഥിധേയത്വം വഹിച്ചതിന് പുറമെ ബ്രിക്സ് ഉച്ചകോടിയും വിജയകരമാക്കി തീര്‍ക്കാന്‍ ബ്രസീല്‍ ഭരണകൂടത്തിന് സാധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ആറാമത് ബ്രിക്സ് ഉച്ചകോടിക്ക് ബ്രസീലിലെ ഫോര്‍ട് ലേസയില്‍ സമാപനമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :