സ്വര്‍ഗത്തില്‍ പോകണമെങ്കില്‍ ചാവേറാകണമെന്ന് 13 കാരിയോട് തീവ്രവാദികള്‍

കാനോ| Last Modified വെള്ളി, 26 ഡിസം‌ബര്‍ 2014 (15:33 IST)
വിശുദ്ധമായ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കണമെന്നുണ്ടെങ്കില്‍ ചാവേറാകണമെന്ന് ബോക്കോ ഹറാം തീവ്രവാദികള്‍ 13 കാരിയോട് നിര്‍ദ്ദേശിച്ചു. തന്നോട് ഇത്തരത്തില്‍ നിര്‍ദ്ദേശിച്ച കാര്യം പെണ്‍കുട്ടി തന്നെയാണ് വെളിപ്പെടുത്തിയത്. നൈജീരിയയിലെ കാനോയില്‍ സുരക്ഷാ സേനയ്ക്കിടയില്‍ ചാവേര്‍ ആക്രമണം നടത്താന്‍ എത്തി പിടിയിലായ സഹറാ ഉ ബാബാംഗ എന്ന പെണ്‍കുട്ടിയാണ്‌ തന്നോട് ഇത്തരത്തില്‍ തീവ്രവാദികള്‍ നിര്‍ദ്ദേശിച്ചതായി പറഞ്ഞത്.

തന്നെ ബോകോഹറാം തീവ്രവാദികള്‍ക്ക്‌ ചാവേറാകാന്‍ നല്‍കിയത്‌ പിതാവ്‌ തന്നെയായിരുന്നു എന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. കിഴക്കന്‍ കാനോയിലെ ബോകോഹറാം കേന്ദ്രമായ ബൗചി സംസ്‌ഥാനത്ത്‌ കൂടി പിതാവിനൊപ്പം പോകുമ്പോള്‍ ബോകോഹറാം തീവ്രവാദികള്‍ ആള്‍ക്കാരെ ജീവനോടെ കുഴിച്ചുമൂടുന്നത്‌ കണ്ടു എന്നും സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ ചാവേറായി പൊട്ടിത്തെറിച്ച് മരിക്കണമെന്ന് തീവ്രവാദികള്‍ ആവശ്യപ്പെട്ടതായും പെണ്‍കുട്ടി പറഞ്ഞു.

ചാവേര്‍ ആക്രമണം സംഘടിപ്പിക്കാന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുകയാണ്‌ ബോകോഹറാം തീവ്രവാദികളുടെ പതിവ്‌. ചാവേറാക്രമണം പതിവായി മാറിയിട്ടുള്ള നൈജീരിയയിലെ കാനോയില്‍ നിന്നുമാണ്‌ സഹറാ പിടിയിലായത്‌. യുവാക്കളും യുവതികളും ഇവിടെ നിരന്തരം ബോകോ ഹറാമിന്റെ ചാവേര്‍ പേരാളികളായി മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ഇവിടുത്തെ പെണ്‍കുട്ടികള്‍ തട്ടിക്കൊണ്ടു പോകല്‍ ഭീഷണിയിലാണ്‌. ഡിസംബര്‍ 10 ന്‌ രണ്ടു പെണ്‍കുട്ടികള്‍ ഒരു വസ്‌ത്രശാലയില്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ നാലു പേര്‍ മരണമടയുകയും ഏഴുപേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :