ഹീത്ത് ലെജറും ജോണി ഡെപ്പും ഒരുമിക്കുന്നു!

PROPRO
ഏറ്റവുമധികം കളക്ഷന്‍ ഉണ്ടാക്കിയ സിനിമകളുടെ പട്ടികയില്‍ നാലാം സ്ഥാനമാണ് ഡാര്‍ക്ക് നൈറ്റ് എന്ന ഹോളിവുഡ് സിനിമയ്ക്കുള്ളത്. ബാറ്റ്‌മാനായി ക്രിസ്റ്റിയന്‍ ബാലേ അഭിനയിക്കുന്ന ഈ സിനിമയ്ക്ക് ലോകമെങ്ങും അഭൂതപൂര്‍വമായ വരവേല്‍‌പ്പാണ് ലഭിച്ചത്. ഇതിലെ വില്ലന്‍ ജോക്കറായി അഭിനയിച്ച ഹീത്ത് ലെജറെ അറിയാത്ത സിനിമാ പ്രേമികള്‍ ഉണ്ടാവില്ല.

നായകനെ കവച്ചുവയ്ക്കുന്ന ലെജറുടെ അഭിനയചാതുരി തന്നെയാണ് ഈ സിനിമയെ പണം വാരിപ്പടമാക്കി മാറ്റിയത്. ലെജറിന്‍റെ മരണശേഷം പ്രദര്‍ശനത്തിനെത്തുകയും ലെജറിന് ഓസ്കര്‍ നേടിക്കൊടുക്കുകയും ചെയ്ത ചിത്രമാണ് ഡാര്‍ക്ക് നൈറ്റ്. അമിത ഡോസില്‍ മയക്കുമരുന്ന് കഴിച്ച് ഇരുപത്തിയെട്ടാമത്തെ വയസില്‍ മരണമടയുകയായിരുന്നു ഹീത്ത് ലെജര്‍.

പണം വാരിപ്പടങ്ങളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുള്ളത് ‘പൈരേറ്റ്‌സ് ഓഫ് ദി കരീബിയന്‍: ഡെഡ് മാന്‍സ് ചെസ്റ്റ്’ എന്ന സിനിമയാണ്. ഇതിലെ അല്‍‌പസ്വല്‍‌പം മാനസികപ്രശ്നമുള്ള കടല്‍‌കൊള്ളക്കാരന്‍ ജാക്ക് സ്പാരോയെ അവതരിപ്പിച്ച ജോണി ഡെപ്പിനെ എങ്ങിനെയാണ് സിനിമാ പ്രേക്ഷകര്‍ മറക്കുക. ഊതിയാല്‍ തെറിക്കുന്ന ശരീരവും ഊശാന്‍ താടിയും പ്രവര്‍ത്തിക്കാത്ത വടക്കുനോക്കിയന്ത്രവുമായി പ്രത്യക്ഷപ്പെട്ട ജോണി ഡെപ്പിന്‍റെ ജാക്ക് സ്പാരോയാണ് ‘പൈരേറ്റ്‌സ് ഓഫ് ദി കരീബിയന്‍’ എന്ന സിനിമയെ വന്‍ ഹിറ്റാക്കി മാറ്റിയത്.

പണം വാരിപ്പടങ്ങളുടെ പട്ടികയിലെ മൂന്നും നാലും സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന സിനിമകളില്‍ തകര്‍പ്പന്‍ അഭിനയം കാഴ്ചവച്ചത് മാത്രമാണോ ലെജര്‍ക്കും ഡെപ്പിനും തമ്മിലുള്ള ബന്ധം?

അല്ല. ഈ രണ്ട് പ്രതിഭാധനരും ഇക്കൊല്ലം റിലീസ് ചെയ്യാന്‍ പോവുന്ന ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നു. അന്തരിച്ച ലെജര്‍ ഇനിയെങ്ങനെ അഭിനയിക്കും എന്നല്ലേ? പറയാം. സത്യത്തില്‍ ഹീത്ത് ലെജര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ ബാക്കിഭാഗമാണ് ജോണി ഡെപ്പ് അവതരിപ്പിക്കാന്‍ പോവുന്നത്. ‘ദി ഇമാജിനേഷന്‍ ഓഫ് ഡോക്‌ടര്‍ പാര്‍ണാസസ്’ എന്ന സിനിമയില്‍ ലെജര്‍ അവതരിപ്പിച്ച ടോണി എന്ന കഥാപാത്രത്തിന്‍റെ തുടര്‍ച്ച.

ചെകുത്താന്‍റെ സഹായത്താല്‍ ഒരു നാടക ട്രൂപ്പ് നടത്തുന്ന പാര്‍ണാസസ് എന്നയാളുടെ കഥയാണ് ‘ദി ഇമാജിനേഷന്‍ ഓഫ് ഡോക്‌ടര്‍ പാര്‍ണാസസ്’ എന്ന സിനിമ. ചെകുത്താനുമായുള്ള കരാര്‍ അവസാനിച്ചപ്പോള്‍ പാര്‍ണസാസിന്‍റെ മകളെ നരകത്തിലേക്ക് കൊണ്ടുപോവാന്‍ ചെകുത്താന്‍ എത്തുന്നു. ചെകുത്താനില്‍ നിന്ന് പാര്‍ണസാസിന്‍റെ മകളെ രക്ഷിക്കുന്ന ധീര യുവാവായിട്ടാണ് ലെജര്‍ ഈ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നത്.

കഥാപാത്രത്തിന്‍റെ മൂന്നിലൊന്ന് അഭിനയിച്ച് കഴിഞ്ഞ ശേഷമാണ് ലെജര്‍ മരിച്ചത്. ലെജറിന്‍റെ ടോണി എന്ന കഥാപാത്രം മൂന്ന് സ്വപ്നലോകങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ട് ഈ സിനിമയില്‍. ഓരോ സ്വപ്നലോകത്തില്‍ എത്തുമ്പോഴും ലെജറിന്‍റെ രൂപം മാറും. ഇതില്‍ ഒരു രൂപമാണ് ജോണി ഡെപ്പിനെ ഏല്‍‌പ്പിച്ചിരിക്കുന്നത്. മറ്റ് രണ്ട് രൂപങ്ങള്‍ ജൂഡ് ലോയും(എനിമി അറ്റ് ദ ഗേറ്റ്‌സ് ഫെയിം) കോളിന്‍ ഫാരലും(അലക്സാണ്ടര്‍ ഫെയിം) അവതരിപ്പിക്കും.

സ്വപ്നതുല്യമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ഒരു നായകനടന് ചേരുന്ന വേഷമാണോ ‘ദി ഇമാജിനേഷന്‍ ഓഫ് ഡോക്‌ടര്‍ പാര്‍ണാസസ്’ എന്ന സിനിമയിലെ കഥാപാത്രം എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഡെപ്പിനോട് ചോദിച്ചിരുന്നു. ഡാര്‍ക്ക് നൈറ്റിലെ ജോക്കറെ അനശ്വരനാക്കിയ ഹീത്ത് ലെജറിന് താന്‍ നല്‍‌കുന്ന ശ്രദ്ധാഞ്ജലിയാണ് ഈ വേഷമെന്നാണ് ഡെപ്പ് പ്രതികരിച്ചത്.

WEBDUNIA| Last Modified ബുധന്‍, 22 ഏപ്രില്‍ 2009 (18:10 IST)
ലെജറും ഡെപ്പും ഒരുമിക്കുന്ന ഈ സിനിമ ഏറെ പ്രതീക്ഷയോടെയാണ് ഹോളിവുഡ് കാത്തിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :