രേവതി പട്ടത്താനം

ടി ശശി മോഹന്‍

Calicut Tali temple
SASI
കോഴിക്കോട്ടെ സാമൂതിരി രാജാക്കന്‍‌മാര്‍ മുമ്പ് കാലത്ത് നടത്തിയിരുന്ന വിദ്വല്‍ സദസ്സാണ് രേവതീ പട്ടത്താനം എന്ന പേരില്‍ അറിയപ്പെടുന്നത്. തുലാമാസത്തിലെ രേവതി നക്ഷത്രത്തില്‍ നടക്കുന്നതു കൊണ്ട് രേവതി എന്ന പേരുവന്നു.

പട്ടത്താനം എന്നത് ഭട്ടദാനം എന്നതിന്‍റെ തല്‍ഭവ രൂപമാണ്. സദസ്സില്‍ പങ്കെടുത്ത് മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് സാമൂതിരിമാര്‍ ‘ഭട്ട‘സ്ഥാനം നല്‍കിയിരുന്നു. ഏഴുദിവസത്തെ ചടങ്ങായിട്ടാണ് സാമൂതിരിമാര്‍ രേവതിപട്ടത്താനമെന്ന വാര്‍ഷിക വിദ്വല്‍‌സദസ്സ് നടത്തിയിരുന്നത്. ഇതിനു വേദിയായിരുന്നത് കോഴിക്കോട്ടെ തളി മഹാദേവ ക്ഷേത്രമായിരുന്നു.

അവിടെ എത്തുന്ന മലയാള ബ്രാഹ്മണര്‍ - നമ്പൂതിരിമാര്‍ - വേദം, ശാസ്ത്രം, പുരാണം എന്നിവയെ കുറിച്ച് വാദം നടത്തുകയും ജയിക്കുന്നവര്‍ക്ക് സാമൂതിരി സമ്മാനമായി പണക്കിഴി നല്‍കുകയും ചെയ്യുക പതിവായിരുന്നു.

ഇവയെ 108 ആയി വിഭജിച്ചായിരുന്നു വാദവും പ്രതിവാദവും നടത്തിയിരുന്നത്. അതുകൊണ്ട് 108 കിഴികളാണ് സമ്മാനപ്പണമായി നല്‍കിയിരുന്നത്. ഏറ്റവും വയസ്സനായ പണ്ഡിതന് ഒരു പണക്കിഴി വിശേഷാല്‍ നല്‍കുകയും ചെയ്തിരുന്നു.

രേവതീ പട്ടത്താനത്തെ കുറിച്ച് പറയുമ്പോള്‍ ഓര്‍മ്മ വരിക ഉദ്ദണ്ഡ ശാസ്ത്രികളേയും കാക്കശ്ശേരി ഭട്ടതിരിയേയുമാണ്.
കാലം ചെന്നപ്പോള്‍ നമ്പൂതിരിമാരില്‍ യോഗ്യരായ പണ്ഡിതരും വിദ്വാന്‍‌മാരും ഇല്ലാതായി. അപ്പോള്‍ പരദേശ ബ്രാഹ്മണര്‍ ഈ മത്സരത്തെ പറ്റി കേട്ട് എത്തുകയും അവരും പല സമ്മാനങ്ങളും വാങ്ങുകയും ചെയ്തു.

പിന്നീടിത് പരദേശി ബ്രാഹ്മണരുടെ കുത്തകയായി മാറി. ഒടുവിലാണ് പരദേശി ബ്രാഹ്മണരുടെ കൂട്ടത്തില്‍ ഉദ്ദണ്ഡന്‍ എന്ന് സ്വയം വിശേഷിപ്പിച്ച് പോന്ന ഒരു ശാസ്ത്രി ബ്രാഹ്മണന്‍ സര്‍വ്വജ്ഞനും വാഗീശനും കവികുല ശിഖാമണിയുമായി വളരുകയും എല്ലാ സമ്മാനങ്ങളും സ്വന്തം കൈപ്പിടിയില്‍ ഒതുക്കുകയും ചെയ്തത്.

തമിഴ്നാട്ടില്‍ നിന്ന് വന്ന ഉദ്ദണ്ഡ ശാസ്ത്രികളായിരുന്നു മലയാളികളായ പണ്ഡിതന്‍‌മാരെ മുഴുവന്‍ മത്സര പരീക്ഷയില്‍ നിലം‌പരിശാക്കി വളരെ വര്‍ഷങ്ങളായി വിജയിച്ചു പോന്നത്.

WEBDUNIA|
ആ ഉദ്ദണ്ഡ ശാസ്ത്രികളെ തോല്‍പ്പിക്കാന്‍ മലയാളി നമ്പൂതിരിമാര്‍ എല്ലാവരും ചേര്‍ന്ന് കാക്കശ്ശേരി ഭട്ടതിരിയെ തയ്യാറാക്കിയെടുത്തു എന്നും അദ്ദേഹം മത്സരത്തില്‍ ഉദ്ദണ്ഡ ശാസ്ത്രികളെ തോല്‍പ്പിച്ചു എന്നുമാണ് കഥ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :