റെഡ് ചില്ലീസ് - സംവിധായകന്‍റെ സിനിമ

റിതു ഇറാനി

WEBDUNIA|
കേരളത്തില്‍ ഒ എം ആറിന് ഒരു എഫ് എം നെറ്റ് വര്‍ക്കുണ്ട്. ഇതിലെ ഒമ്പത് റേഡിയോ ജോക്കികളാണ് ‘റെഡ് ചില്ലീസ്’. ഇവര്‍ ഒമറിനെ ഇതുവരെ നേരില്‍ കണ്ടിട്ടില്ല. എന്നാല്‍ എല്ലാവരും ആരാധിക്കുന്ന ആളാണ് അദ്ദേഹം. പുതുവര്‍ഷത്തലേന്നാണ് അവരുടെ ജീവിതത്തെ ആകെ മാറ്റി മറിക്കുന്ന സംഭവവികാസങ്ങള്‍ അരങ്ങേറുന്നത്.

ഒരു ബലാത്‌സംഗക്കേസിലും പത്തിലധികം പേരുടെ മരണത്തിലും അവര്‍ ഉത്തരവാദിയായി മാറുന്നു. മരിച്ചവരില്‍ രാഷ്ട്രീയ നേതാവ് മാണി വര്‍ഗീസും(തിലകന്‍) ഉള്‍പ്പെടുന്നു. ഇവരെ രക്ഷിക്കാനായി ഒമര്‍ രംഗത്തെത്തുകയാണ്. ഒമറിനെ കേരളത്തില്‍ കിട്ടുക എന്നതു തന്നെയായിരുന്നു ശത്രുക്കളുടെ ലക്‍ഷ്യവും. (ചിന്താമണി ഓര്‍ക്കുക. നിരപരാധികളായ മിര്‍ച്ചി ഗേള്‍സിനെ രക്ഷിക്കാനായി ക്രിമിനല്‍ അഭിഭാഷകന്‍ ലാല്‍ കൃഷ്ണ വിരാഡിയാര്‍ രംഗത്തെത്തുന്നു. ഇവിടെ വിരാഡിയാര്‍ക്ക് പകരം ഒമര്‍. സുരേഷ് ഗോപിക്ക് പകരം മോഹന്‍ലാല്‍). രക്ഷകന്‍റെ വേഷം കെട്ടിപ്പോയില്ലേ. കോടതിയില്‍ അഭിഭാഷകനായും ഒരിക്കല്‍ കസറുന്നുണ്ട് ഒമര്‍.

തുടക്കം മുതല്‍ ഒടുക്കം വരെ മോഹന്‍ലാല്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമയാണ് റെഡ് ചില്ലീസ്. ഒമര്‍ എന്ന കഥാപാത്രത്തെ അനായാസം ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു ‘വീരപുരുഷന്‍’ പ്രതിച്ഛായ ഒമറിന് നല്‍കിയപ്പോള്‍ മറ്റ് കഥാപാത്രങ്ങള്‍ ഒമറിന്‍റെ നിഴലിലേക്ക് ഒതുങ്ങുന്നു.

തിരക്കഥയുടെ ബലമില്ലായ്‌മ പലപ്പോഴും അലോസരമുണ്ടാക്കുന്നുവെങ്കിലും മികച്ച സംവിധാനം അതിനെ മറികടക്കുന്നു. രണ്‍ജി പണിക്കര്‍ക്കോ രഞ്ജിത്തിനോ ശേഷം തനിക്ക് ചേര്‍ന്ന തിരക്കഥാകൃത്തിനെ കണ്ടെത്താന്‍ ഷാജി കൈലാസിന് കഴിഞ്ഞിട്ടില്ല എന്നതിന് മറ്റൊരു ഉദാഹരണമാണ് റെഡ് ചില്ലീസ്.

ഷാജിയാണ് ചിത്രത്തിന്‍റെ ക്യാമറ. ജോഷിയുടെ നരനു ശേഷം ഷാജിയുടെ ഛായാഗ്രഹണ വൈഭവം വിളിച്ചോതുന്ന സിനിമയാണിത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം. “മിഴികളില്‍ നിലാമഴ” എന്ന ഗാനം മാത്രം ഓര്‍മ്മയില്‍ നില്‍ക്കുന്നു.

ഷാജി കൈലാസിന്‍റെ സമീപകാല ചിത്രങ്ങളില്‍ ഏറ്റവും മികച്ചതാണ് റെഡ് ചില്ലീസ്. ‘ബോറടിപ്പിക്കില്ല’ എന്ന പ്രേക്ഷകാഭിപ്രായം തന്നെ ഇക്കാലത്ത് ധാരാളം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :