ഇതാ യഥാര്‍ത്ഥ ത്രില്ലര്‍!

സരോദ് ഗസല്‍

WEBDUNIA|
PRO
നല്ല വിവരമുള്ളയാളാണ് ബി ഉണ്ണികൃഷ്ണന്‍. അപാരമായ അറിവും മാധ്യമബോധവും വിശകലന പാടവവും. ജലമര്‍മ്മരം പോലെ നല്ല വര്‍ക്കുകളുടെ പിന്നണിയിലെ മുന്‍‌നിരക്കാരന്‍. ആള്‍ സംവിധായകനായപ്പോള്‍ ഒരുപാട് പ്രതീക്ഷിച്ചു ഏവരും. കാമ്പുള്ള സിനിമകളുണ്ടാക്കുമല്ലോ എന്ന്. പക്ഷേ കിട്ടിയത് മാടമ്പിയും സ്മാര്‍ട്ട് സിറ്റിയും പ്രമാണിയും ഐ ജിയും. കൊമേഴ്സ്യല്‍ വിജയങ്ങളുടെ പിന്നാലെ ഒരു നല്ല സിനിമാക്കാരന്‍, നിരാശ തോന്നിയതില്‍ കുറ്റം പറയാനുണ്ടോ?

പക്ഷേ ആ ലൈനിലെങ്കിലും തിളങ്ങിയിരുന്നെങ്കില്‍ എന്നു പ്രമാണി കണ്ടപ്പോള്‍ തോന്നി. ആ സിനിമ മമ്മൂട്ടി ഫാന്‍സിനുപോലും പിടിച്ചുകാണില്ല എന്നാണ് കരുതുന്നത്. എന്തായാലും ‘ദി ത്രില്ലര്‍’ എന്ന സിനിമ സംവിധാനം ചെയ്തത് ആ പഴയ ഉണ്ണികൃഷ്ണനല്ല, തിരക്കഥയും ആ ഉണ്ണിയുടേതല്ല! എന്താ പറയേണ്ടത്? അടിപൊളി സിനിമ. പൃഥ്വിരാജും ഉണ്ണികൃഷ്ണനും ഒരു സല്യൂട്ട്.

നല്ല ത്രില്ലര്‍ സിനിമകള്‍ മുമ്പും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്(എന്നാല്‍ മറ്റു ഭാഷകളെ അപേക്ഷിച്ച് വളരെക്കുറവാണ് ഈ ജനുസ് ചിത്രങ്ങളുടെ എണ്ണം). യവനിക, സി ബി ഐ സീരീസ്, ഷാജി കൈലാസിന്‍റെ ചില ചിത്രങ്ങള്‍, അടുത്തകാലത്ത് ജീത്തു ജോസഫിന്‍റെ ‘ഡിറ്റക്ടീവ്’. അക്കൂട്ടത്തില്‍ ബി ഉണ്ണികൃഷ്ണന്‍ തന്നെ രചന നിര്‍വഹിച്ച ‘ദി ടൈഗര്‍’ എന്ന ചിത്രത്തെ പ്രത്യേകം പരാമര്‍ശിക്കണം. കാരണം ആ സിനിമയുടെ ഘടനതന്നെയാണ് ഉണ്ണികൃഷ്ണന്‍ ത്രില്ലറിലും പരീക്ഷിക്കുന്നത്.

നമ്മുടെ ‘പോള്‍ വധക്കേസ്’ ആണ് ഈ സിനിമയ്ക്ക് ഉണ്ണികൃഷ്ണന്‍ സ്വീകരിച്ചിട്ടുള്ള പശ്ചാത്തലം. ആ സമയത്തെ പത്രവാര്‍ത്തകളിലൂടെ ഒരുവട്ടം കൂടി കണ്ണോടിക്കുന്നതുപോലെ ഫസ്റ്റ് ഹാഫ് പാഞ്ഞുപോകും. ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്, എങ്കിലും. തമിഴിലൊക്കെ അവതാരകനായി കണ്ടിട്ടുള്ള പ്രജന്‍ ആണ് സൈമണ്‍ പാലത്തുങ്കല്‍ എന്ന യുവ വ്യവസായിയെ അവതരിപ്പിക്കുന്നത്. അപകടത്തില്‍ കക്ഷി കൊല്ലപ്പെടുന്നു. അന്വേഷണം ഡി സി പി നിരഞ്ജന്‍(പൃഥ്വിരാജ്) ഏറ്റെടുക്കുന്നു.

അവതരണത്തിന്‍റെ സ്പീഡ് ആണ് എടുത്തുപറയാനുള്ളത്. ഒരു നിമിഷം പോലും പ്രേക്ഷകനെ സ്ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ അനുവദിക്കുന്നില്ല സംവിധായകന്‍(ചില പാട്ടുരംഗങ്ങളൊഴികെ. പാട്ടുകള്‍ ഒന്നുമില്ലായിരുന്നെങ്കിലും ഒരു ചുക്കും സംഭവിക്കില്ലായിരുന്നു ഈ സിനിമയ്ക്ക്. ആരാണ് പറഞ്ഞത് മലയാളിക്ക് പാട്ടില്ലെങ്കില്‍ വലിയ അസ്ക്യതയാണെന്ന്?). വില്ലനു‍(സമ്പത്ത് - ഉഗ്രന്‍ പെര്‍ഫോമന്‍സ്)മായുള്ള പൃഥ്വിയുടെ കോമ്പിനേഷന്‍ സീനുകളൊക്കെ കിടിലം. തകര്‍പ്പന്‍ സംഭാഷണങ്ങളും ടേക്കിംഗ്സും. ‘കിംഗി’ല്‍ ഷാജി എടുത്തുവീശിയിട്ടുള്ള ചില ടെക്നിക്കൊക്കെ മറക്കാതെ പയറ്റിയിട്ടുണ്ട് ഉണ്ണികൃഷ്ണന്‍.

എന്നാല്‍ സൈമണ്‍ പാലത്തുങ്കലിനെ ആരാണ് കൊന്നതെന്ന് അറിയാനുള്ള ഓട്ടമാണല്ലോ. ക്ലൈമാക്സ് അതിന്‍റെ വെളിപ്പെടുത്തലാണ്. അപ്രതീക്ഷിതമായ ക്ലൈമാക്സ് തന്നെ. ‘ടൈഗറി’ന്‍റെ ക്ലൈമാക്സില്‍ ഞെട്ടിയ ആ ഞെട്ടല്‍ ആവര്‍ത്തിച്ചു. പടം തീര്‍ന്നപ്പോള്‍ തകര്‍പ്പന്‍ കയ്യടി. ഫാമിലി ഓഡിയന്‍സൊക്കെ എഴുന്നേറ്റുനിന്നു കയ്യടിക്കുന്നു. ആക്ഷന്‍ ത്രില്ലറുകള്‍ക്ക് മലയാളത്തില്‍ ഭാവിയില്ലെന്ന് ആരാണ് പറഞ്ഞത്?

പൃഥ്വിരാജിന്‍റെ മിന്നുന്ന പ്രകടനം, സൂപ്പര്‍ ഡയറക്ഷന്‍, നല്ല തിരക്കഥ, തീ പാറുന്ന സംഭാഷണങ്ങള്‍, ഗംഭീര ക്ലൈമാക്സ് - ഈ സിനിമ ഒരു കം‌പ്ലീറ്റ് ആക്ഷന്‍ എന്‍റര്‍ടെയ്നറാണ്. ഇന്‍‌വെസ്റ്റിഗേഷന്‍ സ്റ്റോറീസ് ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ ഒരു നിമിഷം വൈകാതെ ത്രില്ലറിനൊരു ടിക്കറ്റെടുക്കുക. ഡോണ്ട് മിസ് ഇറ്റ്!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :