സന്തോഷം വന്നാലും ഉറങ്ങും, സങ്കടം വന്നാലും ഉറങ്ങും: വിശാലിന് പുതിയ അസുഖം!

WEBDUNIA|
PRO
നാര്‍ക്കോലെപ്സി! അങ്ങനെ ഒരസുഖമുണ്ട്. മനുഷ്യരിലെ ഉറക്കവുമായി ബന്ധപ്പെട്ട ഒരസുഖമാണ്. വ്യക്തമായി പറഞ്ഞാല്‍ ഒരു ന്യൂറോളജിക്കല്‍ സ്ലീപ് ഡിസോര്‍ഡര്‍. കൂടുതല്‍ ഇമോഷണലാകുന്ന സന്ദര്‍ഭങ്ങളില്‍ പെട്ടെന്ന് ഉറങ്ങിപ്പോകുന്ന അവസ്ഥ. സന്തോഷം വന്നാലും ഉറങ്ങും, സങ്കടം വന്നാലും ഉറങ്ങും, ഭയപ്പെട്ടാലും ഉറങ്ങും!

ഈ അസുഖം തമിഴ് നടന്‍ വിശാലിനാണ്. യഥാര്‍ത്ഥ ജീവിതത്തിലല്ല കേട്ടോ. വിശാല്‍ നായകനാകുന്ന പുതിയ ചിത്രം - നാന്‍ സിഗപ്പു മനിതന്‍(ഞാന്‍ ചുവപ്പുമനുഷ്യന്‍) - പറയുന്നത് നാര്‍ക്കോലെപ്സി ബാധിച്ച ഒരു യുവാവിന്‍റെ ജീവിതമാണ്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ രോഗം ബാധിച്ച ഒരാളെ ചിത്രത്തിന്‍റെ സംവിധായകനായ തിരുവോ നായകനായ വിശാലോ കണ്ടിട്ടില്ല. ഒരുപാട് റഫറന്‍സുകളുടെയും മനോധര്‍മ്മത്തിന്‍റെയും അടിസ്ഥാനത്തിലാണ് വിശാല്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന് മാനറിസങ്ങള്‍ നല്‍കന്‍ വിശാല്‍ ഏറെ ബുദ്ധിമുട്ടിയതായി തിരു വ്യക്തമാക്കുന്നു.

“ഇങ്ങനെയൊരു കണ്‍സെപ്റ്റ് മുമ്പ് ഒരു സിനിമയിലും ഉപയോഗിച്ചിട്ടില്ല. ഈ കഥാപാത്രത്തെ അവതരിപ്പിക്കുക വിശാലിന് അത്ര എളുപ്പമായിരുന്നില്ല. അദ്ദേഹത്തിന് വെല്ലുവിളിയുയര്‍ത്തിയ സിനിമയാണ് നാന്‍ സിഗപ്പു മനിതന്‍. ഡോക്യുമെന്‍ററികളും പുസ്തകങ്ങളും ഈ കണ്‍സെപ്റ്റ് യാഥാര്‍ഥ്യമാക്കാന്‍ ഞങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. നാര്‍ക്കോലെപ്സി വരുന്ന സമയത്തെ മാനറിസങ്ങള്‍ പഠിക്കാനായി യഥാര്‍ത്ഥ വീഡിയോകളും യൂട്യൂബ് ദൃശ്യങ്ങളും സഹായിച്ചിട്ടുണ്ട്” - തിരു വ്യക്തമാക്കുന്നു.

ഡിസ്നി യു ടി വിയും വിശാല്‍ ഫിലിം ഫാക്ടറിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ സിനിമയില്‍ മലയാളിയായ ലക്ഷ്മി മേനോനാണ് നായിക. ഇനിയ, ശരണ്യ തുടങ്ങിയവരും ചിത്രത്തിലെ താരങ്ങളാണ്.

വിശാലിന് തീരാത്ത വിളയാട്ട് പിള്ളൈ, സമര്‍ എന്നീ സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് തിരു. “നാര്‍ക്കോലെപ്സി എന്നൊരു രോഗമുണ്ടെന്ന് പറഞ്ഞപ്പോള്‍ ആദ്യം വിശാല്‍ അത് വിശ്വസിച്ചില്ല. പിന്നീട് അദ്ദേഹം അത് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കണ്‍ഫേം ചെയ്തു” - തിരു പറയുന്നു.

ഏപ്രില്‍ 11നാണ് നാന്‍ സിഗപ്പു മനിതന്‍ റിലീസാകുന്നത്. വിശാലിന്‍റെ കഴിഞ്ഞ ചിത്രം പാണ്ഡ്യനാട് വന്‍ ഹിറ്റായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :