താരങ്ങള്‍ വിദേശികൾ,യുഎസ് സാങ്കേതികവിദഗ്ധർ,ജിജോ പൂര്‍ത്തിയാക്കിയ കഥ;ബറോസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് മോഹന്‍ലാല്‍

കഴിഞ്ഞയാഴ്ച നടത്തിയ അമേരിക്കന്‍ യാത്രക്കിടെ വിദേശ ചലച്ചിത്ര പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയതായി മോഹന്‍ലാല്‍ വെളിപ്പെടുത്തുന്നു.

Last Modified ചൊവ്വ, 30 ഏപ്രില്‍ 2019 (12:29 IST)
മലയാള സിനിമാ മേഖലയ്ക്കും ആരാധകര്‍ക്കും സര്‍പ്രൈസ് ആയിരുന്നു മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ച വാർത്ത. ബറോസ് എന്ന ത്രീഡി സിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലേക്ക് കടന്നിരിക്കുകയാണ് മോഹൻലാൽ‍. കഴിഞ്ഞയാഴ്ച നടത്തിയ അമേരിക്കന്‍ യാത്രക്കിടെ വിദേശ ചലച്ചിത്ര പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയതായി മോഹന്‍ലാല്‍ വെളിപ്പെടുത്തുന്നു. ഗോവയില്‍ ചിത്രീകരിക്കേണ്ട ലൊക്കേഷനുകള്‍ മാര്‍ക്ക് ചെയ്തു കഴിഞ്ഞു. കുട്ടികള്‍ അടക്കം മികച്ച നടന്‍മാരെ വേണമെന്നും ഇവരില്‍ മിക്കവരും വിദേശികളാണെന്നും മോഹന്‍ലാൽ‍. മാതൃഭൂമിയില്‍ ശ്രീകാന്ത് കോട്ടക്കലിന് നല്‍കിയ അഭിമുഖത്തിലാണ് സ്വപ്‌ന പദ്ധതിയായ ബറോസിനെക്കുറിച്ച് ലാല്‍ വിശദീകരിക്കുന്നത്.

ജിജോ നവോദയ്‌ക്കൊപ്പം ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നതെന്നറിയുന്നു. ഒക്ടോബറിലാണ് ചിത്രീകരണം.ഇന്ത്യന്‍ സിനിമയില്‍ തന്നെ വിസ്മയമൊരുക്കിയ മൈഡിയര്‍ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ജിജോ എഴുതിവച്ച കഥ തന്നെ കാത്തിരുന്നതായിരിക്കണമെന്ന് മോഹന്‍ലാൽ പറഞ്ഞു‍. സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചതേയില്ലെന്നും ഒരുപാട് പ്രതിഭാശാലികള്‍ തന്നെ സഹായിക്കാന്‍ ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വലിയ ശ്രമം വേണം, പ്രധാനപ്പെട്ടത് ഇതിന്റെ തിരക്കഥയാണ്. ബാലസാഹിത്യമാണ് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം എന്ന് പറയാറില്ലേ?. കുട്ടികളുടെ മനസ് ഒരേ സമയം ഏറെ ലളിതവും ഏറെ സങ്കീര്‍ണവുമാണ്. അതുകൊണ്ട് അവരെ രസിപ്പിക്കുന്ന രീതിയില്‍ കഥ മെനയണം. പരമാവധി ഒന്നേ മുക്കാല്‍ മണിക്കൂര്‍ മാത്രമേ ഈ സിനിമ പോകാവൂ. അതിലപ്പുറം ത്രീഡി സിനിമകള്‍ കണ്ടിരിക്കാന്‍ അസ്വസ്ഥതകളുണ്ടാവും. ഛായാഗ്രഹണം അന്താരാഷ്ട്ര നിലവാരത്തില്‍ ഉള്ളതായിരിക്കും. മറ്റൊരു പ്രധാനപ്പെട്ട കാര്യം സംഗീതമാണ്.വെല്ലുവിളിയല്ല ആനന്ദത്തിലും ആവേശത്തിലുമാണെന്ന് മോഹന്‍ലാല്‍ ശ്രീകാന്തിനോട് പറയുന്നു. കലാകാരന്‍ എന്ന നിലയില്‍ മറ്റൊരു തരത്തിലുള്ള സാക്ഷാത്കാരത്തിന്റെ ലഹരിയിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. നായകകഥാപാത്രമായ ബറോസിന്റെ വേഷത്തില്‍ മോഹന്‍ലാല്‍ ആണ്.പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. ജിജോയും മോഹന്‍ലാലും ചേര്‍ന്നാണ് നിര്‍മ്മാണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :