മമ്മൂട്ടിയും ഭാഷയും- അതൊരു ഒന്നൊന്നര കോമ്പിനേഷൻ ആണ്!

എസ് ഹർഷ| Last Updated: ബുധന്‍, 9 ജനുവരി 2019 (10:58 IST)
മലയാള ഭാഷയെ അതിന്റെ വ്യത്യസ്തമായ പ്രാദേശികഭേദത്തോടെ, അതേ തനിമയിൽ അവതരിപ്പിക്കുന്ന കാര്യത്തിൽ മമ്മൂട്ടിയെ വെല്ലാൻ ആരുമില്ല. കഥാപാത്രത്തിന്റെ മാനറിസറങ്ങള്‍ പഠിച്ചെടുക്കുമ്പോള്‍ മമ്മൂട്ടി കാണിക്കാറുള്ള സൂക്ഷ്മതയെ കുറിച്ച് പല സംവിധായകരും വാചാലരാവാറുണ്ട്. ഓരോ ദേശക്കാരായ ആളുകളെ അവതരിപ്പിക്കുമ്പോള്‍ കഥാപാത്രത്തിനനുസരിച്ച് മമ്മൂട്ടിയുടെ ഭാഷയും മാറും. ഇത്തരം ഭാഷാവ്യത്യാസങ്ങള്‍ അനായാസേന അവതരിപ്പിക്കാന്‍ കഴിയുന്നുവെന്നത് മമ്മൂട്ടിയുടെ പ്രത്യേകതയാണ്.

കടപ്പുറം ഭാഷ പ്രേക്ഷകരിലേക്ക് എത്തിച്ച അമരത്തിലെ അച്ചൂട്ടി, തൃശൂരിലെ നാട്ടുഭാഷയിലൂടെ നർമം കൈകാര്യം ചെയ്ത പ്രാഞ്ചിയേട്ടൻ, കോട്ടയം കുഞ്ഞച്ചന്റെ തിരുവിതാംകൂർ കുടിയേറ്റ ഭാഷയും, കന്നടകലർപ്പുള്ള ചട്ടമ്പിനാടിലെ വീരേന്ദ്രമല്യയും എന്നും പ്രേക്ഷകരുട ഹൃദയത്തിൽ നിറഞ്ഞ് നിൽക്കുന്നതിന്റെ കാരണം മമ്മൂട്ടി കൈകാര്യം ചെയ്ത ഭാഷ തന്നെ.

തീർന്നില്ല, ഇനിയുമുണ്ട്. തിരുവനന്തപുരം, നെയ്യാറ്റിൻകര ഭാഷ തനിക്ക് ചേരുമെന്ന് തെളിയിച്ച കഥാപാത്രമായിരുന്നു രാജമാണിക്യത്തിലെ മാണിക്യം പറഞ്ഞ ഭാഷ. കൊങ്കിണിയും മലയാളവും കൂടിക്കലർന്ന കമ്മത്ത്, തമിഴ് കലര്‍ന്ന മലയാള ഭാഷണവുമായി കറുത്ത പക്ഷികളിലെ മുരുകനും, മലബാര്‍ ഭാഷാ ശൈലിയുള്ള ബാവൂട്ടിയും ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച മമ്മൂട്ടി സിനിമയും ഭാഷയുമാണ്. ഒടുവിലത്തേത് കന്നടയും തുളുവും മലയാളവും കൂടിക്കലർന്ന കാസർഗോഡ് ഭാഷക്കാരനായ നിത്യാനന്ദ ഷേണായി ആയിരുന്നു.

ഇതോടെ ഏറ്റവും കൂടുതല്‍ മലയാളാ ഭാഷാഭേദങ്ങള്‍ അവതരിപ്പിച്ച നായകനെന്ന റെക്കോർഡ് മമ്മൂട്ടിക്ക് സ്വന്തമാണ്. മലയാളത്തിൽ മാത്രമല്ല അങ്ങ് തമിഴിലും തെലുങ്കിലും ഇംഗ്ലീഷിലും ചെന്ന് അത്ഭുതപ്പെടുത്തിയിട്ടുണ്ട് മമ്മൂട്ടി. റാമിന്റെ പേരൻപിൽ നിസഹായനായ അച്ഛനെ മമ്മൂട്ടി അവതരിപ്പിച്ചപ്പോൾ അമുദവൻ സംസാരിച്ചത് തമിഴായിരുന്നു. തെലുങ്ക് ദേശത്തിന്റെ വൈ എസ് ആർ ആയി മമ്മൂട്ടി വീണ്ടും അവതരിച്ചപ്പോൾ ഭാഷ തെലുങ്കും.

ദേശാതിരുകള്‍ താണ്ടി തമിഴും തെലുങ്കും കന്നഡയും ഹിന്ദിയും ഇംഗ്ലീഷും പറയേണ്ടിവന്നപ്പോഴും സ്വന്തം ഭാവങ്ങൾക്ക് സ്വന്തം ശബ്ദം തന്നെ മതിയെന്ന വാശിയായിരുന്നു മമ്മൂട്ടിക്ക്. പതിറ്റാണ്ടുകൾ പോയി മറയുകയാണ്. മമ്മൂട്ടിയെന്ന മഹാസാഗരം ഉറവ വറ്റാതെ ഒഴുകികൊണ്ടിരിക്കുന്നു. വലിപ്പച്ചെറുപ്പങ്ങളില്ലാതെ ഏതുപുതിയ കഥ കേള്‍ക്കാനും ഈ നടന്‍ തുടക്കക്കാരന്റെ കൗതുകത്തോടെ ഇന്നും കാത്തിരിക്കുകയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :