മമ്മൂട്ടിയുടെ കുട്ടിസ്രാങ്കിന് ശേഷം ഇതാദ്യം! 9 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരു ക്ലാസിക് മൂവി!

മരണം പോലെ സത്യം ഈ ഈമയൗ!

അപർണ| Last Modified തിങ്കള്‍, 7 മെയ് 2018 (10:27 IST)
മലയാളത്തില്‍ നിരവധി വ്യത്യസ്ഥ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ നായകന്‍ എന്ന ചിത്രം സംവിധാനം ചെയ്തായിരുന്നു ലിജോ മലയാള സിനിമയില്‍ തന്റെ വരവറിയിച്ചിരുന്നത്.

ലിജോയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പുതിയ മലയാള ചിത്രമാണ് ഈമയൗ. പുതുമുഖങ്ങളെ അണിനിരത്തിയാരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിനു ശേഷം ലിജോ ഒരുക്കിയ ചിത്രമാൺ ഈമയൗ. ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പിഎഫ് മാത്യുസിന്റേതാണ് തിരക്കഥ.

മമ്മൂട്ടി നായകനായ കുട്ടിസ്രാങ്ക് എന്ന ചിത്രത്തിനു ശേഷം പിഎഫ് മാത്യുസ് തിരക്കഥയെഴുതുന്നത് ഈ ചിത്രത്തിന് വേണ്ടിയാണ്. 2009ൽ പുറത്തിറങ്ങിയ കുട്ടിസ്രാങ്കിന് ശേഷം ശരിക്കും പറഞ്ഞാൽ 9 വർഷത്തെ ഇടവേള. ഈ ഇടവേളയ്ക്കൊടുവിൽ മലയാളത്തിന് ലഭിച്ചത് ലക്ഷണമൊത്ത ഒരു ക്ലാസിക് മൂവി.


ഈമയൗവിനെ പ്രശംസിച്ച് നിരവധി പേര്‍ എത്തുന്നതിനിടെ ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമനും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

ഷഹബാസ് അമന്റെ ഫേസ്ബുക്ക് പോസ്റ്റ്:

‘ഈമ’ കാണുമ്പോൾ ഒരു മൽസരം കാണുകയായിരുന്നു! ഇതിവൃത്തത്തിൽ നിന്നു മാത്രമല്ല, സിനിമയുടേതായ എല്ലാ അകവട്ടത്തിൽ നിന്നും മാറി നിന്ന്കൊണ്ട്‌ ശ്രദ്ധിച്ചത്‌ ആ മൽസരമായിരുന്നു! പൊരിഞ്ഞ മഴയത്ത്‌ നടക്കുന്ന ആ മൽസരത്തിൽ പങ്കെടുക്കുന്നത്‌ പ്രധാനമായും ആറു ഭീകരരാണു! സംവിധായകൻ ലിജോ ജോസ്‌, ആക്ടേഴ്സായ പൗളിച്ചേച്ചി, ചെമ്പൻ വിനോദ്‌,വിനായകൻ,ദിലീഷ്‌ പോത്തൻ,സുബൈർ. ചായാഗ്രാഹകൻ ഷൈജു ഖാലിദ്‌!

പൊരിഞ്ഞ മൽസരം.അവസാന റൗണ്ടിൽ എത്തുമ്പോഴേക്കും മൽസരം അതിൽ നാലു പേർ തമ്മിൽ മാത്രമായി! ലിജോ,ചെമ്പൻ,വിനായകൻ,ഷൈജു!ആരാരെന്ന് പറയാൻ പറ്റാത്ത സ്ഥിതി! എന്നു പറഞ്ഞാൽ മൽസരത്തിലെ മല്ല് എന്ന് പറയുന്നത്‌,‌ ആരാണു ഇതു വരെയുള്ള തങ്ങളെ തരിമ്പും കോപ്പിയടിക്കാതെ രണ്ട്‌ മണിക്കൂർ പൂർത്തിയാക്കുക?? അവിടെയാണു സംഭവം കിടക്കുന്നത്‌! മെയ്ക്കിംഗിന്റെ ഭീകരത എന്നൊക്കെപ്പറയുന്നത്‌ അവിടെയാണു! ഇടവകയിലെ ആ ഇത്തിരി വട്ടം വിട്ട്‌ ഈമക്ക്‌ എവിടെയും പോകാനില്ല! കാണികൾക്കുമില്ല പോകാൻ വേറെ ഒരിടം!

മഴ പെയ്ത്‌ ചളിപിളിയായ ആ സ്ഥലത്ത്‌ കിടന്ന് കളിക്കുകയാണു എല്ലാവരും.തിയറ്ററിനു പുറത്ത്‌ പാർക്ക്‌ ചെയ്ത കാറും വീട്ടിലേക്കുള്ള വഴിയും മഴയിൽ കുതിർന്ന് കുളമായിട്ടുണ്ടാകുമല്ലോ എന്ന് ഇടക്ക്‌ ശ്രദ്ധ തെറ്റിക്കൊണ്ടിരുന്നു! എല്ലാം സ്ക്രീനനുനുഭവത്തിന്റെ ചാല ആയിരുന്നു എന്നത്‌ വേറെക്കാര്യം! അപ്പോഴും കടുത്ത മൽസരം നടന്നുകൊണ്ടിരിക്കുകയായിരുന്നു! എല്ലാവരുടെ മുൻപിലും ഉണ്ട്‌ വലിയ ഹർഡിൽ!

ലിജോയെ സംബന്ധിച്ച്‌ ആമേനോ അങ്കമാലിയോ ആ വക യാതൊന്നുമോ കടന്നു വരാതെ പുതിയതായി ഓരോ ഫ്രെയിമിനെയും കരുതിപ്പോരുകയും അതേ സമയം ഈമക്കു മാത്രമായി പുതിയ ഒരു ചീട്ട്‌ എറിയുകയും വേണം! ഷൈജുവിനെ സംബന്ധിച്ചാണെങ്കിൽ‌ അതിലേറെ. നവസിനിമാക്കുതിപ്പിലുടനീളം അതിന്റെ മുന്നിൽ നിന്ന് കൊണ്ട്‌ ഏകദേശം അവയിൽ മുഴുവനിലും തക്കമുദ്ര പതിപ്പിച്ച അതേക്യാമറകൊണ്ട്‌ തന്നെ വേണം ഈമയെ ചുഴറ്റിയെറിയാൻ!

ഒന്ന് ഒന്നിനോട്‌ ചെന്ന് ഒട്ടരുത്‌‌! ചെമ്പനും വിനായകനും ഇതേ പ്രശ്നം അനുഭവിക്കുന്നു! ഈശിയും അയ്യപ്പനും! അയ്യപ്പനെ ചെയ്യുന്ന വിനായകന്റെ പ്രശ്നം ചെമ്പന്റേതിനേക്കാൾ കടുത്തതാണു! ഒരനക്കം തെറ്റിയാൽ അയ്യ്പ്പൻ കമ്മട്ടിയിലെ 'ഗംഗ' യിലേക്ക്‌ ചെന്ന് മുഖം കുത്തി വീഴും! പൗളിച്ചേച്ചിക്കും പോത്തനും വ്യത്യസ്തതയുടേയോ പുതുക്കത്തിന്റേയോ ആയ ചെറിയൊരാനുകൂല്യം കിട്ടുന്നുണ്ട്‌.എങ്കിലും,പറഞ്ഞല്ലോ കടുത്ത പോരാട്ടം നടക്കുകയാണെന്ന്!

ആകാംക്ഷക്കൊടുവിൽ സംഭവിക്കുന്നത്‌.....
വ്യക്തിപരമായ അഭിപ്രായത്തിൽ വിനായകൻ കപ്പ്‌ ഉയർത്തുന്ന രംഗമാണു!
ഒന്ന്‌ നേരിൽ കണ്ട്‌ നോക്കൂ! അയാൾ പതുക്കെ കേറി വന്ന് എവിടെയാണെത്തുന്നതെന്ന്! ഓരോ മിടിപ്പിലും ഇതുവരെ താനോ മറ്റാരെങ്കിലുമോ ശരീരം ഉപയോഗിച്ച്‌കൊണ്ട്‌ മലയാള സിനിമയിൽ ചെയ്തിട്ടില്ലാത്ത ഒരു അയ്യപ്പനെ അയാൾ സംവിധായകന്റെയും ചായാഗ്രാഹകന്റെയും സഹഅഭിനേതാവിന്റെയും കൂടെ അവസാന നിമിഷം വരെ കട്ടക്ക്‌ നിന്ന് രേഖപ്പെടുത്തുന്നു! ബ്രാവോ‌ വിനായകൻ!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :