മോഹന്‍ലാലിന്‍റെ ദൃശ്യം ‘സസ്‌പെക്‍ട് എക്‍സ്’ ആയിരുന്നില്ല, പക്ഷേ ആ ആരോപണം കത്തിപ്പടര്‍ന്നു!

മോഹന്‍ലാല്‍, ദൃശ്യം, ജീത്തു ജോസഫ്, സസ്പെക്‍ട് എക്‍സ്, Mohanlal, Drishyam, Jeethu Joseph, Suspect X
BIJU| Last Modified വ്യാഴം, 23 ഓഗസ്റ്റ് 2018 (15:26 IST)
മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വിസ്മയ സിനിമയാണ് ‘ദൃശ്യം’. ആ സിനിമ സൃഷ്ടിച്ച അലയൊലികള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവസാനിച്ചിട്ടില്ല. ചിത്രത്തില്‍ ജോര്‍ജ്ജുകുട്ടിയും കുടുംബവും ധ്യാനത്തിന് പോയ തീയതി ഓര്‍ത്തുവച്ച് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്നവരാണ് പലരും. സംവിധായകന്‍ ജീത്തു ജോസഫിന് ഈ സിനിമയുടെ പേരില്‍ ഒരുപാട് പ്രശംസ ലഭിച്ചു. എന്നാല്‍ ഒരുപാട് ആരോപണങ്ങളും ദൃശ്യത്തിന്‍റെ പേരില്‍ സംവിധായകന്‍ നേരിട്ടു.

ജാപ്പനീസ് സിനിമയായ സസ്പെക്ട് എക്സിന്‍റെ കോപ്പിയടിയാണ് ദൃശ്യം എന്നായിരുന്നു ഉയര്‍ന്ന ഒരു പ്രധാന ആരോപാണം. എന്നാല്‍ ദൃശ്യത്തിന്‍റെ കഥയ്ക്ക് ആ സിനിമയുമായി സാദൃശ്യമുണ്ടാകാമെന്നും എന്നാല്‍ കോപ്പിയടിയാണെന്ന ആരോപണം തെറ്റാണെന്നും ജീത്തു അന്നുതന്നെ വ്യക്തമാക്കിയിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്ന ശേഷമാണ് താന്‍ സസ്പെക്ട് എക്സ് കണ്ടതെന്നും അതും ഒരു കുറ്റകൃത്യം മറച്ചുവയ്ക്കുന്നതിന്‍റെ കഥയാണ് എന്നത് മാത്രമാണ് സാദൃശ്യമെന്നും ജീത്തു വ്യക്തമാക്കിയിരുന്നു.

ജാപ്പനീസ് സിനിമയായ സസ്‌പെക്ട് എക്സ് ഇന്ത്യയില്‍ സിനിമയാക്കാനുള്ള അവകാശം താന്‍ സ്വന്തമാക്കിയിട്ടുണ്ടെന്നും എന്നാല്‍ അതേ പ്രമേയം ദൃശ്യത്തില്‍ ഉപയോഗിച്ചു എന്നും ആരോപിച്ച് ജീത്തുവിന് ഏക്‍താ കപൂര്‍ ലീഗല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ വക്കീല്‍ നോട്ടീസൊന്നും ലഭിച്ചില്ലെന്ന് പിന്നീട് ജീത്തു വ്യക്തമാക്കി.

"ഏക്‍താ കപൂറിന്‍റെ സീരിയലുകളിലെ അമ്മായിയമ്മയും മരുമകളും തമ്മിലുള്ള പോരാട്ടങ്ങള്‍ മറ്റുപല സീരിയലുകളിലും കാണാം. എന്നുകരുതി അതെല്ലാം കോപ്പിയാണെന്ന് പറയാനാകുമോ?" - എന്നായിരുന്നു ഏക്തയുടെ ആരോപണങ്ങള്‍ക്ക് ജീത്തു ജോസഫ് മറുപടി നല്‍കിയത്.

ജാപ്പനീസ് എഴുത്തുകാരനായ കീഗോ ഹിഗാഷിനോയുടെ 'ദി ഡിവോഷന്‍ ഓഫ് സസ്പെക്‍ട് എക്സ്' എന്ന നോവലിന്‍റെ കഥയോട് സാമ്യമുള്ള കഥാരൂപമാണ് ദൃശ്യത്തിന്‍റേത്. 'ദി ഡിവോഷന്‍ ഓഫ് സസ്പെക്‍ട് എക്സ്' എന്ന നോവലിന്‍റെ കഥാസാരം ഇതാണ് - യസുകോ ഹനകോവ ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞ് താമസിക്കുകയാണ്. ഏകമകള്‍ മിസാട്ടോയുമുണ്ട് അവള്‍ക്കൊപ്പം. ഒരു ദിവസം യസുകോയുടെ ഭര്‍ത്താവ് തൊഗാഷി അവരുടെ വീട്ടിലെത്തുകയും പണം ആവശ്യപ്പെടുകയും ബഹളം വയ്ക്കുകയും ചെയ്യുന്നു. സംഘര്‍ഷത്തിനിടെ തൊഗാഷി മരിക്കുന്നു. അമ്മയും മകളും പരിഭ്രാന്തരാകുന്നു. അയല്‍ക്കാരനായ മധ്യവയസ്കന്‍ ഇഷിഗാമി ഈ സമയം അവിടെയെത്തുകയും മൃതദേഹം ഒളിപ്പിക്കാന്‍ മാത്രമല്ല, കൊലപാതകത്തിന്‍റെ ലക്ഷണങ്ങള്‍ പോലും ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഗണിതാധ്യാപകനായ ഇഷിഗാമി ഗണിത തന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ക്രൈം കവറപ്പ് ചെയ്യുന്നത്.

ഈ നോവല്‍ ജാപ്പനീസ് ഭാഷയില്‍ സിനിമയായി പുറത്തിറങ്ങിയിട്ടുണ്ട്. വിദ്യാബാലന്‍, നസിറുദ്ദീന്‍ ഷാ എന്നിവരെ ഉള്‍പ്പെടുത്തി സിനിമ ഹിന്ദിയില്‍ നിര്‍മ്മിക്കാനാണ് ഏക്‍താ കപൂര്‍ ലക്‍ഷ്യമിട്ടിരുന്നതെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :