ആ മമ്മൂട്ടിച്ചിത്രത്തിന്‍റെ കഥ കേട്ട് ലാല്‍ ജോസിനോട് മോഹന്‍ലാല്‍ ചോദിച്ചു, “ഈ കഥയെന്തേ എനിക്കു തന്നില്ല?”

മമ്മൂട്ടി, മോഹന്‍ലാല്‍, ലാല്‍ ജോസ്, പ്രിയദര്‍ശന്‍, ശ്രീനിവാസന്‍, Mammootty, Mohanlal, Lal Jose, Priyadarshan, Sreenivasan
BIJU| Last Modified വെള്ളി, 31 ഓഗസ്റ്റ് 2018 (16:08 IST)
ലാല്‍ ജോസ് തന്‍റെ ആദ്യ സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന സമയം. മമ്മൂട്ടി നേരത്തേ തന്നെ ഡേറ്റ് നല്‍കിയിട്ടുണ്ട്. എന്നാല്‍ കഥ ഒന്നും തീരുമാനിച്ചിരുന്നില്ല. അങ്ങനെയിരിക്കെ ശ്രീനിവാസന്‍ ഒരു കഥ തയ്യാറാക്കി.

ആ കഥ നേരത്തേ ജയറാമിനെയും മുരളിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ആലോചിച്ചതാണ്. എന്നാല്‍ മമ്മൂട്ടിയെ ആ കഥയിലേക്ക് പ്ലേസ് ചെയ്തപ്പോള്‍ ചില മാറ്റങ്ങള്‍ വരുത്തി. കുടിയേറ്റ കര്‍ഷകരുടെ ആ കഥ കൃത്യമായ ക്ലൈമാക്സോടെ രൂപം കൊണ്ടപ്പോള്‍ കഥ ശ്രീനിവാസനോട് ചര്‍ച്ച ചെയ്യാനായി ലാല്‍ ജോസ് ചെന്നൈയിലേക്ക് പോയി.

ആ സമയത്ത് ശ്രീനിവാസന്‍ ‘ചന്ദ്രലേഖ’ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ലാല്‍ ജോസ് എത്തിയിട്ടുണ്ടെന്ന് അറിഞ്ഞ മമ്മൂട്ടി ഉമാ ലോഡ്ജിലെത്തി ലാലുവിനെ കണ്ടു. പിന്നീട് ശ്രീനിവാസനെ കാണാനായി ലാല്‍ ജോസും മമ്മൂട്ടിയും ചേര്‍ന്ന് എ വി എം സ്റ്റുഡിയോയിലേക്ക് പോയി. ചന്ദ്രലേഖയിലെ ‘മാനത്തെ ചന്ദിരനൊത്തൊരു...’ എന്ന ഗാനരംഗം അവിടെ ചിത്രീകരിക്കുകയാണ്. ശ്രീനിയും ലാല്‍ ജോസും കഥ വിശദമായി മമ്മൂട്ടിയോട് പറഞ്ഞു. സാക്ഷിയായി പ്രിയദര്‍ശനും മോഹന്‍ലാലും.

കഥ പറഞ്ഞുകഴിഞ്ഞപ്പോള്‍ ലാല്‍ ജോസിനോട് മോഹന്‍ലാല്‍ ചോദിച്ചു, “നല്ല കഥയാണല്ലോ, ഇത് എന്നോട് പറയാതിരുന്നത് എന്താ?”.

മമ്മൂട്ടി നേരത്തേ ഡേറ്റ് ലാല്‍ ജോസിന് നല്‍കിയിരുന്നതാണെന്നും ആ സിനിമയ്ക്കായി ഉണ്ടാക്കിയ കഥയാണെന്നും അപ്പോള്‍ ശ്രീനിവാസന്‍ വ്യക്തമാക്കി. അങ്ങനെ ചന്ദ്രലേഖയുടെ സെറ്റില്‍ വച്ചാണ് ‘ഒരു മറവത്തൂര്‍ കനവ്’ എന്ന സിനിമയുടെ കഥ അന്തിമ തീരുമാനമാകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :