ചുവപ്പിനെ വിറ്റ് കാശാക്കുകയാണ് സിനിമാക്കാർ, ഇത്തരം കൊള്ളകളെ നേതാക്കളും അണികളും തിരിച്ചറിയുക; വിമർശനവുമായി സംവിധായകൻ

നിവിൻ പോളി ചുവന്ന കുപ്പായവുമിട്ട് 'സഖാവ് ' ആയിരിക്കുകയാണ്, പക്ഷേ ചുവന്ന കുപ്പായമിട്ടാൽ കമ്മ്യൂണിസ്റ്റ് ആകുമോ? ; വിമർശനവുമായി സംവിധായകൻ

aparna shaji| Last Modified ബുധന്‍, 5 ഏപ്രില്‍ 2017 (07:52 IST)
വിപ്ലവത്തേയും കമ്മ്യൂണിസ്റ്റുകാരേയും പ്രമേയമാക്കുന്ന നിരവധി സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. അവസാനമായി ഇറങ്ങിയത് ടോം ഇമ്മട്ടിയുടെ ഒരു മെക്സിക്കൻ അപാരതയായിരുന്നു. ഇനി ഇറങ്ങാനുള്ളത് അമൽ നീരദിന്റെ സി ഐ എയും സിദ്ധാർത്ഥ് ശിവയുടെ സഖാവുമാണ്. ഇത്തരം സിനിമകളിലൂടെ ഇടതുപക്ഷത്തെ ഉപയോഗിച്ച് കച്ചവടം നടത്തുകയാണ് സിനിമാക്കാര്‍ ചെയ്യുന്നതെന്ന ആരോപണവുമായി സംവിധായകൻ രംഗത്ത്. ചായില്യം, അമീബ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ മനോജ് കാനയാണ് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.

മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ചുവന്ന കുപ്പായമിട്ടാൽ കമ്മ്യൂണിസ്റ്റ് ആകുമോ?

ചുവന്ന കുപ്പായവും കണ്ണടയും ധരിച്ചാൽ കമ്മ്യൂണിസ്റ്റ് ആയി നടക്കാം എന്ന് ചിന്തിക്കുന്ന കൗശലക്കാരനായ കവിയും ചില സാംസ്കാരിക നായകരും നമുക്കുണ്ട്. അവർക്ക് ഒഴികെ മറ്റെല്ലാ സാംസ്കാരിക പ്രവർത്തകർക്കും അറിയാം അതൊരു സൂത്രപണിയാണെന്ന്. ഇവരിൽ നിന്ന് മുതലാളിമാർ ഏറ്റെടുത്ത തൊ അതൊ മറിച്ചാണൊ എന്ന് എനിക്ക് നിശ്ചയമില്ല. എന്തായാലും ഫലം ഒന്നു തന്നെ.

കേരള സമൂഹത്തിൽ ഇടതുപക്ഷത്തിനും ചുവപ്പിനും വലിയ സ്വാധീനമുണ്ട്. അതിനെ എങ്ങിനെ വിറ്റ് കാശാക്കി എടുക്കാം എന്നാണ് സിനിമ മുതലാളിമാർ ആലോചിക്കുന്നത്. അതിന്റെ ഭാഗമായി നിവിൻ പോളി ചുവന്ന കുപ്പായവുമിട്ട് 'സഖാവ് ' ആയിക്കഴിഞ്ഞു. അത് മാർക്കറ്റിന്റെ സൂത്രപണി. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ അതിന്റെ പ്രചരണ റോഡ് ഷോക്ക് കൊടി വീശിയത് നമ്മുടെ എം എൽ എ സ: ഷംസീർ.

സിനിമയായത് കൊണ്ട് ഷംസീറിന്റെ സൗന്ദര്യം കണ്ടിട്ടാണ് ഉത്ഘാടകനാക്കിയത് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. മറിച്ച് അദ്ദേഹം ഒരു പാർട്ടി നേതാവും എം എൽ എയുമാണ് എന്നതുകൊണ് തന്നെയാണ്‌. ഷംസീറിനെ പോലുള്ള നേതാവ് ഈ കച്ചവടത്തിന് കുട പിടിച്ചത് വളരെ മോശമായിപ്പോയി. നമുക്കൊരു സൗന്ദര്യ ശാസ്ത്ര അടിത്തറയും സാംസ്കാരിക നിലപാടും ഉണ്ട് എന്ന കാര്യം ഓർക്കണമായിരുന്നു.

രാഷ്ട്രീയവും സാംസ്ക്കാരികവുമായ ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ഫിലിം സൊസൈറ്റികൾക്കും കലാസമിതികൾക്കും സിനിമാപ്രവർത്തകരോടുമുള്ള കൊഞ്ഞനം കുത്തലായി പോയി ഈ നടപടി. കുറച്ച് നാളുകൾക്ക് മുമ്പ് മെക്സിക്കൻ അവാത എന്ന സിനിമ SFI യെ മിമിക്ക് ചെയ്ത് ക്യാമ്പസുകളെ കൊള്ളയടിച്ച് കൊണ്ടുപോയപ്പഴും ഉത്തരവാദപ്പെട്ടവർ ആ ഭാഗം ശ്രദ്ധിച്ചതേയില്ല. ഇത്തരം കൊള്ളകളെ നേതാക്കളും അണികളും തിരിച്ചറിയുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :