മമ്മൂട്ടിയുടെ ലക്ഷ്യം അത് മാത്രമായിരുന്നു, പക്ഷേ തമ്പി അതിൽ വീണില്ല; മനസ്സുതുറന്ന് ഡെന്നീസ് ജോസഫ്

Last Modified വ്യാഴം, 17 ജനുവരി 2019 (07:56 IST)
മോഹൻലാലിന്റെ കരിയർ ബ്രേക്ക് ചിത്രമായിരുന്നു ഡെന്നീസ് ജോസഫ് -
കണ്ണന്താനം കൂട്ടുകെട്ടിൽ ഉടലെടുത്ത രാജാവിന്റെ മകൻ. എന്നാൽ ഈ ചിത്രത്തിനായി ഇവർ ആദ്യം സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നു. എന്നാൽ മമ്മൂട്ടിയെ മാറ്റി ആ സ്ഥാനത്ത് എത്തിയതിന് പിന്നിലെ കഥ വെളിപ്പെടുത്തുകയാണ് ഡെന്നീസ് ജോസഫ്.

'താന്‍ രാജാവിന്റെ മകന്റെ തിരക്കഥ ഒരുക്കിയപ്പോള്‍ നായകനായി ആഗ്രഹിച്ചത് മമ്മൂട്ടിയെ ആയിരുന്നു. സംവിധായകന്‍ തമ്പിക്കും മമ്മൂട്ടിയുമായി അടുപ്പമുണ്ടായിരുന്നു. എന്നാല്‍ 'ആ നേരം അല്‍പദൂരം' എന്ന ചിത്രം പരാജയപ്പെട്ടതോടു കൂടി ആ ബന്ധത്തില്‍ അല്‍പം വിള്ളല്‍ വന്നു. മമ്മൂട്ടി അന്ന് വിജയം വരിച്ചു നില്‍ക്കുന്ന ഹീറോയാണ്. അതുകൊണ്ട് തന്നെ വീണ്ടും ഒരു പരാജിതനായ ഒരാളുടെ കൂടെ സിനിമ ചെയ്യാന്‍ മമ്മൂട്ടി തയ്യാറായില്ല.

രാജാവിന്റെ മകന്റെ കഥ ഇഷ്ടമായെങ്കിലും തമ്പിയുടെ പടത്തിലഭിനയിക്കാന്‍ എന്തോ മമ്മൂട്ടി മടിക്കുകയായിരുന്നു. ഒരുപാടു നിര്‍ബന്ധിച്ചിട്ടും മമ്മൂട്ടി അഭിനയിക്കാന്‍ മുതിര്‍ന്നില്ലെന്ന് മാത്രമല്ല അന്നത്തെ നിലയ്ക്ക് തമ്പിക്ക് വിഷമമുണ്ടാകുന്ന രീതിയില്‍ താരം സംസാരിക്കുകയും ചെയ്തു. ആ വാശിയില്‍ തമ്പി മോഹന്‍ലാലിനെ സമീപിച്ചു. കരിയിലക്കാറ്റു പോലെ എന്ന പടത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ ചെന്ന് മോഹന്‍ലാലിനെ കണ്ടു. 'എപ്പോഴാ കഥ ഒന്നു കേള്‍ക്കുക ' എന്ന് മോഹന്‍ലാലിനോട് ഞാന്‍ ചോദിച്ചു. സൂപ്പര്‍ സ്റ്റാര്‍ ആയിട്ടില്ലെങ്കിലും മമ്മൂട്ടി കഴിഞ്ഞാല്‍ ഏറ്റവും തിരക്കുള്ള നിലയില്‍ നില്‍ക്കുന്ന നടന്‍. എന്നെ അമ്പരപ്പിച്ചു കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞത്, 'എനിക്ക് കഥയൊന്നും കേള്‍ക്കണ്ട. നിങ്ങള്‍ക്കൊക്കെ അറിയാമല്ലോ? പിന്നെന്ത് കഥ കേള്‍ക്കാനാണ്', എന്നായിരുന്നു.

അത് ഞങ്ങള്‍ക്ക് വലിയ കോണ്‍ഫിഡന്‍സ് നല്‍കി. മോഹന്‍ലാലിനെ വച്ച്‌ സിനിമ എടുക്കുന്നുവെന്നറിഞ്ഞതോടെ ഇടയ്ക്കിടെ എന്റെ റൂമില്‍ വരാറുള്ള മമ്മൂട്ടി തിരക്കഥ എടുത്ത് അദ്ദേഹത്തിന്റെതായ രീതിയില്‍ ഡയലോഗുകള്‍ പറയാന്‍ തുടങ്ങി. എന്നെ അസ്വസ്ഥനാക്കുകയാണ് ഉദ്ദേശം. അതോടുകൂടി ഞാന്‍ അസ്വസ്ഥനായി. ഞാന്‍ തമ്പിയോടു പറഞ്ഞു. വീണ്ടും ആലോചിച്ചാലോ എന്ന്. ഹേയ്, ഇനി ഫ്രീ ആയിട്ട് ചെയ്യാമെന്ന് പറഞ്ഞാലും അവനെന്റെ സിനിമയില്‍ വേണ്ട. ഇതായിരുന്നു മറുപടി. സ്വന്തം കാര്‍ വരെ വിറ്റിട്ടായിരുന്നു തമ്പി രാജാവിന്റെ മകന്‍ എടുത്തത്. സിനിമ സൂപ്പര്‍ ഹിറ്റാവുകയായിരുന്നു' - ഡെന്നിസ് ജോസഫ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :