പേരൻപ് കാണാൻ 4 കാരണങ്ങൾ, കാണാതിരിക്കാൻ ഒരൊറ്റ കാരണം മാത്രം ?!

എസ് ഹർഷ| Last Modified ചൊവ്വ, 22 ജനുവരി 2019 (14:36 IST)
റാമിന്റെ സംവിധാന മികവും ഇന്ത്യൻ സിനിമയുടെ അഭിമാനമായ മമ്മൂട്ടിയുടെ അഭിനയവും കാണാൻ ഇനി കാത്തിരിക്കേണ്ടത് വെറും പത്ത് ദിവസങ്ങൾ മാത്രം. ചലച്ചിത്രമേളകളിൽ പ്രദർശനം നടത്തിയതു മുതൽ ചിത്രത്തിനു ലഭിക്കുന്നത് അത്യുജ്ജ്വല റിപ്പോർട്ടുകളാണ്.

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയെന്ന ‘നടനെ’ സ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. പേരൻപ് കാണാൻ ലോകമൊട്ടുക്കുമുമ്പുള്ള പ്രേക്ഷകർക്ക് 4 കാരണങ്ങളാണുള്ളത്. ആദ്യത്തേത് മമ്മൂട്ടിയെന്ന മഹാനടൻ തന്നെ. ഇന്ത്യൻ സിനിമയുടെ മുഖമായി മാറിയിരിക്കുകയാണ് മമ്മൂട്ടി. അമുദവൻ എന്ന ടാക്സി ഡ്രൈവർ, തന്റെ മകൾക്കായി പൊരുതുന്ന സ്നേഹത്തിന്റെ, കരുതലിന്റെ, സഹനത്തിന്റെ കഥയാണ് പേരൻപ്.

രണ്ടാമത്തെ കാരണം സംവിധായകൻ റാം. തങ്കമീന്‍കള്‍, തരമണി, കാട്രത് തമിഴ് എന്നീ ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ റാം ആണ് പേരന്‍പ് സംവിധാനം ചെയ്തിരിക്കുന്നത്. തമിഴിലെ തന്നെ മികച്ച സംവിധായകരിൽ ഒരാളാണ് റാം. റാമിനു മാത്രം കഴിയുന്ന ചില കാര്യങ്ങളുണ്ട്, അത്തരം കാര്യങ്ങൾ കൂടിയാണ് പ്രേക്ഷകനെ ഈ ചിത്രത്തിലേക്ക് അടുപ്പിക്കുന്നത്.

മൂന്നാമത്തെ കാരണം സാധനയാണ്. തങ്ക മീൻ‌ങ്കൾ എന്ന റാമിന്റെ തന്നെ ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ നടിയാണ് സാധന. അസാധ്യപ്രകടനമാണ് സാധനയും ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്. അമുദവന്റെ മകളായ പാപ്പ ആയിട്ടാണ് സാധന ചിത്രത്തിലെത്തുന്നത്. യുവൻ ശങ്കർ രാജയാണ് മാജിക്കൽ സംഗീതമാണ് പ്രതീക്ഷയുടെ നാലാമത്തെ കാരണം.

മമ്മൂട്ടിക്കല്ലാതെ മറ്റാർക്കും സാധിക്കാത്ത അഭിനയമാണ് ചിത്രത്തിലേതെന്ന് നിരവധി സംവിധായകർ ഉൾപ്പെടെ ഉള്ളവർ നേരത്തേ തന്നെ പറഞ്ഞിരുന്നു. അതേസമയം, ഇത്രയധികം കാരണങ്ങൾ ഉണ്ടായിട്ടും ആരെങ്കിലും ചിത്രം മനഃപൂർവ്വം ഒഴിവാക്കുകയാണെങ്കിൽ അതിനു കാരണം ‘മമ്മൂട്ടിയെന്ന നടനോടുള്ള വൈരാഗ്യമോ എതിർപ്പോ’ തന്നെയാകും.

മമ്മൂട്ടിക്കുള്ള ആരാധകരുടെ എണ്ണം വളരെ വലുതാണ്. ആരാധകവ്രത്തത്തിനു നടുവിലാണ് അദ്ദേഹമെങ്കിലും ഇപ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങളെ തിരഞ്ഞു പിടിച്ച് ഡിഗ്രേഡ് ചെയ്യുന്നവരുണ്ട്. മറ്റേത് നായകന്റെ ചിത്രങ്ങളും ബോക്സോഫീസ് കളക്ഷനുകൾ തകർത്തുവെന്ന് സമ്മതിക്കുന്നവർ പരസ്യമായി എതിർക്കുന്നത് മമ്മൂട്ടിയുടെ ചിത്രങ്ങൾ ആ നേട്ടങ്ങൾ സ്വന്തമാക്കുന്നു എന്നറിയുമ്പോഴാണ്. ഏതായാലും, അമുദവനെ കാണാതിരിക്കാൻ ഒരു സിനിമാപ്രേമിക്കും കഴിയില്ലെന്നാണ് സത്യം.

മമ്മൂട്ടിയുടെ ഉള്ളുതൊടുന്ന ശബ്ദത്തിലൂടെയാണ് അമുദവന്റേയും പാപ്പയുടെയും കഥ സംവിധായകൻ പറയുന്നത്. തുടക്കം മുതലൊടുക്കം വരെ മനസ്സ് നീറ്റുന്ന അനുഭവമാണ് പേരൻപ് എന്ന് ചലച്ചിത്രമേളകളിൽ നിന്ന് ചിത്രം കണ്ട പലരും കുറിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ പത്ത് ദിവസങ്ങൾ കഴിഞ്ഞുകിട്ടാനാണ് സിനിമാപ്രേമികളായ എല്ലാവരും കാത്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :