സഖാക്കളേ, ആര്‍ സുഗതനെ ഓര്‍മ്മയുണ്ടോ?

WEBDUNIA|
PRO
ലക്‍ഷ്വറി കാറുകളില്‍ യാത്ര ചെയ്തും സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിച്ചും കമ്യൂണിസം പ്രചരിക്കുന്ന സഖാക്കള്‍ ഇന്ന് അപൂര്‍വ കാഴ്ചയല്ല. ആഡംബരത്തിന്‍റെ സുഖലോലുപതയില്‍ സോഷ്യലിസം പ്രസംഗിക്കുന്ന ഇവരുടെ നാവുകളില്‍ തന്നെയാണ് ഭൂതകാലം നല്ലതുപോലെ വഴങ്ങുന്നതും. കൃഷ്ണപിള്ളയും ഈയെമ്മുമൊക്കെ സഹിച്ച കഷ്ടതകള്‍ വിവരിക്കുന്നവരുടെ കൈയിലെ ഗ്ലാസില്‍ കോക്ക് പാനീയം നുരയുന്നുണ്ടാകും.

ഈ കമ്യൂണിസ്റ്റ് ഐറണി കണ്ടു ശീലമായിപ്പോയ കേരളജനതയ്ക്ക് ആര്‍ സുഗതന്‍ എന്ന കമ്യൂണിസ്റ്റിനെ ആവേശത്തോടെ മാത്രമേ സ്മരിക്കാനാകൂ. ഐനോക്സ് സ്ക്രീനുകളില്‍ സിനിമ കണ്ട് പോപ്കോണ്‍ ചവയ്ക്കുന്ന കമ്യൂണിസ്റ്റുകാര്‍ക്ക് ആര്‍ സുഗതനെ പരിചയമുണ്ടാകില്ല. ആ തികഞ്ഞ പോരാളിയുടെ ചരിത്രം വായിക്കാനുള്ള സാവകാശവുമുണ്ടാകില്ല.

ജയിലില്‍ കിടന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച ജനനേതാവാണ് ആര്‍ സുഗതന്‍. ജനങ്ങളോടൊപ്പം അവരിലൊരാളായി ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിഞ്ഞ ചുരുക്കം ചില നേതാക്കളില്‍ ഒരാള്‍. 1901 ഓഗസ്റ്റ് 25നാണ് അദ്ദേഹത്തിന്‍റെ ജനനം. ഇന്ന് അദ്ദേഹത്തിന്‍റെ നൂറ്റിയെട്ടാം ജന്‍‌മദിനമാണ്.

എം എല്‍ എ ആയിരുന്നപ്പോഴും അല്ലാത്തപ്പോഴും എല്ലാ വരുമാനങ്ങളും പാര്‍ട്ടിയെ ഏല്‍പ്പിച്ചു. പാര്‍ട്ടി നല്‍കിയ തുച്ഛമായ വേതനം പറ്റി ആലപ്പുഴയിലൊരു വാടകമുറിയില്‍ താമസിച്ചു. രോഗം തളര്‍ത്തിയപ്പോഴാണ് സഖാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫീസിലൊരുക്കിയ താമസസ്ഥലത്തേക്ക് മാറിയത്.

നിയമസഭയ്ക്കകത്തും പുറത്തും തൊഴിലാളി വര്‍ഗതാത്പര്യങ്ങള്‍ക്കുവേണ്ടി മുഖം നോക്കാതെ, കക്ഷി നോക്കാതെ വീറോടെ പോരാടിയ വ്യക്തിത്വമാണ് സുഗതന്‍റേത്. ജനസേവനവ്യഗ്രമായ ജീവിതരീതിയുടെ ഉത്തമപ്രതീകമായി തിളങ്ങിനിന്ന പൊതുപ്രവര്‍ത്തകന്‍. ശ്രീബുദ്ധന്‍റെ സ്വാധീനം സുഗതന്‍റെ ജീവിതത്തിലുണ്ട്. അതാണ് സുഗതന്‍ എന്ന പേര് സ്വീകരിക്കാന്‍ പോലും കാരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :