ബസു, സമാനതകളില്ലാത്ത നേതാവ്

WEBDUNIA|
PRO
തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ക്ക് എക്കാലത്തും അനുകരണീയനായ ജ്യോതിബസുവിന്‍റെ പേരിലാവും ഇനി ജനുവരി 17 ഓര്‍മ്മിക്കപ്പെടുക. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ അമരക്കാരനായി പുതിയ ലോക ക്രമത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എങ്ങനെ മുന്നോട്ട് പോകണമെന്ന് കാണിച്ചുതന്നാണ് ജനാധിപത്യത്തിന്‍റെ ആള്‍‌രൂപമായ ജ്യോതിബസു വിടചൊല്ലിയത്. ബംഗാളില്‍ മാത്രമല്ല ഇന്ത്യയിലൊട്ടാകെ തന്നെ ഏറ്റവും ജനപ്രീതി നേടിയ തൊഴിലാളി നേതാവാണ് ജ്യോതിബസു.

വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ത്തന്നെ ബസുവില്‍ വിപ്ലവ ചിന്തകള്‍ വേരോടിത്തുടങ്ങിയിരുന്നു. വെള്ളക്കാരന്‍റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പ്രതികരിച്ച് തുടങ്ങിയ ബാല്യം മുതല്‍ പശ്ചിമ ബംഗാളിന്‍റെ മുഖ്യമന്ത്രി പദം വരെയുള്ള ബസുവിന്‍റെ ജീവിതം പോരാട്ടങ്ങളുടേതായിരുന്നു. ഭരണവും സമരവും സംയോജിപ്പിച്ചുകൊണ്ടു പോകുന്ന കമ്യൂണിസ്റ്റ് തന്ത്രം ഇന്ത്യയില്‍ ഫലപ്രദമായി നടപ്പിലാക്കിയ ഏക മുഖ്യമന്ത്രി എന്ന വിശേഷണം ബസുവിനുള്ളതാണ്. മുന്നണി രാഷ്ട്രീയത്തിന്‍റെ പ്രായോഗിക മാതൃക ഏറ്റവും ഫലപ്രദമായി എങ്ങനെ നടപ്പാക്കാം എന്ന് ബസു കാണിച്ചുതന്നു.

ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സമരങ്ങള്‍ക്ക് കൊടിയ പീഡനങ്ങളേറ്റുവാങ്ങിയ ബസു പിന്നീട് കമ്യൂണിസ്റ്റ് ആശയങ്ങളെ നെഞ്ചിലേറ്റി ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അമരക്കാരനായി ഉയര്‍ന്നുവരികയായിരുന്നു. ഇംഗ്ലണ്ടിലെ മിഡില്‍ ടെമ്പിളില്‍ നിന്ന് ബാരിസ്റ്റര്‍ ബിരുദം നേടിയ ബസു 1940ലാണ് കല്‍ക്കട്ടയില്‍ തിരിച്ചെത്തി വീണ്ടും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. ലണ്ടനിലായിരുന്നപ്പോള്‍ ഇന്ത്യന്‍ സ്റ്റുഡന്‍റ് ഫെഡറേഷനിലും ഇന്ത്യാലീഗിലും സജീവ പ്രവര്‍ത്തകനായിരുന്നു.

ഈസ്റ്റേണ്‍ ബംഗാള്‍ റോഡ് വര്‍ക്കേഴ്സ് യൂണിയന്‍ നേതാവായി ഉയര്‍ന്ന ജ്യോതിബസു 1946ല്‍ ആദ്യമായി ബംഗാള്‍ ലെജിസ്ലേറ്റീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തരം പശ്ചിമ ബംഗാളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ജ്യോതിബസുവിന്‍റെ വിയര്‍പ്പുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബംഗാള്‍ സെക്രട്ടറി പദംവരെ അലങ്കരിച്ച ബസു 1964 കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതോടെ സിപി‌എം പക്ഷത്തായി. അന്ന് മുതല്‍ 2008വരെ പോളിറ്റ് ബ്യൂറോ അംഗമായിരുന്നു ജ്യോതിബസു.

ലാളിത്യ പൂര്‍ണമായ ജീവിതം നയിച്ച ബസു 1967ല്‍ ബംഗാളിലെ ഇടതുമുന്നണി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി. തുടര്‍ന്ന് 1977 ജൂണ്‍ 21 മുതല്‍ മുതല്‍ 2000 നവംബര്‍ ആറുവരെ ബംഗാളിന്‍റെ മുഖ്യമന്ത്രിപദത്തിലിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തിലിരുന്ന വ്യക്തി എന്ന ബഹുമതി ജ്യോതിബസുവിനുള്ളതാണ്. വിവിധ രാഷ്ട്രീയ കക്ഷികളെ കൂട്ടിയോജിപ്പിച്ച് 23 വര്‍ഷം ബംഗാള്‍ ഭരിച്ച ജ്യോതിബസു മുന്നണി രാഷ്ട്രീയം ഏറ്റവും മികച്ച രൂപത്തില്‍ എങ്ങനെ നടപ്പാക്കാം എന്ന് കാണിച്ച് തന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :