പാകിസ്ഥാനിലെ സ്ഫോടന ശബ്ദങ്ങള്‍

ഷിജു രാമചന്ദ്രന്‍

WEBDUNIA| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2009 (17:52 IST)
2007 ഒക്ടോബര്‍ 18ന് കറാച്ചിയില്‍ നടന്ന സ്ഫോടനം ലോക മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. പാക് മുന്‍പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ പങ്കെടുത്ത റാലിക്ക് നേരെയുണ്ടായ ചാവേറാക്രമണം അപഹരിച്ചത് 139 ജീവനുകളാണ്. 400 പേര്‍ക്ക് പരുക്കേറ്റു. മുഷറഫ് ഭരണകൂടം നാടുകടത്തിയ ബേഅസീര്‍ എട്ടു വര്‍ഷത്തിന് ശേഷം ജനാധിപത്യം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പാകിസ്ഥാനില്‍ മടങ്ങിയെത്തിയതായിരുന്നു.

ഡിസംബര്‍ 21ന് വടക്ക്-പടിഞ്ഞാറന്‍ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് 27ന് റാവല്പിണ്ടിയില്‍ ബേനസീറിന്‍റെ റാലിക്ക് നേരെ നടന്ന വെടിവപ്പിലും സ്ഫോടനത്തിലും ബേനസീര്‍ ഭൂട്ടോ അടക്കം 20 പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്‍റെ എക്കാലത്തേയും മികച്ച പ്രധാനമന്ത്രിമാരിലൊരാളായ ബേനസീറിന്‍റെ ജീവന്‍ അപഹരിക്കപ്പെട്ട ഈ ആക്രമണം പാകിസ്ഥാന്‍റെ ചരിത്രത്തില്‍ എക്കാലത്തേയും വലിയ നഷ്ടമായി എഴുതിച്ചേര്‍ക്കപ്പെട്ടു.

2008 ഫെബ്രുവരി 16ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുട റാലിക്ക് നേരെ പരച്ചിനാര്‍ പട്ടണത്തിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 37 ജീവനുകള്‍ ഭീകരതയ്ക്കിരയായി. അതേ മാസം 29ന് സ്വാത് താഴ്‌വരയിലെ മിംഗോറയിലായിരുന്നു തീവ്രവാദികളുടെ ആക്രമണം. ഇവിടെ 44 പേരെ ഭീകരത വിഴുങ്ങി. ദിവസങ്ങളുടെ അകലം മാത്രമായിരുന്നു ഓരോ ആക്രമണങ്ങള്‍ക്കും ഉണ്ടായിരുന്നത്.

മാര്‍ച്ച് രണ്ടിന് ദാര ആദം ഖേല്‍ പട്ടണത്തിലുണ്ടായ ചാവേറാക്രമണത്തില്‍ 43 പേരും പത്തിന് ലാഹോറിലെ ഫെഡറല്‍ ഇന്‍‌വെസ്റ്റിഗേഷന്‍ ഏജന്‍സി കെട്ടിടത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ 26 പേരും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ പട്ടികയില്‍ ഇടം തേടി. പലപ്പോഴും സുരക്ഷാ സേനയെ നോക്കുകുത്തിയാക്കിക്കൊണ്ടായിരുന്നു സര്‍ക്കാര്‍ ഓഫീസുകളടക്കം ഭീകരര്‍ ആക്രമണത്തിന് വിധേയമാക്കിയത്.

പിന്നീട് മൂന്ന് മാസത്തോളം വലിയ ആക്രമണങ്ങള്‍ ഉണ്ടായില്ലെങ്കിലും ചെറിയ സ്ഫോടനങ്ങള്‍ നിരവധി നടന്നു. റെഡ് മോസ്കില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ വാര്‍ഷിക ദിനമായ ജൂലായ് ആറിന് തലസ്ഥാനത്ത് സൈനിക റാലി നടക്കുന്നതിനിടെയായിരുന്നു അടുത്ത ചാവേറാക്രമണം. സ്ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ആഗസ്റ്റ് 21ന് ‘വാ’ പ്രവിശ്യയിലുള്ള ആയുധ ഫാക്ടറിക്ക് പുറത്തുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 57 പേര്‍ രക്തസാക്ഷികളായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :