ആരുടേതാണ് ഭാരതീയ പൈതൃകം?

WEBDUNIA|

(ഇ) ജൈനകൃതിയായ ആര്യഭടീയത്തിലെ ഗീതിക 5 ന്റെ അവസാനം ഭരതാത്‌ പൂര്‍വ്വം എന്ന്‌ ശരിയായി വായിക്കുമ്പോള്‍, ഭാരതാത്പൂര്‍വ്വം എന്ന കുത്സിതപാഠത്തിന്റെയും ബ്രാഹ്മണ പുരാണേതിഹാസങ്ങളിലെ ഭാരതയുദ്ധത്തിന്റെ 3102 ബിസി എന്ന വ്യാഖ്യാനത്തിന്റെയും മരണമണി മുഴങ്ങുന്നു. കൊച്ചുകേരളത്തിലെ ഭാരതപ്പുഴ, യഥാര്‍ത്ഥത്തില്‍ ഭരതപ്പുഴയാണെന്ന്‌ കേരളത്തിലെ ദ്രാവിഡ ജനതതി മനസ്സിലാക്കുന്ന കാലം വിദൂരമല്ല.

(ഈ) വേദാധിഷ്ഠിതമാണ്‌ ജ്യോതിഃശാസ്ത്രവും ഇതരശാസ്ത്രങ്ങളുമെന്ന്‌ ബ്രാഹ്മണ-മേധാവിത്വം അടിച്ചല്‍പിച്ച വിശ്വാസത്തെ ജൈന-ആര്യഭടന്‍ കടപുഴക്കിയെറിയുന്നു. വൈദികവിരുദ്ധമായ ജൈനസംസ്കൃതിയിലാണ്‌ കേരളീയരുടെ തനതായ സംസ്കാരമെന്നും ചാതുര്‍വര്‍ണ്യധിഷ്ഠമായ ജീര്‍ണ്ണതയാണ്‌ കേരളത്തിന്‌ ബ്രാഹ്മണന്റെ സംഭാവനയെന്നും നമുക്ക്‌ വലിയ പ്രയാസം കൂടാതെ മനസ്സിലാക്കാം.

(ഉ) ചമ്രവട്ടത്തെ ശാസ്താവ്‌ ജൈന-മൂര്‍ത്തിയാണെന്ന്‌ വരുമ്പോള്‍, ശബരി ജൈനരുടെ ചാമുണ്ഡിയുടെ പേരുകളിലൊന്നാണെന്ന്‌ ബോദ്ധ്യപ്പെടുമ്പോള്‍, ബ്രാഹ്മണസൃഷ്ടമായ കേരളോത്പത്തി ഡോ. ഗോപാലകൃഷ്ണന്റെ ഭാരതീയ പൈതൃക വ്യാഖ്യാനം പോലെ ഒരു വ്യാജകഥാകഥനമാണെന്ന്‌ കേരളീയര്‍ക്ക്‌ ബോദ്ധ്യമാകും.

ഡോ. എന്‍. ഗോപാലകൃഷ്ണനും അദ്ദേഹത്തെ പിന്തുണക്കുന്ന ഭാരതീയ ബ്രാഹ്മണപൈതൃകവാദികള്‍ക്കും ഈ ലേഖനത്തിലൂടെ പരസ്യമായ ഒരു പരസ്യമായ വെല്ലുവിളി നല്‍കുവാനാണ്‌ ഇവിടെ ശ്രമിച്ചത്‌. കേരളീയന്റെ, ദ്രാവിഡന്റെ പ്രജ്ഞയെ വെല്ലുവിളിക്കുന്ന ദുഷ്പ്രചരണമാണ്‌ ശാസ്ത്രത്തിന്‌ ഡോ.ഗോപാലകൃഷ്ണന്റെ സംഘടന നല്‍കുന്ന ബ്രാഹ്മണ പൈതൃകം. ജാതിയുടെ പേരില്‍ മാത്രം ജ്ഞാനവിജ്ഞാനങ്ങള്‍ പകര്‍ന്നിരുന്ന വൈദികബ്രാഹ്മണന്റെ പൈതൃകം ഭാരതത്തിന്റെ അന്തഃസത്തക്ക്‌ അപമാനകരമാണ്‌.

കെട്ടുകഥകളായ പുരാണേതിഹാസങ്ങളെയും ഇല്ലാത്ത ശാസ്ത്രം ഉണ്ടെന്ന്‌ പറഞ്ഞ്‌ മേന്മ നേടാന്‍ ശ്രമിക്കുന്ന വേദങ്ങളെയും ഒഴിവാക്കി ജൈന-ബൗദ്ധ-നാഗസംസ്കൃതികളിലൂടെ ഭാരതത്തിന്‌ ഇന്ന ലഭ്യമായിരിക്കുന്ന പൈതൃകത്തെ അറിയാന്‍ നാം ശ്രമിക്കേണ്ടതാണ്‌. കപലിനും, പാണിനിയും, പതഞ്ജലിയും പിംഗലനും ആര്യഭടനും ഉള്‍പ്പെടുന്ന സിദ്ധപരമ്പരയോട്‌ നീതി പുലര്‍ത്തുവാന്‍ എങ്കില്‍ മാത്രമേ നമുക്ക്‌ കഴിയുകയുള്ളു.

വസ്തുതാപരമായ ശാസ്ത്രചരിത്രത്തില്‍ വിശ്വസിക്കുന്ന ഭാരതത്തിലെ ജനതതിയും ശാസ്ത്രകാരന്മാ‍രും ഡോ. എന്‍.ഗോപാലകൃഷ്ണന്റെ അവാസ്തവികമായ ശാസ്ത്രപൈതൃക പ്രചരണത്തെ തുറന്നുകാട്ടുവാന്‍ മുന്നോട്ടു വരേണ്ടതാണ്‌. ഇന്ത്യന്‍ നാഷണല്‍ സയന്‍സ്‌ അക്കാദമിയുടെ പകര്‍പ്പവകാശം ലംഘിച്ച്‌ ഡോ. ഗോപാലകൃഷ്ണന്‍ തന്റെ പേര്‌ ചേര്‍ത്ത്‌ പ്രസിദ്ധീകരിച്ചിരിക്കുന്ന ഗ്രന്ഥങ്ങളുടെ വില്‍പന അവസാനിപ്പിക്കുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനും അക്കാദമി നടപടി സ്വീകരിക്കേണ്ടതാണ്‌.

ഇടകഞ്ഞ എന്ന സര്‍ക്കാര്‍ ശാസ്ത്രസമിതിയുടെ പേര്‌ ദുരുപയോഗപ്പെടുത്തി സമൂഹത്തില്‍ അശാസ്ത്രീയത പ്രചരിപ്പിക്കുന്നതും എത്രയും പെട്ടെന്ന്‌ അവസാനിപ്പിക്കുവാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കേണ്ടതാണ്‌. ഈ ലേഖനത്തിന്റെ ഇംഗ്ലീഷിലുള്ള സംക്ഷിപ്തരൂപം രാഷ്ട്രപതിയുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ വ്യക്തികള്‍ക്കും സമര്‍പ്പിക്കുന്നതാണ്‌. സഹൃദയരായ മലയാളികളുടെ പിന്തുണ പ്രതീക്ഷിച്ചുകൊണ്ട്‌ - കെ. ചന്ദ്രഹരി

ഈ പരമ്പര അവസാനിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :