അബ്ദുള്ളക്കുട്ടി യു ഡി എഫിലേക്ക്?

സി എം ബഷീര്‍

കണ്ണൂര്‍| WEBDUNIA|
ഹര്‍ത്താല്‍ ജനവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് സി പി എമ്മിന്‍റെ കണ്ണിലെ കരടായ അബ്ദുള്ളക്കുട്ടി മതപരമായ ചടങ്ങുകളില്‍ പരസ്യമായി പങ്കെടുത്തും പാര്‍ട്ടിയെ വെല്ലുവിളിച്ചിരുന്നു. ഗുജറാത്തിലെ നരേന്ദ്രമോഡിയുടെ വികസനനയം അനുകരണീയമാണെന്നും കേരളവും അത് മാതൃകയാക്കണമെന്നുമുള്ള പ്രസ്താവനയാണ് അബ്ദുള്ളക്കുട്ടിയെ സസ്പെന്‍ഡു ചെയ്യുന്നതിന് സി പി എമ്മിനെ നിര്‍ബന്ധിതമാക്കിയത്. സസ്പെന്‍ഡ് ചെയ്തിട്ടും തന്‍റെ നിലപാടില്‍ മാറ്റം വരുത്താന്‍ അബ്ദുള്ളക്കുട്ടി തയ്യാറായില്ല.

കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എ കെ ആന്‍റണിയും അന്ന് വ്യവസായ മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയും വികസനം കൊണ്ടുവരുന്നതിനായി നടത്തിയ ശ്രമങ്ങളെയും അടുത്തിടെ അബ്ദുള്ളക്കുട്ടി പ്രശംസിച്ചിരുന്നു. മുഖ്യമന്ത്രി വരെയാവാന്‍ യോഗ്യതയുണ്ടായിരുന്ന താന്‍ പാര്‍ട്ടിക്കുള്ളിലെ പാരവയ്‌പുകൊണ്ട് തകര്‍ന്നു പോയതാണെന്നും അദ്ദേഹം തുറന്നടിച്ചു. സോമനാഥ് ചാറ്റര്‍ജി സി പി എമ്മില്‍ തിരിച്ചെത്താത്തതിന് കാരണം പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവിന്‍റെ അസൂയമൂലമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

എന്നാല്‍ അബ്ദുള്ളക്കുട്ടിക്ക് എന്തോ മാനസിക പ്രശ്നമുണ്ടെന്നാണ് ചില സി പി എം നേതാക്കള്‍ പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്നതുകൊണ്ടു മാത്രമാണ് അബ്ദുള്ളക്കുട്ടിയെ സി പി എമ്മില്‍ നിന്ന് പുറത്താക്കാത്തത് എന്നാണ് സൂചന. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടി പുറത്തു കളഞ്ഞേക്കും. അതു മുന്നില്‍ കണ്ടാണ് യു ഡി എഫുമായി ബാന്ധവത്തിന് ഈ യുവരാഷ്ട്രീയപ്രവര്‍ത്തകന്‍ ശ്രമിക്കുന്നത്.

എന്തായാലും സി പി എമ്മിന്‍റെ അബ്ദുള്ളക്കുട്ടി യു ഡി എഫിന്‍റെ അത്ഭുതക്കുട്ടിയായി മാറുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :