പൊറുക്കില്ല, മറക്കില്ല; നാണക്കേടിന്റെ കൊടുമുടിയില്‍ പിണറായിയും കോടിയേരിയും

നാണക്കേടിന്റെ കൊടുമുടിയില്‍ പിണറായിയും കോടിയേരിയും

  kerala congress , CPM , pinarayi vijayan , kodiyeri balakrishnan , km mani , pj joseph , CPI , കേരളാ കോണ്‍ഗ്രസ് (എം) , സിപിഐ , സി പി എം , കോടിയേരി ബാലകൃഷ്‌ണന്‍ , പിണറായി വിജയന്‍ , കോണ്‍ഗ്രസ്
തിരുവനന്തപുരം| jibin| Last Modified വെള്ളി, 5 മെയ് 2017 (17:34 IST)
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിനോട് (എം) കൂട്ടുകൂടിയതിന്റെ മുറിവുണങ്ങാതെ സിപിഎം. മുന്നണിയില്‍ ഉയര്‍ത്തിവിട്ട ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ പകച്ചു നില്‍ക്കുകയാണ് പിണറായി വിജയനും കൂട്ടരും.

കെഎം മാണിയോട് ഉള്ളിന്റെയുള്ളില്‍ സ്‌നേഹമുണ്ടെന്ന് വ്യക്തമാക്കി കൊടുക്കുകയായിരുന്നു സിപിഎം. എന്നാല്‍, അതിനെച്ചൊല്ലി ഇത്രമാത്രം കോലാഹലങ്ങള്‍ ഉണ്ടാകുമെന്നും തങ്ങളുടെ മുഖം വികൃതമാകുന്നും അവര്‍ വിചാരിച്ചില്ല. സംസ്ഥാന നേതൃത്വമറിയാതെ ഇത്തരമൊരു ചങ്ങാത്തമുണ്ടാകില്ലെന്ന് വ്യക്തമാണ്.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും പിണറായിയും അറിയാതെ ഇത്തരത്തിലൊരു നീക്കവും സിപിഎമ്മില്‍ സാധ്യമല്ല. എന്നിട്ടും വിഷയത്തില്‍ സിപിഎം വ്യക്തമാക്കുന്ന ഇരട്ടത്താപ്പാണ് അവര്‍ക്ക് കനത്ത തിരിച്ചടിയാകുന്നത്.

പ്രതിപക്ഷമായി പ്രവര്‍ത്തിക്കുന്ന സിപിഐ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലാതെ വാവിട്ട് കരയുകയാണ്
സിപിഎം. ബാര്‍ കോഴ വിഷയത്തില്‍ മാണിക്കെതിരെ ഉയര്‍ത്തിയ നിലപാടുകള്‍ മറന്നുകൊണ്ട് അവര്‍ക്കൊപ്പം ചേര്‍ന്ന സിപിഎം സ്വയം പരിഹസിക്കപ്പെട്ടു. അന്ന് നിയമസഭയിലും പുറത്തും നടത്തിയ പ്രതിഷേധങ്ങള്‍ ആര്‍ക്കുവേണ്ടിയാണെന്ന ചോദ്യവും അണികളില്‍ തന്നെയുണ്ട്.


ദേശീയതലത്തില്‍ ദുര്‍ബലമായ കോണ്‍ഗ്രസിന്റെ മധ്യകേരളത്തിലെ ശക്തി മാണി വിഭാഗമാണെന്ന് വ്യക്തമായി അറിയാവുന്നതിനാലാണ് കോടിയേരി ഈ രാഷ്‌ട്രീയ കുതിരക്കച്ചവടത്തിന് കൂട്ടു നിന്നത്. കോണ്‍ഗ്രസ് മാണിയുമായി ബന്ധം വേര്‍പെടുത്തിയ സാഹചര്യത്തില്‍ ഈ മേഖലകളില്‍ നേട്ടമുണ്ടാക്കാമെന്ന സ്വപ്‌നമിപ്പോള്‍ സിപിഎമ്മിന് തിരിച്ചടിയായി.

ഒരു പരിധിയോളം സിപിഐയെ സിപിഎം ഭയക്കുന്നുണ്ട്. സര്‍ക്കാര്‍ എടുക്കുന്ന നിലപാടുകളെ ചോദ്യം ചെയ്യുകയും പരസ്യമായി വിമര്‍ശിക്കുകയും ചെയ്യുന്ന കാനം രാജേന്ദ്രന്റെ നടപടിയാണ് സര്‍ക്കാരിനെ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നത്.

ഇടതുമുന്നണിയുമായി പ്രത്യേകിച്ച് സിപിഎമ്മുമായി കത്തോലിക്ക സഭയ്ക്കുണ്ടായിരുന്ന എതിര്‍പ്പ് നീങ്ങുന്ന സാഹചര്യം നിലവിലുണ്ട്. മൂന്നാറിലെ കൈയേറ്റ ഭൂമിയിലുണ്ടായിരുന്ന കുരിശ് പൊളിച്ച ആദ്യ മണിക്കൂറുകളില്‍ സഭയുടെ ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ പ്രസ്‌താവനയ്‌ക്ക് ശേഷമാണ് കുരിശ് പൊളിച്ച നടപടിയില്‍ പ്രതിഷേധസ്വരവുമായി സഭ രംഗത്തെത്തിയത്. വിഷയത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പായി പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞതിനൊപ്പം സഭയുമായി ഒരു ബന്ധം സ്ഥാപിക്കാനും പിണറായിക്ക് കഴിഞ്ഞു.

ക്രിസ്‌ത്യന്‍ സഭയോട് ചേര്‍ന്നു നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസിനെ ഭാവിയില്‍ ഇടതുമുന്നണിയില്‍ എത്തിക്കുന്നതിനുള്ള വഴിമരുന്നായിരുന്നു കോട്ടയത്ത് കണ്ടത്. കേരളാ കോണ്‍ഗ്രസ് പിളര്‍ന്നാലും മാണി മുന്നണിയില്‍ എത്തുമെന്ന അമിതമായ ആത്മവിശ്വാസമാണ് സിപിഎമ്മിനിപ്പോള്‍ നാണക്കേടായത്. മാണി ഇടതു മുന്നണിയിലെത്തിയാലും സി പി എമ്മില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കില്ല. സിപിഐയുടെ എതിര്‍പ്പുകള്‍ക്കൊപ്പം കേരളാ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്ന ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും മറ്റൊരു കലാപവും മുന്നണിയില്‍ ഉണ്ടാക്കിയേക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :