പ്രിയങ്കയെ അധ്യക്ഷപദത്തിലെത്തിക്കാൻ കോൺഗ്രസിൽ അന്തർനാടകമോ ?

Last Modified തിങ്കള്‍, 22 ജൂലൈ 2019 (16:06 IST)
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന ശക്തി. ഇന്ത്യയിൽ ആദ്യ സ്വതന്ത്ര ഭരണം നടത്തിയ പാർട്ടി പതിറ്റാണ്ടുകളോളം ഇന്ത്യയെ ഭരിച്ച പാർട്ടി. 134 വർഷത്തെ പാരമ്പര്യമുള്ള ആ രാഷ്ട്രീയ പാർട്ടി ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുകയാണ്. തിരഞ്ഞെടുപ്പിലെ കനത്ത പരാജയം കോൺഗ്രസിന് താങ്ങാവുന്നതിലും അധികമായിരുന്നു. എന്നാൽ അതിലും വലിയ പ്രതിസന്ധിയാണ് പാർട്ടിക്കുള്ളിൽ ഇപ്പോഴുള്ളത്.

കോൺഗ്രസിന് ഇപ്പോൾ സ്വന്തമായി ഒരു അധ്യക്ഷൻ പോലുമില്ല. തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ രാഹുൽ ഗാന്ധി രാജിവച്ചതോടെ പകരം ആളെ കണ്ടെത്താൻ പോലുമാകാത്ത അവസ്ഥയിലാണ് ഇപ്പോൾ കോൺഗ്രസ്. നെഹ്റു കുടുംബത്തിൽനിന്നും ഇനിയൊരു അധ്യക്ഷൻ വേണ്ട എന്ന നിലപടാണ് രാഹുൽ ഗാന്ധി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ പ്രിയങ്ക ഗാന്ധി പാർട്ടിയുടെ അധ്യക്ഷ പദത്തിൽ എത്തണം എന്നാണ് ഇപ്പോൾ വലിയ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നത്.

പ്രിയങ്കയെ അധ്യക്ഷ പദവിയിലെത്തിക്കാനുള്ള കോൺഗ്രസിലെ അന്തർ നാടകങ്ങളുടെ ഭാഗമണ് ഇതെന്ന് വിമർശനം ഉയർന്നു കഴിഞ്ഞു. അധ്യക്ഷ പദത്തിലേക്ക് ഉയർത്താൻ കഴിയുന്ന നേതാക്കളില്ലാത്ത പാർട്ടിയല്ല കോൺഗ്രസ്. നിർണ്ണായക ഘട്ടങ്ങളിൽ പാർട്ടിക്ക് മുതൽക്കൂട്ടായ ഒരു പിടിനേതാക്കൾ ഇപ്പോഴും കോൺഗ്രസിലുണ്ട്. പക്ഷേ അധ്യക്ഷനെ കണ്ടെത്തുന്നത് വൈകിപ്പിക്കുന്നത് എന്തിന് എന്നത് പ്രസക്തമായ ചോദ്യമാണ്.

ഇതിനിടെയാണ് പ്രിയങ്കക്കായി മുതിർന്ന നേതാക്കൾ രംഗത്തെത്തുന്നത്. നിരവധി നേതാക്കൾ പ്രിയങ്ക ഗാന്ധി കോൺഗ്രസ് അധ്യക്ഷയാവണം എന്ന ആവശ്യവുമായി രംഗത്തെത്തി കഴിഞ്ഞു. നെഹുറു കുടുംബത്തിൽനിന്നാല്ലാതെ ഒരാൾ കോൺഗ്രസ് ആധ്യക്ഷ സ്ഥാനത്തെത്തിയാൽ കോൺഗ്രസ് പിളരും എന്നാണ് ഇപ്പോൾ മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ നട്‌വർ സിംഗ് പറഞ്ഞിരിക്കുന്നത്.

പ്രിയങ്ക ഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷ ആവണം എന്ന് മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ മകൻ അനിൽ ശാസ്ത്രിയും ആവശ്യം ഉന്നയിച്ചിരുന്നു. പ്രിയങ്കാ ഗാന്ധിക്ക് അനുകൂലമായ ഒരു സാഹചര്യം പാർട്ടിക്കുള്ളിലും പ്രവർത്തകർകിടയിലും
ഉണ്ടാക്കിയെടുക്കുന്നതിനായുള്ള ക്യാംപെ‌യിനിന്റെ ഭാഗാമാണ് ഇതെന്നാണ് പ്രധാന വിമാർശനം. പ്രിയങ്ക ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവിയിലെത്തിയാൽ പക്ഷേ മക്കൾ രാഷ്ട്രീയം എന്ന വിമർശനം ബിജെപി വീണ്ടും ശക്തമാക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :