ടീമിനോട് നീതി പുലർത്താനായില്ല, ആത്മവിശ്വാസമില്ലെന്ന് ഞാൻ രോഹിത്തിനോട് പറഞ്ഞു, പ്രധാനമന്ത്രിയോട് മനസ് തുറന്ന് കോലി

Virat Kohli
Virat Kohli
അഭിറാം മനോഹർ| Last Modified ഞായര്‍, 7 ജൂലൈ 2024 (16:31 IST)
ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ വിജയത്തില്‍ ഏറെ നിര്‍ണായകമായിരുന്നു വിരാട് കോലി നേടിയ 76 റണ്‍സ് പ്രകടനം. അതുവരെ ടൂര്‍ണമെന്റില്‍ കളിച്ച എല്ലാ മത്സരങ്ങളിലും നിരാശപ്പെടുത്തിയെങ്കിലും ഫൈനല്‍ മത്സരത്തിലും കോലിയെ തന്നെയാണ് ഇന്ത്യ കളത്തിലിറക്കിയത്. സെമിഫൈനലില്‍ കോലി നിരാശപ്പെടുത്തിയപ്പോഴും കോലി തന്റെ ബാറ്റിംഗ് പ്രകടനം ഫൈനലിനായി കരുതിവെയ്ക്കുകയാണെന്നായിരുന്നു രോഹിത് പറഞ്ഞത്.


ഇപ്പോഴിതാ ലോകകപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പിലെ തന്റെ മോശം നാളുകളെ പറ്റിയും ഫൈനല്‍ മത്സരത്തെ പറ്റിയും മനസ്സ് തുറന്നിരിക്കുകയാണ് വിരാട് കോലി. ലോകകപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ ടീമുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് കോലി തുറന്ന് സംസാരിച്ചത്. സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 9 റണ്‍സിന് പുറത്തായതിന് പിന്നാലെ കോലി ഏറെ നിരാശനായാണ് കാണപ്പെട്ടത്. തുടര്‍ന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് താരത്തെ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.


ഫൈനല്‍ ദിനം തന്നെ സംബന്ധിച്ച് മറക്കാനാവാത്ത ഒന്നായിരുന്നെന്ന് കോലി പറയുന്നു. ഞാന്‍ ദ്രാവിഡിനോട് ഇക്കാര്യം തുറന്നുപറഞ്ഞു. എനിക്ക് ടീമിനോടും എന്നോടും ഇതുവരെ നീതി പുലര്‍ത്താനായില്ല എന്നാല്‍ നിനക്ക് തിളങ്ങാനുള്ള സാഹചര്യം വരും നീ നന്നായി കളിക്കുമെന്നാണ് ദ്രാവിഡ് പറഞ്ഞത്. രോഹിത്തിനൊപ്പം ബാറ്റിംഗിന് ഇറങ്ങുമ്പോഴും ഞാന്‍ രോഹിത്തിനോട് പറഞ്ഞു. എനിക്ക് എന്തോ ആത്മവിശ്വാസം തോന്നുന്നില്ല. എന്നാല്‍ മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ 3 ബൗണ്ടറികള്‍ നേടാന്‍ എനിക്കായി. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഒരു ദിവസം എനിക്ക് റണ്‍സൊന്നും തന്നെ നേടാനാവുന്നില്ല. അടുത്ത ദിവസം ഒരോവറില്‍ 3 ഫോറുകള്‍ സംഭവിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സംസാരിക്കവെ കോലി പറഞ്ഞു.


3 വിക്കറ്റുകള്‍ ടീമിന് നഷ്ടമായപ്പോള്‍ എന്റെ ഫോക്കസ് ആ സാഹചര്യത്തിനനുസരിച്ച് കളിക്കുകയും റ്റീമിന് എന്താണോ വേണ്ടത് അത് നല്‍കുകയുമായിരുന്നു. അപ്പോഴത്തെ ഫീലിംഗ് അത് പറഞ്ഞറിയിക്കാന്‍ പ്രയാസമാണ്. ചില കാര്യങ്ങള്‍ അങ്ങനെ നടക്കേണ്ടതായിരുന്നു. കോലി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :