ഈഡനില്‍ കലിപ്‌സോ സംഗീതം; കുട്ടിക്രിക്കറ്റില്‍ വിന്‍ഡീസ് രാജാക്കന്മാര്‍

ബ്രാത്ത്‌വെയ്‌റ്റിന്റെ സിക്‍സറുകള്‍ ഇംഗ്ലീഷ് പ്രതീക്ഷകള്‍ തല്ലിക്കെടുത്തി

ട്വന്റി-20 ലോകകപ്പ് ഫൈനല്‍ , വെസ്‌റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ട് മത്സരം , സാമുവൽ ബദ്രി , ഡ്വയ്‌ന്‍ ബ്രാവോ , ജേസൺ റോയി
കൊല്‍‌ക്കത്ത| jibin| Last Updated: ഞായര്‍, 3 ഏപ്രില്‍ 2016 (23:08 IST)
ട്വന്റി-20 ലോകകപ്പ് കിരീടം വെസ്‌‌റ്റ് ഇന്‍ഡീസിന്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ ആറ് വിക്കറ്റിന് വിന്‍ഡീസ് മറികടക്കുകയായിരുന്നു. മര്‍ലോണ്‍ സാമുവല്‍‌സിന്റെ (85*) ഒറ്റയാന്‍ പോരാട്ടവും
അവസാന ഓവറില്‍ ചാള്‍സ് ബ്രാത്ത്‌വെയ്‌റ്റിന്റെ (34*) വെടിക്കെട്ടുമാണ് കരീബിയന്‍ ടീമിനെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചത്. അവസാന ഓവറില്‍ 19 റണ്‍സ് വേണ്ടിയിരിക്കെ ബെൻ സ്റ്റോക്‍സിനെതിരെ ബ്രാത്ത്‌വെയ്‌റ്റ് നേടിയ നാല് സിക്‍സറുകളാണ് ഇംഗ്ലീഷ് പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്. ചരിത്രത്തിലാദ്യമായി രണ്ടാം തവണയും ട്വന്റി20 ലോകകിരീടം നേടുന്ന ടീമായി വെസ്‌‌റ്റ് ഇന്‍ഡീസ്. സാമുവല്‍‌സാണ് കളിയിലെ താരം. സ്കോർ: ഇംഗ്ലണ്ട് - 20 ഓവറിൽ ഒൻപതിന് 155. വെസ്റ്റ് ഇന്‍ഡീസ് - 19.4 ഓവറിൽ ആറിന് 161.

വിന്‍ഡീസ് ബാറ്റിംഗ് ഇങ്ങനെ:-

ഇംഗ്ണ്ടിന്റെ ആ‍ദ്യവിക്കറ്റ് ഒന്നാം ഓവറില്‍ തന്നെ വീണപ്പോള്‍ വിന്‍ഡീസിന്റെ ഓപ്പണർമാര്‍ രണ്ടാം ഓവറില്‍ തന്നെ കൂടാരത്തില്‍ മടങ്ങിയെത്തി. വെടിക്കെട്ട് താരമായ ക്രിസ് ഗെയിലും (4) ചാൾസുമാണ് (1) തുടക്കത്തിൽ തന്നെ പുറത്തായത്. റൂട്ടിനാണ് ഇരു വിക്കറ്റുകളും. ഇന്ത്യക്കെതിരെ സെമിയില്‍ തകര്‍ത്തടിച്ച സിമ്മണ്‍‌സിന്റേതായിരുന്നു അടുത്ത ഊഴം. മുന്നാം ഓവറില്‍ ഡേവിഡ് വില്ലിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഡ്വയ്‌ന്‍ ബ്രാവോയും (25), സാമുവല്‍‌സും കളി തിരിച്ചു പിടിക്കുമെന്ന് തോന്നിയ നിമിഷമായിരുന്നു ബ്രോവോ പുറത്തായത്. പതിമൂന്നാം ഓവറില്‍ ആദില്‍ റഷീദിനെ കൂറ്റന്‍ ഷോട്ടിന് പറത്താന്‍ ശ്രമിക്കുന്നതിനിടെ റൂട്ടിന് ക്യാച്ച് നല്‍കി അദ്ദേഹം മടങ്ങുകയായിരുന്നു. തുടര്‍ന്നെത്തിയ ആന്‍ഡ്രേ റസലും (1), വിന്‍‌ഡീസ് നായകന്‍ ഡാരെന്‍ സമിയും (2) സ്‌കോര്‍ വേഗം പിന്തുടരാനുള്ള ആവേശത്തില്‍ പുറത്താകുകയായിരുന്നു. തുടര്‍ന്നായിരുന്നു വിന്‍ഡീസിന്റെ ജയത്തിന് അടിത്തറ പാകിയ മര്‍ലോണ്‍ സാമുവല്‍സും ബ്രാത്ത്‌വെയ്‌റ്റും ക്രീസില്‍ ഒത്തുച്ചേര്‍ന്നത്.

ഇംഗ്ലണ്ടിന്റെ ബാറ്റിംഗും തകര്‍ച്ചയോടെ:-

നേരത്തെ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയച്ച വെസ്റ്റ് ഇൻഡീസ് എട്ടു റൺസിനിടെ ഇംഗ്ലീഷ് ഓപ്പണർമാർ ഇരുവരെയും വീഴ്ത്തി മൽസരത്തിൽ മേധാവിത്തം നേടി. ടൂർണമെന്റിൽ ഇംഗ്ലണ്ടിന്റെ കുതിപ്പിന് വഴിയൊരുക്കിയ ജേസൺ റോയി (0), അലക്സ് ഹെയ്‌ൽസ് (1) എന്നിവരാണ് തുടക്കത്തില്‍ പുറത്തായത്. ജേസൺ റോയിയെ ബോളിങ്ങിന് തുടക്കമിട്ട സാമുവൽ ബദ്രി വീഴ്ത്തിയപ്പോൾ ഹെയ്‌ൽസിനെ റസലിന്റെ പന്തിൽ ബദ്രിതന്നെ ക്യാച്ചെടുത്ത് പുറത്താക്കി.

തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ എല്ലാ പ്രതീക്ഷയും നായകന്‍ ഇയാന്‍ മോര്‍ഗനില്‍ ആയിരുന്നു. എന്നാല്‍, അഞ്ചാം ഓവറില്‍ ബദ്രി അദ്ദേഹത്തെ കൂടാരത്തിലേക്ക് പറഞ്ഞയക്കുകയായിരുന്നു. സ്ലിപ്പിൽ ഗെയ്‌ലിന്റെ കൈകളില്‍ ഒതുങ്ങാനായിരുന്നു അദ്ദേഹത്തിന്റെ വിധി. തുടര്‍ന്ന് ക്രീസില്‍ ഒത്തുച്ചേര്‍ന്ന ജോസ് ബട്‌ലര്‍ (36) ജോ റൂട്ട് സഖ്യം ഇംഗ്ലണ്ടിനെ ഒരുവിധത്തില്‍ കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 61 റണ്‍സിന്റെ നിര്‍ണായക കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയെങ്കിലും സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ബട്ട്‌ലര്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്‌റ്റിന്റെ പന്തില്‍ ബ്രാവോയ്‌ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

പതിനാലാം ഓവറില്‍ ഇംഗ്ലണ്ടിന്റെ തകര്‍ച്ചയായിരുന്നു. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന ബെന്‍ സ്‌റ്റോക്‍സിനെ (13) ബ്രാവോ സിമ്മണ്‍‌സിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് മോയിന്‍ അലി (0) എത്തിയെങ്കിലും ബ്രാവോയ്‌ക്ക് മുന്നില്‍ വീഴുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ രാംദിന് ക്യാച്ച് നല്‍കി അദ്ദേഹം കൂടാരം കയറുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ഇംഗ്ലീഷ് നിരയുടെ പ്രതീക്ഷ ചുമലിലേറ്റിയ ജോ റൂട്ട് (54) ബ്രാത്ത്‌വെയ്‌റ്റിന്റെ പന്തില്‍ ബെന്നിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. പതിനെട്ടാം ഓവറില്‍ ഡേവിഡ് വില്ലിയെ (21) തകര്‍പ്പന്‍ ക്യാച്ചിലൂടെ ചാള്‍സ് പുറത്താക്കുകയായിരുന്നു. ബ്രാത്ത്‌വെയ്‌റ്റിനായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ക്രീസിലെത്തിയവര്‍ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിക്കാന്‍ സാധിച്ചിച്ചില്ല. പ്ലങ്കറ്റ് (4),
ക്രിസ് ജോര്‍ഡന്‍ (12*), ആദില്‍ റഷീദ് (4) എന്നിങ്ങനെയായിരുന്നു വാലറ്റത്തിന്റെ സംഭാവന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :