മഴ വില്ലനാകുന്നു; ദക്ഷിണാഫ്രിക്ക പതറിയെങ്കിലും തിരിച്ചുവന്നു- 216/3

 ദക്ഷിണാഫ്രിക്ക ന്യൂസിലൻഡ് ആദ്യ സെമിഫൈനല്‍ , ലോകകപ്പ് ക്രിക്കറ്റ്
ഓക്‌ലൻഡ്| jibin| Last Updated: ചൊവ്വ, 24 മാര്‍ച്ച് 2015 (11:37 IST)
ദക്ഷിണാഫ്രിക്ക ന്യൂസിലൻഡ് ആദ്യ സെമിഫൈനല്‍ മത്സരം മഴ തടസപ്പെടുത്തി.
ദക്ഷിണാഫ്രിക്ക 38 ഓവറില്‍ 3 വിക്കറ്റ് നഷ്‌ടത്തില്‍ 216 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുന്ന സമയത്തായിരുന്നു മഴ വില്ലനായത്. എബി ഡിവില്ലിയേഴ്‌സ് (60*) ഹാഫ് ഡു പ്ലെസി (82*) എന്നിവരാണ് ക്രീസില്‍.

ഫൈനല്‍ പ്രതീക്ഷകളുമായി ടോസിനെത്തിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സ് ടോസ് ലഭിച്ചയുടന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ നായകന്റെ തീരുമാനം തെറ്റിക്കുന്ന രീതിയിലായിരുന്നു ഹാഷിം അംലയും ക്വിന്റണ്‍ ഡി കോക്കും തുടങ്ങിയത്. നാലാം ഓവറില്‍ തന്നെ വിശ്വസ്‌ത ബാറ്റ്‌സ്‌മാന്‍ അംല (10) കൂടാരം കയറുകയായിരുന്നു. ട്രെന്റ് ബോൾട്ടിനായിരുന്നു വിക്കറ്റ്. മൂന്നാമനായി ക്രീസിലെത്തിയ ഹാഫ് ഡു പ്ലെസി ഡി കോക്കിന് (14) പിന്തുണ നല്‍കാന്‍ ശ്രമിച്ചെങ്കിലും ബോള്‍ട്ട് വീണ്ടും ആഞ്ഞടിക്കുകയായിരുന്നു. ഇത്തവണ കൂടാരം കയറിയത് ഡി കോക്കായിരുന്നു.

തുടക്കത്തിലെ വിക്കറ്റ് വീണതിന്റെ ഞെട്ടലില്‍ നിന്ന് ദക്ഷിണാ‍ഫ്രിക്കയെ റിലി റൊസ്സോവും ഡു പ്ലെസിയും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 83 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ 27 ഓവറിലെ ആദ്യ പന്തില്‍ റൊസ്സോ (39) കൂടാരം കയറുകയായിരുന്നു. മൂന്നിന് 143 റണ്‍സെന്ന നിലയില്‍ പതറിയ ആഫ്രിക്കന്‍ ടീമിനെ ക്രീസിലെത്തിയ ഡിവില്ലിയേഴ്‌സ് കരകയറ്റുകയായിരുന്നു. പതിയെ തുടങ്ങിയ അദ്ദേഹം പവര്‍ പ്ലേ ഓവറുകളില്‍ കത്തിക്കയറുകയായിരുന്നു. തന്റെ പതിവ് രീതീയായ സിക്‍സറുകളും ഫോറുകളും അദ്ദേഹം തുടരെ കണ്ടെത്തിയതോടെ ദക്ഷിണാ‍ഫ്രിക്ക കളി പിടിച്ചെടുക്കുകയായിരുന്നു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :