'ഇത് വിവേകശൂന്യമായ സെലക്ഷനായിപ്പോയി'; റിഷഭ് പന്തിനെ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച് മൈക്കിൽ വോൺ

ടീം പ്രഖ്യാപിക്കുന്നതിന് മുമ്പ് നാലാം നമ്പറില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെട്ടിരുന്ന താരമായിരുന്നു ഋഷഭ് പന്ത്.

Last Modified ചൊവ്വ, 16 ഏപ്രില്‍ 2019 (11:07 IST)
ഇംഗ്ലണ്ടില്‍ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. വിരാട് കോഹ്‌ലി നയിക്കുന്ന 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍
ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെ ഉള്‍പ്പെടുത്താത്തതാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണിനെ അത്ഭുതപ്പെടുത്തിയത്. ഇക്കാര്യത്തില്‍ വോണ്‍ ട്വീറ്റിലൂടെ തന്റെ പ്രതികരണം വ്യക്തമാക്കുകയും ചെയ്തു. ‘ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഋഷഭ് പന്ത് ഇല്ല. ഇത് വിവേകശൂന്യമായ സെലക്ഷനായിപ്പോയി’-വോണ്‍ ട്വീറ്റില്‍ പറയുന്നു.


ടീം പ്രഖ്യാപിക്കുന്നതിന് മുമ്പ് നാലാം നമ്പറില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെട്ടിരുന്ന താരമായിരുന്നു ഋഷഭ് പന്ത്. മികച്ച ഫോമിലാണ് എന്നുള്ളതും രണ്ടാം വിക്കറ്റ് കീപ്പറായി നിലനിര്‍ത്താം എന്നതും ഋഷഭിന് അനുകൂല ഘടകങ്ങളായിരുന്നു. എന്നാല്‍ പരിചയസമ്പന്നത മുന്‍നിര്‍ത്തി ഋഷഭിന് പകരം ദിനേശ് കാര്‍ത്തിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.


ദിനേഷ് കാര്‍ത്തിക്കിനും വിജയ് ശങ്കറിനും ടീമില്‍ ഇടം ലഭിച്ചപ്പോള്‍ റിഷഭ് പന്തിനും അമ്പാട്ടി റായുഡുവിനും അവസരം നഷ്ടപ്പെട്ടു. എന്നാല്‍ ടീം സെലക്ഷനെ പുകഴ്ത്തി ചിലര്‍ രംഗത്തു വന്നപ്പോള്‍ സെലക്ഷനെ വിമര്‍ശിക്കുന്നവരും ഉണ്ട്. നാലാം പേസ് ബൗളറെ ഉള്‍പ്പെടുത്താത്തതും മധ്യനിരയില്‍ അമ്പാട്ടി റായുഡുവിനെ തഴഞ്ഞതും കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നു.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ഇങ്ങനെയാണ്. ഇന്ത്യന്‍ ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, മഹേന്ദ്രസിങ് ധോണി (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :