സെവാഗ് അടക്കമുള്ള വമ്പന്മാരുടെ നീണ്ടനിര; ഇവരിലാരാകും ഇന്ത്യയുടെ പരിശീലകന്‍ ?

 mahela jayawardene , tom moody , team india , cricket ,  india head coach , kohli , ധോണി , ഇന്ത്യന്‍ ടീം , രവി ശാസ്ത്രി , ഐ പി എല്‍ , പരിശീലകന്‍ , വിരേന്ദർ സെവാഗ്
മുംബൈ| Last Modified ചൊവ്വ, 23 ജൂലൈ 2019 (15:38 IST)
ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ കൊതിച്ച് മുന്‍ താരങ്ങളടക്കമുള്ളവരുടെ നീണ്ടനിര. ഇന്ത്യയുടെ വെസ്‌റ്റ് ഇന്‍ഡീസ് പര്യടനത്തോടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയുടെ കരാര്‍ കാലാവധി അവസാനിക്കും. പിന്നീട് നീല കുപ്പായക്കാരെ കളി പഠിപ്പിക്കാന്‍ ആരെത്തുമെന്ന
ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷള്‍ ഈ മാസം 30വരെ സമര്‍പ്പിക്കാം. അപേക്ഷകര്‍ 60 വയസില്‍ താഴെയുള്ളവരും കുറഞ്ഞത് 30 ടെസ്‌റ്റിലും അമ്പത് ഏകദിനത്തിലും കളിച്ചവര്‍ ആയിരിക്കണമെന്നുമാണ് മാനദണ്ഡം. കപിൽ ദേവ്, അൻഷുമാൻ ഗെയ്‌ക്‌ വാദ്, ശാന്ത രംഗസ്വാമി എന്നിവരടങ്ങിയ സംഘമാണ് പുതിയ പരിശീലകനെ തിരഞ്ഞെടുക്കുക.

ഇതുവരെ ലഭിച്ച അപേക്ഷകളില്‍ മുന്‍ ഇന്ത്യന്‍ താരമുള്‍പ്പെടെ പ്രമുഖരുടെ നിരയുണ്ട്. 2011ൽ ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ഗാരി കേർസ്റ്റൻ, ശ്രീലങ്കയുടെ മുൻ നായകനും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്‍റെ പരിശീലകനുമായ മഹേല ജയവർധനെ, ഇന്ത്യയുടെ മുൻ വെടിക്കെട്ട് ബാറ്റ്‌സ്‌മാന്‍ വിരേന്ദർ സെവാഗ്, ഓസ്ട്രേലിയയുടെ മുൻതാരം ടോം മൂഡി എന്നിവർ ബിസിസിഐക്ക് അപേക്ഷ നൽകിയ വമ്പന്മാരാണ്.

രവി ശാസ്ത്രി അടക്കമുള്ള പരിശീലക സംഘത്തിന് വീണ്ടും അപേക്ഷ നൽകാം. 2011 ലോകകപ്പ് ഉള്‍പ്പെടെ നിരവധി ജയങ്ങള്‍ ഇന്ത്യക്ക് സമ്മാനിക്കുകയും ധോണിയുടെ കീഴില്‍ ശക്തമായ ടീമിനെ കെട്ടിപ്പെടുത്തുകയും ചെയ്‌ത ഗാരി കോസ്‌റ്റണ്‍ ആണ് പട്ടികയിലെ പ്രമുഖന്‍. ഐപിഎല്ലില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പരിശീലകന്‍ കൂടിയാണ്.

ഓസീസ് താരം ടോം മൂഡി ശ്രീലങ്കയെ ലോകകപ്പ് ഫൈനലിലെത്തിച്ചതോടെയാണ് ശ്രദ്ധേയനായത്. ഐ പി എല്‍ കിരീടം നേടിയ സൺറൈസേഴ്സ് ഹൈദരാബാദിന്‍റെയും പരിശീലകനായിരുന്ന അദ്ദേഹം
നേരത്തേയും ഇന്ത്യൻ കോച്ചാവാൻ അപേക്ഷ നൽകിയിട്ടുണ്ട്. കിംഗ്സ് ഇലവൻ പഞ്ചാബിന്‍റെ ഉപദേഷ്ടാവായിരുന്ന സെവാഗിന് പരിശീലകൻ എന്ന നിലയിലുള്ള പരിചയക്കുറവ് തിരിച്ചടിയാകും.

ജയവര്‍ധന ആദ്യമായാണ് ഇന്ത്യയുടെ പരിശീലകനാകാന്‍ അപേക്ഷിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം 2016 ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് ആയിരുന്നു ജയവര്‍ധന. തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായും സേവനം അനുഷ്ഠിച്ചു. അതേസമയം, 57 കാരനായ രവി ശാസ്‌ത്രി തന്നെ പരിശീലക സ്ഥാനത്ത് എത്തുമെന്ന റിപ്പോര്‍ട്ടുകളും നിലവിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :