യുവരാജ്, ഗൌതം ഗംഭീര്‍, സേവാഗ്, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ ഇനി ഇവര്‍ ഉണ്ടാകില്ല!!!

ക്രിക്കറ്റ്, ഇന്ത്യന്‍ ടീം, ബിസിസിഐ
ന്യൂഡല്‍ഹി| Last Modified വെള്ളി, 26 ഡിസം‌ബര്‍ 2014 (08:51 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏറെക്കാലം തിളങ്ങി നിന്ന സൂപ്പര്‍ താരങ്ങള്‍ ഇനി ടീമിലുണ്ടാകില്ലെന്ന് ഉറപ്പായി. യുവരാജ് സിംഗ്, ഗൌതം ഗംഭീര്‍, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ക്കാണ് ഇനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകള്‍ എല്ലാം അവസാനിച്ചത്. അടുത്ത വര്‍ഷത്തെ ലോകകപ്പിനുള്ള 30 അംഗ സാധ്യതാ ടീമില്‍ ഉള്‍പ്പെടുത്തത്തതിനു പുറമെ നാല് താരങ്ങളേയും ഒഴിവാക്കി കരാര്‍ വ്യവസ്ഥയും പ്രഖ്യാപിച്ചു.

സേവാഗിനേയും ഹര്‍ഭജനേയും ബിസിസിഐ കഴിഞ്ഞ വര്‍ഷം തന്നെ ഒഴിവാക്കിയതാണ്. എന്നാല്‍ ഇക്കുറി ടീമില്‍ തിരിച്ചെത്താമെന്ന് ഇരുവര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നു. രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കെതിരെ സെഞ്ചുറി നേടി താന്‍ ഇപ്പോഴും ഫോമിലാണെന്ന് തെളിയിച്ചിട്ടും യുവരാജിനെ ഒഴിവാക്കി. ലോകക്കപ്പ് സാധ്യതാ ടീമില്‍ ഇവര്‍ ഉള്‍പ്പെടാത്തതിനാല്‍ അടുത്ത കാലത്തൊന്നും ടീമില്‍ തിരിച്ചെത്താന്‍ നാലുപേര്‍ക്കും കഴിഞ്ഞേക്കില്ല.

അതേ സമയം മലയാളി താരം സഞ്ജു വി. സാംസണെ ബിസിസിഐ കരാര്‍ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ഗ്രേഡ് സി വിഭാഗത്തിലാണ് സഞ്ജു ഉള്‍പ്പെട്ടിരിക്കുന്നത്. സഞ്ജുവിനു പുറമെ, പര്‍വേസ് റസൂല്‍, കരണ്‍ ശര്‍മ്മ, കുല്‍ദീപ് യാദവ്, കെ.എല്‍. രാഹുല്‍, അക്ഷര്‍ പട്ടേല്‍, പങ്കജ് സിങ്, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരാണു കരാര്‍ പട്ടികയില്‍ ആദ്യമായി ഇടംനേടിയ മറ്റു താരങ്ങള്‍. ഒാരോ ഗ്രേഡിലെയും തുക എത്രയെന്ന് ബോര്‍ഡ് വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ തവണ എ ഗ്രേഡ് താരങ്ങള്‍ക്ക് ഒരു കോടി രൂപയും ബി ഗ്രേഡിന് 50 ലക്ഷവും സി ഗ്രേഡിന് 25 ലക്ഷവുമാണ് നല്‍കിയത്.

കഴിഞ്ഞ വര്‍ഷം ഗ്രേഡ് ബിയിലായിരുന്ന ഭുവനേശ്വര്‍ കുമാറിനു പ്രമോഷന്‍ ലഭിച്ചു. മറ്റു നാലു പേര്‍ ഉയര്‍ന്ന ഗ്രേഡില്‍ സ്ഥാനം നിലനിര്‍ത്തി. രോഹിത് ശര്‍മ്മയെ ഗ്രേഡ് ബിയിലേക്കു തരംതാഴ്ത്തി. ചേതേശ്വര്‍ പുജാര, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, അംബട്ടി റായിഡു, മുഹമ്മദ് ഷമി എന്നിവരാണു ഗ്രേഡ് ബിയിലെ മറ്റുള്ളവര്‍. ഏറ്റവും ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന ഗ്രേഡ് എയില്‍ അഞ്ചു താരങ്ങളുണ്ട് - നായകന്‍ എം.എസ്. ധോണി, വിരാട് കോഹ്ലി, സുരേഷ് റെയ്ന, ആര്‍. അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :